പിസി ജോർജായിരുന്നു യഥാർത്ഥ ചീഫ് വിപ്പ്, അതൊക്കെ ഒരു കാലം: ഇത് വൈകിവന്ന വസന്തമെന്ന് ജയശങ്കര്‍
തിരുവനന്തപുരം: ഇപി ജയരാജനെ വീണ്ടും മന്ത്രിയാക്കിയ സമയത്ത് ചോദിച്ചു വാങ്ങിയ ചീഫ് വിപ് സ്ഥാനം പ്രളയക്കെടുതിക്കിടെ ദുര്‍ച്ചെലവ് ആയേക്കുമെന്ന അഭിപ്രായം ഉയര്‍ന്നതിനാല്‍ സിപിഐ വേണ്ടെന്ന് വെക്കുകയായിരുന്നു. എന്നാല്‍ ഒരു വര്‍ഷത്തിന് ശേഷംചീഫ് വിപ് പദവി ഏറ്റെടുക്കാന്‍ സിപിഐ ഇന്നലെ തീരുമാനിക്കുകയായിരുന്നു. ഒല്ലൂര്‍ എംഎല്‍എ കെ രാജനെയാണ് സിപിഐ ചീഫ് വിപ്പാക്കാന്‍ തീരുമാനിച്ചിരിക്കുന്നത്.
'ആ മനോരമ വാര്‍ത്ത പച്ചക്കള്ളം, എഴുതിയതും ഒപ്പിട്ടതും ഒരാള്‍': നിയമനടപടി സ്വീകരിക്കുമെന്ന് സിപിഎം
സിപിഐ തീരുമാനത്തില്‍ തന്റെ പതിവ് ശൈലിയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണിപ്പോള്‍ രാഷ്ട്രീയ നിരീക്ഷകനായ എ ജയശങ്കര്‍.. പ്രളയക്കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറുകയും നവകേരള നിർമാണം ആരംഭിക്കുകയും ചെയ്തതു കൊണ്ട് ചീഫ് വിപ്പിനെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചതെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ജയശങ്കര്‍ അഭിപ്രായപ്പെടുന്നത്.
എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
വൈകിവന്ന വസന്തം. സഖാവ് കെ രാജനെ സർക്കാർ ചീഫ് വിപ്പായി നിയമിക്കാൻ കമ്യൂണിസ്റ്റ് പാർട്ടി തീരുമാനിച്ചു.
കഴിഞ്ഞ കർക്കടക മാസത്തിൽ സഖാവ് ഈപി ജയരാജനെ തിരിച്ചെടുക്കുകയും മന്ത്രിമാരുടെ എണ്ണം 20 ആയി ഉയർത്തുകയും ചെയ്ത സാഹചര്യത്തിലാണ് ചീഫ് വിപ്പ് പദവി പുനസ്ഥാപിക്കാൻ തീരുമാനിച്ചത്. അപ്പോഴേക്കും പ്രളയം സംഭവിച്ചതു കൊണ്ട് നിയമനം നീണ്ടുപോയി.
പ്രളയക്കെടുതിയിൽ നിന്ന് സംസ്ഥാനം കരകയറുകയും നവകേരള നിർമാണം ആരംഭിക്കുകയും ചെയ്തതു കൊണ്ട് ചീഫ് വിപ്പിനെ നിയമിക്കാൻ പാർട്ടി തീരുമാനിച്ചു. തൽസ്ഥാനത്തേക്ക് രാജനെ കണ്ടെത്തുകയും ചെയ്തു.
പ്രത്യേകിച്ച് അധികാരമോ ഉത്തരവാദിത്തമോ ഇല്ലാത്ത ഒരു ആലങ്കാരിക പദവിയാണ് ചീഫ് വിപ്പിൻ്റേത്. സാങ്കേതികാർത്ഥത്തിൽ ഇദ്ദേഹം പുറപ്പെടുവിക്കുന്ന വിപ്പ് അനുസരിച്ച് വോട്ട് ചെയ്യാൻ ഭരണമുന്നണിയിലെ അംഗങ്ങൾ ബാധ്യസ്ഥരുമല്ല.
സീതിഹാജി മുതൽ ഉണ്ണിയാടൻ വരെ ചീഫ് വിപ്പായിട്ടുണ്ടെങ്കിലും, പിസി ജോർജായിരുന്നു യഥാർത്ഥ ചീഫ് വിപ്പ്. അന്ന് മുഖ്യമന്ത്രിയേക്കാളും ചീഫ് ജസ്റ്റിസിനേക്കാളും പവറായിരുന്നു ചീഫ് വിപ്പിന്. അതൊക്കെ ഒരു കാലമായിരുന്നു.
സഖാവ് കെ രാജന് അനുമോദനങ്ങൾ, അഭിവാദനങ്ങൾ