കോടിയേരിയുടെ മകൻ ബിനോയിക്ക് ദുബായിൽ പുറത്ത് പറയാൻ കൊള്ളാത്ത ബിസ്സിനസ്സ്.. കടുത്ത ആരോപണം!!
കോഴിക്കോട്: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെ മകന്റെ പേരിലുള്ള വിവാദം വിട്ടൊഴിയുന്നില്ല. ദുബായ് പോലീസിന്റെയും കോടതിയുടേയും ക്ലിയറന്‍സ് സര്‍ട്ടിഫിക്കറ്റോടെ വിവാദങ്ങള്‍ക്ക് അറുതിയാകുമെന്ന് സിപിഎം പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയല്ല കാര്യങ്ങളുടെ പോക്ക്. അഞ്ചാം തിയ്യതിക്കുള്ളില്‍ പണം തിരികെ നല്‍കിയില്ലെങ്കില്‍ ഇടപാടുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരസ്യപ്പെടുത്തും എന്നാണ് ദുബായ് കമ്പനിയുടെ താക്കീത്. അതിനിടെ കോടിയേരിക്കും മകനുമെതിരെ വെളിപ്പെടുത്തലുകളുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത് വന്നിരിക്കുന്നു.
ശാസന നൽകി കമ്പനി
കോടിയേരിയുടെ മകന്‍ ബിനോയ് കോടിയേരിക്കെതിരെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് പരാതി നല്‍കിയത് ദുബായ് ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ജാസ് ടൂറിസം എന്ന ടൂറിസം കമ്പനിയാണ്. കമ്പനി പ്രതിനിധി കഴിഞ്ഞ ദിവസം കേരളത്തിലെത്തി ബിനോയ് കോടിയേരിക്ക് അന്ത്യശാസന നല്‍കിയിരുന്നു. പണം തിരികെ നല്‍കിയില്ല എങ്കില്‍ പത്രസമ്മേളനം വിളിച്ച് വിവരങ്ങള്‍ പരസ്യമാക്കും എന്നാണ് ശാസന.
വിമർശിച്ച് ജയശങ്കർ
ബിനോയ് കോടിയേരിയുടെ പക്കല്‍ നിന്നും പണം ലഭിക്കാന്‍ മറ്റ് വഴികള്‍ ഇല്ലാതെ വന്നത് കൊണ്ടാണ് യുഎഇ പൗരന് കേരളത്തില്‍ വന്ന് പത്രസമ്മേളനം നടത്തേണ്ടി വന്നതെന്ന് അഡ്വക്കേറ്റ് ജയശങ്കര്‍ പറഞ്ഞു. ദുബായ് കമ്പനി സിപിഎം പോളിറ്റ് ബ്യൂറോയുടെ മുന്നില്‍ പരാതിയുമായി ചെന്നിരുന്നു. എന്നാല്‍ ഫലമുണ്ടായില്ല.
പരാതിയിലും നല്ലത്
ആ സാഹചര്യത്തിലാണ് വാര്‍ത്താ സമ്മേളനത്തിലൂടെ കാര്യങ്ങള്‍ തുറന്ന് പറയാനുള്ള തീരുമാനമെന്നും ജയശങ്കര്‍ പറഞ്ഞു. ദുബായ് പോലീസിന് ബിനോയിക്കെതിരെ പരാതി കൊടുക്കുന്നതിലും നല്ലത് തിരുവനന്തപുരത്ത് വന്ന് പത്രസമ്മേളനം വിളിക്കുന്നതാണ് എന്ന് അറബിക്കാരന് ആരെങ്കിലും നിയമോപദേശം കൊടുത്ത് കാണുമെന്നും ജയശങ്കര്‍ പരിഹസിച്ചു.
എന്താണ് ബിസ്സിനസ്സ്
കോടിയേരി ബാലകൃഷ്ണന്റെ മകന് ദുബായില്‍ എന്ത് ബിസ്സിനസ്സാണ് എന്നത് സംബന്ധിച്ച് തന്നോട് ഒരു യുഡിഎഫ് നേതാവ് വെളിപ്പെടുത്തിയിട്ടുണ്ടെന്നും അഡ്വ. ജയശങ്കര്‍ പറഞ്ഞു. സിപിഎം നേതാക്കള്‍ക്കും അവരുടെ മക്കള്‍ക്കും സംശയാസ്പദമായ ഇടപാടുകളിലുള്ള ബന്ധം എന്താണ് എന്നത് ഗൗരവമുള്ളതാണെന്ന് ജയശങ്കര്‍ പറയുന്നു.
