ആന്റണിയും മൻമോഹൻ സിംഗുമൊഴിച്ച് സകല കോൺഗ്രസുകാരും ജാഗ്രത! പരിഹാസവുമായി ജയശങ്കർ
ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരംത്തിന് ജാമ്യം ലഭിച്ചതിന് പിന്നാലെ പരിഹാസവുമായി അഡ്വക്കേറ്റ് എ ജയശങ്കര്‍ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലാണ് ജയശങ്കറിന്റെ പരിഹാസം. ചിദംബരം ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ കൂട്ടിലിട്ട തത്തയായിരുന്ന സിബിഐ അമിത് ഷായുടെ കീഴില്‍ കൂട് തുറന്ന് വിട്ട കടുവയാണ് എന്നാണ് ജയശങ്കറിന്റെ പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം വായിക്കാം: ' മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പളനിയപ്പൻ ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. അന്വേഷണവുമായി സഹകരിക്കണം, രാജ്യം വിട്ടുപോകരുത്, പരസ്യ പ്രസ്താവന നടത്തരുത് എന്നൊക്കെയാണ് വ്യവസ്ഥകൾ. രാജകുടുംബാംഗം, ശതകോടീശ്വരൻ, ഹാർവാഡ് ബിരുദധാരി, സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകൻ, മുൻ കേന്ദ്ര ആഭ്യന്തരമന്ത്രി എന്നീ തൊങ്ങലുകളൊക്കെ ഉണ്ടായിട്ടും വീടിന്റെ മതിൽചാടി അദ്ദേഹത്തെ അറസ്റ്റ് ചെയ്യാൻ സിബിഐക്കു ധൈര്യമുണ്ടായി.
ജാമ്യം കിട്ടാൻ 106 ദിവസം വേണ്ടിവന്നു. പച്ചമരത്തോട് ഇങ്ങനെയെങ്കിൽ ഉണങ്ങിയതിന്റെ അവസ്ഥ എന്താകും? ചിദംബരം ആഭ്യന്തരമന്ത്രി ആയിരുന്നപ്പോൾ, കൂട്ടിലടച്ച തത്തയായിരുന്നു സിബിഐ. അമിത് ഷായുടെ കീഴിൽ കൂടു തുറന്നു വിട്ട കടുവയാണ് സിബിഐ. ആൻ്റണിയും മൻമോഹൻ സിങ്ങുമൊഴിച്ച് സകല കോൺഗ്രസുകാരും ജാഗ്രത!'

106 ദിവസത്തെ ജയില്‍ വാസത്തിന് ശേഷമാണ് പി ചിദംബരത്തിന് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ഐഎന്‍എക്‌സ് മീഡിയയുമായി ബന്ധപ്പെട്ട ഇടപാടില്‍ കളളപ്പണം വെളുപ്പിച്ചു എന്നതാണ് പി ചിദംബരത്തിന് എതിരെ എന്‍ഫോഴ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസ്. ഉപാധികളോടെയാണ് സുപ്രീം കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കോടതിയുടെ അനുമതി ഇല്ലാതെ വിദേശത്ത് പോകരുതെന്നും രണ്ട് ലക്ഷം രൂപയും അതേ തുകയ്ക്ക് ആള്‍ജാമ്യവും ഉപാധികളിലുണ്ട്.












Click it and Unblock the Notifications