''യുപിഎ സർക്കാരിൽ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്'', ട്രോളുമായി ജയശങ്കർ
കോട്ടയം സീറ്റുമായി ബന്ധപ്പെട്ട തര്‍ക്കം കേരള കോണ്‍ഗ്രസ് എമ്മിനെ പിളര്‍പ്പിന്റെ വക്കത്ത് എത്തിച്ചിരിക്കുകയാണ്. പിജെ ജോസഫിനെ ഞെട്ടിച്ച് കൊണ്ടാണ് ദിവസങ്ങള്‍ നീണ്ട സസ്‌പെന്‍സിനൊടുവില്‍ കോട്ടയത്ത് തോമസ് ചാഴിക്കാടനെ സ്ഥാനാര്‍ത്ഥിയായി കെഎം മാണി പ്രഖ്യാപിച്ചത്.
മുറിവേറ്റ പിജെ ജോസഫ് അമര്‍ഷം പരസ്യമാക്കിക്കഴിഞ്ഞു. പിജെ ജോസഫ് പാര്‍ട്ടി പിളര്‍ത്തുമോ അതോ അപമാനം സഹിച്ച് മാണിക്കൊപ്പം തുടരുമോ എന്നതാണ് ഇനി അറിയാനുളളത്. അതിനിടെ കേരള കോണ്‍ഗ്രസ് എമ്മിലെ പടലപ്പിണക്കങ്ങളെ പരിഹസിച്ച് അഡ്വക്കേറ്റ് ജയശങ്കര്‍ രംഗത്ത് എത്തിയിട്ടുണ്ട്.
കലാപക്കൊടി ഉയർത്തി പിജെ
കേരള കോണ്‍ഗ്രസ് എമ്മിലെ അധികാര കേന്ദ്രങ്ങളായ കെഎം മാണിക്കും മകന്‍ ജോസ് കെ മാണിക്കും വന്‍ വെല്ലുവിളി ഉയര്‍ത്തിക്കൊണ്ടാണ് പിജെ ജോസഫ് പാര്‍ട്ടിയില്‍ കലാപക്കൊടി ഉയര്‍ത്തിയത്. ഇത്തവണ തനിക്ക് മത്സരിക്കാന്‍ സീറ്റ് വേണം എന്ന വാശിയില്‍ ജോസഫ് ഉറച്ച് നിന്നു.
ഞെട്ടിച്ച് മാണി
ആകാശം ഇടിഞ്ഞ് വീണാലും കോട്ടയം സീറ്റ് വിട്ട് കൊടുക്കില്ലെന്ന നിലപാടില്‍ കെഎം മാണിയും. പിജെ ജോസഫ് പാര്‍ട്ടി പിളര്‍ത്തുകയാണ് എങ്കില്‍ ആയിക്കോട്ടെ എന്നുളള നിലപാടിലാണ് മാണിയും കൂട്ടരും. ഒടുക്കം ജോസഫിനെ ഞെട്ടിച്ച് കൊണ്ട് തോമസ് ചാഴിക്കാടനെ കോട്ടയം സീറ്റിലെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കുകയും ചെയ്തു.
മകനെ മന്ത്രിയാക്കണം
പിജെ ജോസഫിന്റെ അമര്‍ഷം കേരള കോണ്‍ഗ്രസ് എമ്മിന്റെ പിളര്‍പ്പിലേക്ക് നയിക്കാനാണ് എല്ലാവിധ സാധ്യതകളും ഉളളത്. പാര്‍ട്ടി എംഎല്‍എമാര്‍ പിജെ ജോസഫിന് ഒപ്പമാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. കോട്ടയം സീറ്റ് കയ്യില്‍ തന്നെ വെക്കാനും വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ മകനെ മന്ത്രിയാക്കാനുമാണ് മാണി കണക്ക് കൂട്ടുന്നത് എന്നാണ് സൂചനകള്‍.
പിജെയെ ഉന്നമിട്ട്
അതിനിടെ കെഎം മാണിയെ വിട്ട് പിജെ പുറത്ത് വന്നാല്‍ സ്വീകരിക്കാന്‍ തയ്യാറായി ഇടതുപക്ഷം നില്‍പ്പുണ്ട്. പിജെ ജോസഫിനെ കൂടെ കൂട്ടാന്‍ പഴയ കേരള കോണ്‍ഗ്രസുകാരന്‍ പിസി ജോര്‍ജിനും താല്‍പര്യം ഇല്ലാതില്ല. കേരള കോണ്‍ഗ്രസിലെ ഈ തമ്മിലടിയെ പരിഹസിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കര്‍.
പിജെ ജോസഫിനെ ഒതുക്കി
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: '' തോമസ് ചാഴികാടനാണ് കോട്ടയത്ത് നമ്മുടെ സ്ഥാനാർഥി. ചിഹ്നം രണ്ടില. മാണിസാറും മോനും കൂടി പാവം പിജെ ജോസഫിനെ ഒതുക്കി; അതിയാൻ്റെ സീനിയോറിറ്റിയും സൽസ്വഭാവവും പരിഗണിച്ചില്ല; പാർലമെന്റംഗമാകണമെന്ന അഭിലാഷം തൃണവൽഗണിച്ചു എന്നൊക്കെയാണ് കുബുദ്ധികൾ പ്രചരിപ്പിക്കുന്നത്. പക്ഷേ അതൊന്നും സത്യമല്ല.
ഔസേപ്പച്ചൻ കോട്ടയംകാരനല്ല
ഔസേപ്പച്ചൻ്റെ അർഹതയെ പറ്റി ആർക്കും സംശയമില്ല. കത്തോലിക്കനാണ്, കർഷകനാണ്, അതിപുരാതന കേരള കോൺഗ്രസുകാരനാണ്, പാർട്ടിയുടെ വർക്കിങ് ചെയർമാനാണ്. പക്ഷേ, ഔസേപ്പച്ചൻ കോട്ടയംകാരനല്ല. തൊടുപുഴക്കടുത്ത് പുറപ്പുഴയാണ് സ്വദേശം. ഒരു പുറപ്പുഴക്കാരനെ കോട്ടയത്തു സ്ഥാനാർഥിയാക്കുന്നത് അധ്വാനവർഗ സിദ്ധാന്തത്തിൻ്റെ ലംഘനമാണ്.
ജോസ് കെ മാണിയുടെ ജാതകം
മാത്രമല്ല, തെരഞ്ഞെടുക്കപ്പെട്ടാൽ അദ്ദേഹം എംഎൽഎ സ്ഥാനം രാജിവെക്കേണ്ടി വരും, തൊടുപുഴയിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവരും. അത് സർക്കാരിനും പാർട്ടിക്കും അധികച്ചിലവാകും. മൂന്നാം യുപിഎ സർക്കാരിൽ ജോസ് കെ മാണി സഹമന്ത്രിയാകുമെന്ന് ജാതകത്തിലുണ്ട്. അതിനു ടാങ്കു വെക്കാൻ ഔസേപ്പച്ചനെയല്ല ഒരുത്തനെയും അനുവദിക്കില്ല'' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് എ ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
മലപ്പുറത്ത് സിപിഎമ്മിന്റെ വിപി സാനുവിനൊപ്പമെന്ന് ജസ്ല മാടശ്ശേരി, രൂക്ഷമായ സൈബർ ആക്രമണം