കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്.. ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല.. ട്രോളി ജയശങ്കർ
തലശ്ശേരി: വടകരയില്‍ പി ജയരാജന് എതിരെ സ്വതന്ത്രനായി മത്സരിച്ച സിഒടി നസീറിനെ കൊലപ്പെടുത്താന്‍ ശ്രമിച്ച കേസ് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. തലശ്ശേരി എംഎല്‍എയായ എഎന്‍ ഷംസീറിന് തനിക്ക് നേരെയുണ്ടായ ആക്രമണത്തില്‍ പങ്കുണ്ട് എന്നാണ് നസീറിന്റെ ആരോപണം.
ഷംസീറിനെ പോലീസും സര്‍ക്കാരും സംരക്ഷിക്കുകയാണ് എന്നാണ് ആരോപണം ഉയരുന്നത്. അതിനിടെ ഷംസീറിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ. ഫേസ്ബുക്ക് പോസ്റ്റിലാണ് പരിഹാസം.
കുത്സിത ശ്രമം വിലപ്പോവില്ല
എഎൻ ഷംസീറിനെ പരിഹസിക്കുന്ന അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂർണരൂപം വായിക്കാം: '' സഖാവ് ഷംസീറിനെ അപകീർത്തിപ്പെടുത്താനുളള ശ്രമം അപലപനീയം. വിപ്ലവ യുവജന നായകനും തലശേരി എമ്മല്ലെയുമായ സഖാവ് എഎൻ ഷംസീറിനെ കരിവാരിത്തേക്കാൻ ചില തല്പര കക്ഷികളും പിന്തിരിപ്പൻ ബൂർഷ്വാ മാധ്യമങ്ങളും ചേർന്ന് നടത്തുന്ന കുത്സിത ശ്രമം വിലപ്പോവില്ല.
പരമ സാത്വികൻ
ഗൗതമ ബുദ്ധൻ്റെയും മഹാത്മാ ഗാന്ധിയുടെയും അത്യുത്തമ ശിഷ്യന്മാരാണ് കണ്ണൂർ ജില്ലയിലെ മാർക്സിസ്റ്റ് നേതാക്കൾ. പ്രത്യേകിച്ച് പി വിജയൻ, പി ശശി, പി ജയരാജൻ മുതലായവർ. അതേ വിഭാഗത്തിലെ ഇളമുറക്കാരനാണ് സഖാവ് ഷംസീർ. മനസാ വാചാ ഒരക്രമവും ചെയ്യില്ല; ആരെയും അക്രമത്തിന് പ്രേരിപ്പിക്കില്ല. കൊലപാതകം എന്നു കേൾക്കുന്നതേ പേടിയാണ്. പരമ സാത്വികൻ.
ഒരിക്കലും വിശ്വസിക്കില്ല
കരുണാമയനും ദീനദയാലുവുമായ ഷംസീർ സഖാവ്, പാർട്ടി വിട്ടു റിബലായി മത്സരിച്ച ഒരു കുലംകുത്തിയെ വെട്ടാൻ ഗുണ്ടകളെ അയച്ചു എന്നു പറഞ്ഞാൽ ഒരാളും ഒരിക്കലും വിശ്വസിക്കില്ല. ഇതേക്കുറിച്ച് പാർട്ടി നിയോഗിച്ച രണ്ടംഗ കമ്മീഷൻ അന്വേഷണം നടത്തുന്നുണ്ട്. അതിൽ ഷംസീറിൻ്റെ നിരപരാധിത്വം തെളിയും. അതോടെ ദുരാരോപണങ്ങളുടെ മുനയൊടിയും.
#ഷംസീറിനൊപ്പം, വടിവാളിനെതിരെ
ഇടതുപക്ഷ പ്രസ്ഥാനത്തെ അപകീർത്തിപ്പെടുത്താനുളള സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടക്കെതിരെ സാംസ്കാരിക നായകരുടെ പ്രസ്താവന നാളെ പുറത്തുവരും. #ഷംസീറിനൊപ്പം, വടിവാളിനെതിരെ'' എന്നാണ് ജയശങ്കറിന്റെ പോസ്റ്റ്.