വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പിസി ജോർജ്ജിനെ ആരാധിക്കുന്ന കാലം അകലെയല്ല; പരിഹാസവുമായി ജയശങ്കർ
ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിയെ പരസ്യമായി തള്ളിപ്പറഞ്ഞ വ്യക്തികളില്‍ ഒരാളാണ് പൂഞ്ഞാര്‍ എംഎല്‍എ പിസി ജോര്‍ജ്ജ്. വിധിക്കെതിരെ പ്രതിഷേധിച്ച് എരുമേലിയില്‍ ഉപവാസമിരിക്കാന്‍വരെ തയ്യാറാവുകയും ചെയ്തിരുന്നു അദ്ദേഹം.
ജലീലിന് മോദിയുടെ നിയമപഴുത്: പിണറായിക്ക് എത്ര ചങ്കുണ്ടെന്ന് വീമ്പ് പറഞ്ഞിട്ട് കാര്യമില്ലെന്ന് ഹരീഷ്
വിശ്വാസികളുടെ കാര്യം കോടതി തീരുമാനിക്കേണ്ടതല്ല എന്നാണ് പിസി ജോര്‍ജ് നേരത്തെ പ്രതികരിച്ചത്. സുപ്രീം കോടതി വിധി ഒരു ദുര്‍വിധിയായി മാറാതിരിക്കട്ടെയെന്നും പിസി കൂട്ടിച്ചേര്‍ത്തിരുന്നു. ഇത്തരത്തില്‍ കോടതി വിധിക്കെതിരായി സജീവമായി നിലകൊള്ളുന്ന പിസി ജോര്‍ജ്ജിന്റെ നിലപാടിനെ പരിഹസിച്ചു രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍. സംഭവം ഇങ്ങനെ..
ഒരു സത്രീയേയും
പിസി ജോര്‍ജിന്റെ മണ്ഡലമായ പൂഞ്ഞാറില്‍ ഉള്‍പ്പെടുന്നതാണ് എരുമേലി. ശബരിമലയിലേക്കുള്ള തീര്‍ത്ഥാടകര്‍ പോകുന്ന വഴിയാണിത്. എരുമേലി വഴി ഒരു സത്രീയേയും ശബരിമലയിലേക്ക് കടത്തി വിടില്ല എന്ന് പന്തളം രാജകുടുംബം സംഘടിപ്പിച്ച പ്രതിഷേധ യോഗത്തില്‍ പങ്കെടുത്തുകൊണ്ട് പിസി ജോര്‍ജ്ജ് അഭിപ്രായപ്പെട്ടിരുന്നു.
വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക
സുപ്രീം കോടതിയിലെ ഏക വനിതാ ജഡ്ജി ഇതൊരു ദുര്‍വിധിയായി കാണുന്നു. ആ അഭിപ്രായത്തോടാണ് തനിക്ക് യോജിപ്പ്. വിശ്വാസികളുടെ കാര്യത്തില്‍ കോടതി ഇടപെടാതിരിക്കുന്നതാണ് നല്ലത്. അത് വിശ്വാസികള്‍ക്ക് വിട്ടുകൊടുക്കുക. ശബരിമലയിലേക്ക് പോകുന്ന സ്ത്രീകള്‍ പാമ്പ് കടിച്ചും ആന കുത്തിയും ചാകരുതെന്നും പിസി പറഞ്ഞിരുന്നു.
മുഖ്യമന്ത്രിക്കെതിരേയും
ശബരിമലയില്‍ കോടതി വിധി നടപ്പിലാക്കുമെന്ന നിലപാട് എടുത്ത മുഖ്യമന്ത്രിക്കെതിരേയും പിസി ജോര്‍ജ്ജ് രൂക്ഷമായി വിമര്‍നം ഉന്നയിച്ചിരുന്നു. അഴിഞ്ഞാട്ടക്കാരായ സ്ത്രീകള്‍ക്കാണ് മുഖ്യമന്ത്രി സംരക്ഷണം നല്‍കുന്നത് എന്നായിരുന്നു പിസിയുടെ ആരോപണം.
യാതൊരു തെറ്റും ചെയ്തിട്ടില്ല
നിലയ്ക്കലില്‍ നടന്ന അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അറസ്റ്റു ചെയ്യപ്പെട്ട അയ്യപ്പ ധര്‍മ സേനാ നേതാവും തന്ത്രി കുടുംബാംഗവുമായ രാഹുല്‍ ഈശ്വര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. അദ്ദേഹത്തെ വിട്ടയക്കണം. ജയില്‍മോചിതനാക്കണം. രഹന ഫാത്തമയാണ് ഭക്തരുടെ മതവികാരം വൃണപ്പെടുത്തിയതെന്നുമായിരുന്നു പിസി ജോര്‍ജ്ജിന്റെ വാദം.
വാവരുസ്വാമിക്കൊപ്പം
ഇത്തരത്തില്‍ ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ സംഘടനകളെപ്പോലെ തന്നെ ശക്തമായ എതിര്‍പ്പുന്നയിക്കുന്ന പിസി ജോര്‍ജ്ജിനെ വാവരുസ്വാമിക്കൊപ്പം ആരാധിക്കുന്ന കാലം വിദൂരമല്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കര്‍ പരിഹസിക്കുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..
ശബരിമല അയ്യപ്പന്‍
പുലിവാഹനനാണ് ശബരിമല അയ്യപ്പന്‍. പൂഞ്ഞാര്‍ വ്യാഘ്രമാണ് പിസി ജോര്‍ജ് എംഎല്‍എ. സെപ്റ്റംബര്‍ 28 മുതല്‍ ഇന്നുവരെ ശബരിമലയിലെ യുവതി പ്രവേശത്തെ ഇത്രയും ശക്തമായി എതിര്‍ത്ത, ഭഗവാന്റെ നൈഷ്ഠിക ബ്രഹ്മചര്യം കാക്കാന്‍ പണിപ്പെട്ട മറ്റൊരു നേതാവില്ല.
പിസി ജോര്‍ജിന്റെ ഉപവാസം
ഒരൊറ്റ അഴിഞ്ഞാട്ടക്കാരിയെയും എരുമേലി വഴി പോകാന്‍ അനുവദിക്കില്ല എന്നു പ്രഖ്യാപിച്ചതും പിസി തന്നെ. മുഖ്യമന്ത്രിയുടെ യോഗം തൃണവല്‍ഗണിച്ച പന്തളത്തെ മുന്‍ രാജാവ് എരുമേലിയില്‍ പിസി ജോര്‍ജിന്റെ ഉപവാസം ഉദ്ഘാടനം ചെയ്തു.
മതം ഏതായാലും
തന്ത്രി കുടുംബവും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു. മതം ഏതായാലും വിശ്വാസം സംരക്ഷിക്കപ്പെടണം എന്നാണ് ജോര്‍ജിന്റെ നിലപാട്. അയ്യപ്പ ഭഗവാനെ വിശ്വാസികള്‍ക്കു വിട്ടുകൊടുക്കണം.
സ്വാമിയേ ശരണമയ്യപ്പ!
ശബരിമലയെ നാസ്തിക മുക്തമാക്കണം, അഴിഞ്ഞാട്ടക്കാരികളെ നിലയ്ക്കു നിര്‍ത്തണം. വാവരുസ്വാമിക്കൊപ്പം അയ്യപ്പ ഭക്തര്‍ പൂഞ്ഞാര്‍ പുലിയെ ആരാധിക്കുന്ന കാലം അകലെയല്ല.
സ്വാമിയേ ശരണമയ്യപ്പ!
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