ദീപ നിശാന്ത് മുതലായ നവോത്ഥാന നായികാ നായകരുടെ സേവനം അവസാനിപ്പിക്കുന്നു, പരിഹസിച്ച് ജയശങ്കർ!
കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തിൽ സർക്കാരും പാർട്ടിയും സ്വീകരിച്ച നിലപാട് ലോക്സഭാ തിരഞ്ഞെടുപ്പിലെ വൻ തിരിച്ചടിക്ക് കാരണമായി എന്നാണ് സിപിഎം വിലയിരുത്തുന്നത്. വലിയ തോതിൽ വിശ്വാസി വോട്ടുകൾ കോൺഗ്രസിലേക്കും ബിജെപിയിലേക്കും ചോർന്ന് പോകാൻ ശബരിമല കാരണമായി എന്നും സിപിഎം കരുതുന്നു.
ഇനി തദ്ദേശ തിരഞ്ഞെടുപ്പുകളും നിയമസഭാ ഉപതിരഞ്ഞെടുപ്പുകളുമടക്കം സിപിഎമ്മിന് നേരിടേണ്ടതുണ്ട്. വിശ്വാസികൾ തെറ്റിദ്ധരിക്കപ്പെട്ടുവെന്നും വിശ്വാസി വോട്ടുകൾ തിരികെ കൊണ്ടു വരണം എന്നുമാണ് പാർട്ടിയും സർക്കാരും ആലോചിക്കുന്നത്. വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കർ.
ശബരിമല നയം തികച്ചും ശരിയാണ്
ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: നവോത്ഥാന മൂല്യങ്ങളിൽ അധിഷ്ഠിതമായ നമ്മുടെ ശബരിമല നയം തികച്ചും ശരിയാണ്. പക്ഷേ ബിജെപിയും കോൺഗ്രസും ലീഗും തെറ്റിദ്ധാരണ പരത്തുകയും രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കുകയും ചെയ്തു. നമ്മുടെ ചില സഖാക്കൾ കൂടിയും എതിർ സ്ഥാനാർഥിക്ക് വോട്ട് ചെയ്യുന്ന സ്ഥിതിവിശേഷം സംജാതമായി. 18 സീറ്റ് ജയിക്കും എന്നു വീമ്പടിച്ച ഇടതു മുന്നണി 19 സീറ്റ് തോറ്റു.
നവോത്ഥാനത്തിന് മോറട്ടോറിയം
ശബരിമല വിശ്വാസികൾക്ക് പാർട്ടിയിലുളള വിശ്വാസം വീണ്ടെടുക്കണം അല്ലെങ്കിൽ കേരളം ബംഗാളാകും എന്നാണ് കേന്ദ്ര കമ്മറ്റിയുടെ വിലയിരുത്തൽ.അതുകൊണ്ട് ഇനിയൊരു ഉത്തരവ് ഉണ്ടാകും വരെ നവോത്ഥാനത്തിന് മോറട്ടോറിയം പ്രഖ്യാപിക്കുകയാണ്. വെളളാപ്പളളി നടേശൻ, പുന്നല ശ്രീകുമാർ, സുനിൽ പി ഇളയിടം, ദീപ നിശാന്ത് മുതലായ സകല നവോത്ഥാന നായികാ നായകരുടെയും സേവനം അവസാനിപ്പിക്കാനും ഉദ്ദേശിക്കുന്നു.
പത്മവിഭൂഷണത്തിന് ശുപാർശ
ജി സുകുമാരൻ നായരുടെ പേര് സംസ്ഥാന സർക്കാർ പത്മവിഭൂഷണത്തിന് ശുപാർശ ചെയ്യും. മന്നത്ത് പത്മനാഭൻ്റെ പൂർണ കായ പ്രതിമ സെക്രട്ടേറിയറ്റിനു മുന്നിൽ സ്ഥാപിക്കും.മിഥുനം ഒന്നു മുതൽ ആക്റ്റിവിസ്റ്റുകൾക്ക് നിലക്കലിനപ്പുറം പ്രവേശനം അനുവദിക്കില്ല. താഴമൺ തന്ത്രിക്കെതിരെയുളള സകല നടപടിയും ഉപേക്ഷിക്കും. പത്മകുമാറിൻ്റെ കാലാവധി തീരുമ്പോൾ കലഞ്ഞൂർ മധുവിനെ തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയമിക്കും.
ആപത്ബാന്ധവനേ, അനാഥ രക്ഷകനേ
വരുന്ന മണ്ഡലകാലത്ത് സിപിഎം മുൻകയ്യെടുത്ത് വിശ്വാസ സംരക്ഷണ സംഗമം സംഘടിപ്പിക്കും. ജനാധിപത്യ മഹിളാ അസോസിയേഷൻ, 'റെഡി ടു വെയ്റ്റ്' ക്യാമ്പൈൻ ഏറ്റെടുക്കും. സംസ്ഥാനത്തെമ്പാടും ഡിഫി പ്രവർത്തകർ ശബരിമല തീർത്ഥാടകർക്ക് ചുക്കുകാപ്പിയും സംഭാരവും വിതരണം ചെയ്യും. ആപത്ബാന്ധവനേ, അനാഥ രക്ഷകനേ, ശരണമയ്യപ്പ!