മനിതികൾ ജീവനും കൊണ്ടോടുന്നത് കാണുമ്പോൾ കരുണാകരന്റെ മഹത്വം തിരിച്ചറിയുന്നു, കുറിപ്പ്
കോഴിക്കോട്: ശബരിമലയിൽ എല്ലാ പ്രായത്തിലുമുളള സ്ത്രീകൾക്കും പ്രവേശനം അനുവദിച്ച് കൊണ്ടുളള സുപ്രീം കോടതി വിധി വന്ന് മാസങ്ങൾക്ക് കഴിഞ്ഞിട്ടും ഒരു യുവതിക്ക് പോലും ഇതുവരെ സന്നിധാനത്ത് എത്താൻ സാധിച്ചിട്ടില്ല. പോലീസ് സുരക്ഷയിൽ നടപ്പന്തൽ വരെ എത്തിയവർക്ക് പോലും പ്രതിഷേധം കാരണം മടങ്ങേണ്ടി വന്നു.
തമിഴ്നാട്ടിൽ നിന്നും എത്തിയ മനിതി സംഘത്തിനും പ്രതിഷേധം കാരണം ദർശനം നടത്താനാവാതെ മടങ്ങേണ്ടി വന്നിരിക്കുന്നു. പിണറായി സർക്കാർ നവോത്ഥാനം പ്രസംഗിക്കുക മാത്രമാണ് ചെയ്യുന്നത് എന്നും പ്രവർത്തിയിൽ അതില്ലെന്നും വിമർശനം ശക്തമാവുകയാണ്. അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:
അന്ന് ഗുരുവായൂരിൽ
ഡിസംബർ 23, കെ കരുണാകരൻ്റെ ചരമവാർഷികം. 1983ൽ കരുണാകരൻ കേരള മുഖ്യമന്ത്രിയായിരിക്കുമ്പോഴാണ് നിലക്കലിൽ തോമാ ശ്ലീഹായുടെ കുരിശു കണ്ടെത്തിയതും കാഞ്ഞിരപ്പള്ളി മെത്രാൻ പളളി പണിയാൻ ഒരുങ്ങിയതും. RSSകാർ അതിഭയങ്കരമായി പ്രതിരോധിച്ചു; മധ്യ തിരുവിതാംകൂർ സംഘർഷ പൂരിതമായി. ഗുരുവായൂരിൽ തൊഴാനെത്തിയ മുഖ്യൻ്റെ ഉടുമുണ്ടുരിഞ്ഞ് അപമാനിക്കാൻ വരെ ശ്രമം നടന്നു.
കരുണാകരൻ പ്രശ്നം തീർത്തു
കരുണാകരൻ പത്രാധിപന്മാരുടെ യോഗം വിളിച്ചു പ്രകോപനപരമായ വാർത്തകൾ പ്രസിദ്ധീകരിക്കരുതെന്ന് അഭ്യർത്ഥിച്ചു. മതസൗഹാർദ്ദം തകർക്കരുതെന്ന് ഹിന്ദു സംഘടനകളെയും ക്രൈസ്തവ മത മേലധ്യക്ഷരെയും ഗുണദോഷിച്ചു. ആങ്ങാമൂഴിയിൽ പളളിപണിയാൻ അഞ്ചേക്കർ പതിച്ചു കൊടുത്തു പ്രശ്നം തീർത്തു.
ലീഡറുടെ മഹത്വമറിയുന്നു
പോലീസ് സംരക്ഷണത്തോടെ മലകയറാനെത്തിയ മനിതികൾ ജീവനും കൊണ്ടോടുന്ന കാഴ്ച ടെലിവിഷനിൽ കാണുമ്പോൾ കരുണാകരൻ്റെ മഹത്വം ഒരിക്കൽ കൂടി തിരിച്ചറിയുന്നു. ലീഡർക്ക് ആദരാഞ്ജലികൾ! എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്