മോദിയും അമിത് ഷായും മീൻ കഴിക്കില്ല, ബിജെപിയിൽ ചേരാൻ അതാണ് പ്രതിബന്ധം, ട്രോളി ജയശങ്കർ!
കോഴിക്കോട്: സോണിയാ ഗാന്ധിയുടെ അടുത്ത ആളായിട്ടാണ് കെവി തോമസ് അറിയപ്പെടുന്നത്. അടുത്തിടെ കോൺഗ്രസിന്റെ കാല് വാരി ബിജെപിയിൽ ചേർന്ന ടോം വടക്കനും സോണിയാ ഗാന്ധിയുടെ അടുത്ത ആളായിരുന്നു എന്നത് മറ്റൊരു കാര്യം. ഗാന്ധി കുടുംബത്തിന് കേരളത്തിൽ നിന്ന് തിരുതയും കരിമീനും എത്തിച്ച് നൽകിയാണ് കെവി തോമസ് പാർട്ടിയിൽ പദവി നേടുന്നത് എന്ന് എതിരാളികൾ പരിഹസിക്കാറുണ്ട്.
എറണാകുളത്ത് കെവി തോമസിന് സീറ്റ് നിഷേധിക്കപ്പെട്ടപ്പോൾ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുതൽ പ്രചരിച്ച ട്രോളുകളിലൊന്ന് കരിമീനിനും തിരുതയ്ക്കും പഴയ ഡിമാൻഡില്ല എന്നതായിരുന്നു. ഇപ്പോഴിതാ കെവി തോമസിനെ രൂക്ഷമായി പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലായിരിക്കുകയാണ്.
കൊടുത്താൽ കൊച്ചിയിലും കിട്ടും
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെയാണ്: '' കൊടുത്താൽ കൊച്ചിയിലും കിട്ടും. തോമസ് മാഷിന് ഇപ്പോൾ അതു മനസിലായി. 1984ൽ സിറ്റിങ് മെമ്പറായ സേവ്യർ അറക്കലിൻ്റെ പേരു വെട്ടിയിട്ടാണ് കെ കരുണാകരൻ കെവി തോമസിനെ എറണാകുളത്ത് സ്ഥാനാർഥിയാക്കിയത്. അന്ന് അറക്കൽ പരിഭവിച്ചു; വരാപ്പുഴ ആർച്ച് ബിഷപ്പ് പ്രതിഷേധിച്ചു.
ഒരു മധുര പ്രതികാരം
കരുണാകരൻ കുലുങ്ങിയില്ല. ഇന്ദിരാഗാന്ധി കൊലചെയ്യപ്പെട്ട സഹതാപ തരംഗത്തിൽ തോമസ് മാഷ് ജയിച്ചു. 89ലും 91ലും ജയം ആവർത്തിച്ചു. ഫ്രഞ്ച് ചാരക്കേസിൽ ചീത്തപ്പേരു കേൾപ്പിച്ച മാഷ് 1996ൽ തോറ്റു. ഇടതു സ്വതന്ത്രനായി മത്സരിച്ച സേവ്യർ അറക്കൽ വിജയിച്ചു. ഒരു മധുര പ്രതികാരം.
കാലുവാരി തോല്പിച്ചു
കരുണാകരൻ്റെ കരുണാ കടാക്ഷത്താൽ തോമസ് മാഷ് എറണാകുളം DCC പ്രസിഡന്റായി. ലോക്സഭാ ഉപതെരഞ്ഞെടുപ്പിൽ പ്രൊഫ ആൻ്റണി ഐസക്കിനെയും നിയമസഭാ ഉപതെരഞ്ഞെടുപ്പിൽ ലിനോ ജേക്കബിനെയും കാലുവാരി തോല്പിച്ചു. 2001ൽ എറണാകുളത്തു നിന്ന് നിയമസഭാംഗമായി.
ഉമ്മൻചാണ്ടിയുടെ അവസരം ഇല്ലാതാക്കി
കരുണാകരൻ വാശിപിടിച്ചു തോമസിനെ മന്ത്രിയാക്കി. (അങ്ങനെ ഉമ്മൻചാണ്ടിയുടെ അവസരം ഇല്ലാതാക്കി). മന്ത്രിയായ ഉടൻ മാഷ് ലീഡറെ തളളിപ്പറഞ്ഞ് ആൻ്റണിയുടെ വിശ്വസ്തനായി. 2004ൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രിയായപ്പോൾ തോമസ് മാഷിനെ ഒഴിവാക്കി. പകരം ഡൊമിനിക്ക് പ്രസൻ്റേഷനെ മന്ത്രിയാക്കി.
പാരവെച്ചു തോല്പിച്ചു
2006ലെ വിഎസ് തരംഗത്തിലും മാഷ് ജയിച്ചു കയറി. അതേസമയം ഡൊമിനിക്കിനെ പാരവെച്ചു തോല്പിച്ചു. അതാണ് തോമസ് മാഷ്. 2009ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ, ഉമ്മൻചാണ്ടിയും രമേശ് ചെന്നിത്തലയും എകെ ആൻ്റണിയും നിർദേശിച്ച പേര് ഹൈബി ഈഡൻ്റെയായിരുന്നു. വരാപ്പുഴ മെത്രാൻ കത്ത് കൊടുത്തതും ഹൈബിക്കു തന്നെ.
തിരുതയ്ക്കും കരിമീനും ഡിമാന്റില്ല
പക്ഷേ, റോബർട്ട് വാദ്രയെ വട്ടം പിടിച്ചു തോമസ് മാഷ് സീറ്റ് 'വാങ്ങി'. ഭൂരിപക്ഷം കുറഞ്ഞു എങ്കിലും ജയിച്ചു. പിജെ കുര്യനെയും പിസി ചാക്കോയെയും വെട്ടി കേന്ദ്ര മന്ത്രിയായി. 2014ൽ വീണ്ടും ജയിച്ചു. പിഎസി ചെയർമാനായി. സോണിയാജിയുടെ സ്ഥാനത്ത് രാഹുൽജി വന്നതോടെ മാഷിന്റെ പിടി അയഞ്ഞു. തിരുതയ്ക്കും കരിമീനും ഡിമാന്റില്ലാതായി.
മോദിയും അമിത് ഷായും മീൻ കഴിക്കില്ല
ഉമ്മനും ചെന്നിയും ഒത്തുപിടിച്ച് പാവം തോമസിനെ വെട്ടി. ഹൈബി ഈഡനാണ് ഇത്തവണ സ്ഥാനാർഥി. തിരുതയല്ല, സരിതയാണ് ഇക്കുറി എറണാകുളത്തിൻ്റെ ഐശ്വര്യം. തോമസ് മാഷ് വളരെ ഖിന്നനും ക്ഷുഭിതനുമാണ്. ബിജെപിയിൽ ചേരുന്ന കാര്യം ആലോചിക്കുന്നു. നരേന്ദ്രമോദിയും അമിത് ഷായും മീൻ കഴിക്കില്ല. അതാണ് ഒരേയൊരു പ്രതിബന്ധം'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ക്ലൈമാക്സിൽ സോണിയ ഗാന്ധി വരച്ച വരയിൽ തന്നെ കെവി തോമസ്! ബിജെപി ഒന്നും വെച്ച് നീട്ടിയിട്ടില്ല