ഡാൻസ് ബാർ നടത്തിയെന്ന്
ബിനോയ് കോടിയേരിക്ക് ദുബായില്‍ എന്ത് ബിസിനസ്സാണ് എന്ന ചോദ്യത്തിന് കോടിയേരി ബാലകൃഷ്ണന്‍ ഉത്തരം നല്‍കേണ്ടതുണ്ട്. ഇടത് എംഎല്‍എ വിജയന്‍ പിള്ളയുടെ മകനും കോടിയേരിയുടെ മകനും ദുബായില്‍ ഡാന്‍സ് ബാര്‍ നടത്തി പരാജയപ്പെട്ടെന്ന് തന്നോടൊരു യുഡിഎഫ് നേതാവ് പറഞ്ഞിട്ടുണ്ട് എന്നാണ് ജയശങ്കറിന്റെ വെളിപ്പെടുത്തല്‍.
പുറത്ത് പറയാൻ കൊള്ളില്ല
പുറത്ത് പറയാന്‍ പറ്റുന്ന ബിസിനസ്സല്ല കോടിയേരിയുടേയും വിജയന്‍ പിള്ളയുടേയും മക്കള്‍ ദുബായില്‍ നടത്തിയത് എന്നും ജയശങ്കര്‍ ആരോപിക്കുന്നു. അവര്‍ ദുബായില്‍ നടത്തിയത് പലവ്യജ്ഞന കച്ചവടമല്ലെന്ന് എല്ലാവര്‍ക്കും അറിയാമെന്നും ജയശങ്കര്‍ പറഞ്ഞു. ബിനോയ് കോടിയേരിക്ക് ബിസിനസ് നടത്താന്‍ എവിടെ നിന്നാണ് പണമുണ്ടായത് എന്ന ചോദ്യവും അഡ്വക്കേറ്റ് ജയശങ്കര്‍ ഉന്നയിക്കുന്നു.
ഇത്രയും തുക എവിടെ നിന്ന്
കോടിയേരിയോ അദ്ദേഹത്തിന്റെ ഭാര്യവീട്ടുകാരോ സമ്പന്നരല്ലെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. കോടിയേരിയും കുടുംബവും കൃഷിയോ ബിസിനസ്സോ നടത്തി പണമുണ്ടാക്കിയതായും ആര്‍ക്കും അറിയില്ല. പിന്നെ എങ്ങനെയാണ് ദുബായ് പോലൊരു നഗരത്തില്‍ ഇത്രയേറെ തുക ബിസിനസ്സിന് മൂലധനമായി ബിനോയ് കോടിയേരിക്ക് സ്വരൂപിക്കാന്‍ സാധിച്ചതെന്നും ജയശങ്കര്‍ ചോദിക്കുന്നു.
കോടിയേരി വെളിപ്പെടുത്തണം
മകന്‍ നടത്തുന്ന ബിസിനസ്സ് എന്താണെന്ന് കേരളത്തിലെ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടിയുടെ പ്രമുഖ നേതാവായ കോടിയേരിക്കെങ്കിലും അറിവുണ്ടായിരിക്കണം. പൊതുജനങ്ങളോട് അക്കാര്യം തുറന്ന് പറയാനുള്ള ബാധ്യത സിപിഎം സംസ്ഥാന സെക്രട്ടറിക്കുണ്ട്. അല്ലെങ്കില്‍ മകനെ വീട്ടില്‍ നിന്നും ഇറക്കിവിടാന്‍ തയ്യാറാകണമെന്നും അഡ്വ. ജയശങ്കര്‍ ആവശ്യപ്പെട്ടു. ഗള്‍ഫില്‍ മാന്യമായി ജോലി ചെയ്ത് ജീവിക്കുന്ന നേതാക്കളുടെ മക്കള്‍ക്കിത് നാണക്കേടാണെന്നും ജയശങ്കര്‍ കൂട്ടിച്ചേര്‍ത്തു.
കോടിയേരിക്ക് പരിഹാസം
നേരത്തെയും കോടിയേരി ബാലകൃഷ്ണനെ ഈ വിഷയത്തില്‍ പരിഹസിച്ച് ജയശങ്കര്‍ രംഗത്ത് വന്നിരുന്നു. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇതായിരുന്നു: മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും ദുർവൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവിൽ അരിയെത്താതെ മരിച്ചു. മകൻ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിൻ്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല.
അതാണ് രാഷ്ട്രീയം
അഹിംസാ പാർട്ടിക്ക് അപകീർത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കിൽ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാൽ നേരിടും. അതൊന്നും പാർട്ടി അറിയേണ്ട കാര്യമില്ല. ബിനോയ് കോടിയേരി വിപ്ലവ പാർട്ടിയിൽ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. അദ്ദേഹം കാർ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിർഹം കടംവാങ്ങിയത് തെറ്റാണോ? കയ്യിൽ കാശില്ലാത്തതിനാൽ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?
കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം
പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണൻ്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം എന്നായിരുന്നു ജയശങ്കറിന്റെ പരിഹാസം.