മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്ന് കേരളം ഭരിക്കും, മറ്റ് മന്ത്രിമാർക്ക് പണിയില്ല, പരിഹസിച്ച് അഡ്വ. ജയശങ്കർ
കോഴിക്കോട്: എംഎല്‍എമാരെ കൂട്ടി കരാറുകാര്‍ തന്നെ കാണാന്‍ വരുന്നതിനെ മന്ത്രി പിഎ മുഹമ്മദ് റിയാസ് വിമര്‍ശിച്ചത് വലിയ ചര്‍ച്ചയായിരിക്കുകയാണ്. ആരെയൊക്കെ കൂട്ടി വരണം എന്നുളളത് മന്ത്രി അല്ല തീരുമാനിക്കേണ്ടത് എന്നുളള ഷംസീര്‍ എംഎല്‍എയുടെ മറുപടി പാര്‍ട്ടിക്കുള്ളിലെ പോരിന്റെ പ്രതിഫലനമാണോ എന്നാണ് ചര്‍ച്ച നടക്കുന്നത്.
'ചിതയിലെ കനൽ എരിഞ്ഞടങ്ങും മുൻപേ ഇങ്ങനെ ഒരു പരിദേവനം', അച്ചുവേട്ടനെ ഒഴിവാക്കിയെന്ന് ബാലചന്ദ്ര മേനോൻ
പറഞ്ഞ കാര്യങ്ങളില്‍ ഉറച്ച് നില്‍ക്കുന്നതായാണ് മുഹമ്മദ് റിയാസ് വ്യക്തമാക്കുന്നത്. സിപിഎമ്മും മന്ത്രിയെ പിന്തുണച്ച് രംഗത്തുണ്ട്. വിവാദത്തില്‍ പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍. റിപ്പോർട്ടർ ടിവിയോടാണ് ജയശങ്കറിന്റെ പ്രതികരണം.
അഡ്വക്കേറ്റ് ജയശങ്കറിന്റെ വാക്കുകള്‍ ഇങ്ങനെ: മുഹമ്മദ് റിയാസിന്റെ വാര്‍ത്താ സമ്മേളനത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ കേട്ടു. അദ്ദേഹം പറഞ്ഞതില്‍ കുറേ കാര്യങ്ങളുണ്ട്. കരാറുകാര്‍ പല വിധത്തിലുളള കൊള്ളരുതായ്മകള്‍ ചെയ്യുന്നുണ്ട്. ശരിയായ രീതിയില്‍ മെറ്റല്‍, മണല്‍, ടാര്‍ ഒന്നും ഉപയോഗിക്കാതെയാണ് റോഡുപണി നടത്തുന്നത്. അത് യാഥാര്‍ത്ഥ്യമാണ്. ഇപ്പോള്‍ തന്നെ കേരളത്തിലെ മിക്കവാറും റോഡുകളും പൊട്ടിപ്പൊളിഞ്ഞു. രണ്ട് മഴ പെയ്തപ്പോള്‍ തന്നെ റോഡുകള്‍ ദയനീയമായ അവസ്ഥയിലെത്തി.
ഇക്കാര്യത്തില്‍ മറ്റൊരു വശം കൂടിയുണ്ട്. കരാറുകാര്‍ ഇങ്ങനെ ചെയ്യുന്നതിന് കാരണം ഉദ്യോഗസ്ഥ തലത്തില്‍ വലിയ അഴിമതിയുണ്ട് എന്നതിനാലാണ്. രണ്ട് തലത്തിലാണ് ആ അഴിമതി. ഒന്ന് ചീഫ് എഞ്ചിനീയര്‍ക്ക് മൊത്തം അടങ്കല്‍ തുകയുടെ ഒരു ശതമാനം, സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ക്ക് ഇത്ര എന്ന തരത്തില്‍ അനുപാതം തീരുമാനിച്ച് വെച്ചിരിക്കുന്നത്. ഭരണതലത്തില്‍ അഴിമതി ഇല്ലെങ്കിലും ഉദ്യോഗസ്ഥ തലത്തില്‍ അഴിമതിയുണ്ട്.
വലിയ സത്യസന്ധനായ ജി സുധാകരന്‍ പൊതുമരാമത്ത് മന്ത്രി ആയിരുന്ന സമയത്ത് പോലും ഈ അഴിമതി തുടച്ച് നീക്കാന്‍ അദ്ദേഹത്തിന് സാധിച്ചില്ല. പ്രാദേശിക തലത്തിലുളള കൊള്ള വേറെയും നടക്കുന്നു. മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞത് യാഥാര്‍ത്ഥ്യമാണ്. കോണ്‍ട്രാക്ടര്‍മാര്‍ക്ക് വേറെ ഒരു പ്രശ്‌നമുണ്ട്. ഉദ്യോഗസ്ഥന്മാര്‍ക്ക് സമയാസമയം പണി കൊടുത്തില്ലെങ്കില്‍ ഇവര്‍ക്ക് പണി കിട്ടും. പണി പൂര്‍ത്തിയായാലും ബില്ല് കിട്ടില്ല.
അങ്ങനെ വരുമ്പോഴാണ് എംഎല്‍എമാരെയും ഏരിയ സെക്രട്ടറിയേയും ഒക്കെ കൂട്ട് പിടിക്കുന്നതും തിരുവനന്തപുരത്ത് വന്ന് മന്ത്രിയെ കാണുന്നതും. വലിയൊരു പ്രശ്‌നം ഇതിനകത്തുണ്ട്. അത് പരിഹരിക്കുന്നതിന് പകരം എംഎല്‍എമാരെ ഗുണദോഷിക്കുന്നത് കൊണ്ട് കാര്യമില്ല. മന്ത്രിക്കെതിരെ വലിയ വിമര്‍ശനം ഉണ്ടായി എന്ന് കരുതുന്നില്ല. കാരണം വീണാ ജോര്‍ജിനെ പോലെയോ ബാലഗോപാലിനെ പോലെയോ രാജീവിനെ പോലെയോ ബിന്ദുവിനെ പോലെയോ ഉളള വെറുമൊരു മന്ത്രിയല്ല മുഹമ്മദ് റിയാസ്.
ആരാണ് അദ്ദേഹത്തിന്റെ പൊട്ടെന്‍ഷ്യല്‍ എനര്‍ജി എന്ന് നമുക്കെല്ലാം അറിയാം. അദ്ദേഹത്തെ പോലെ പ്രബലനായ ഒരാള്‍ക്ക് എതിരെ അത്ര വലിയ വിമര്‍ശനമൊന്നും നടന്നുകാണാന്‍ സാധ്യത ഇല്ല. ചിലര്‍ മന്ത്രിസ്ഥാനം കിട്ടാത്തത് കൊണ്ടും ചിലര്‍ മന്ത്രിസ്ഥാനം പോയത് കൊണ്ടും ഖിന്നരാണ്. ഇപ്പോഴത്തെ മാനദണ്ഡങ്ങള്‍ പ്രകാരം ഇവര്‍ക്ക് ഒരിക്കല്‍ കൂടി മത്സരിക്കാനും സാധിക്കില്ല എന്നുളള കഠിനമായ നൈരാശ്യ ബോധത്തില്‍ നിന്നുളള പ്രതികരണമാകാനാണ് സാധ്യത.
സംസ്ഥാനത്തിന്റെ ഭരണാധികാരം പൂര്‍ണമായും മുഖ്യമന്ത്രി പിണറായി വിജയന്‍ നിയന്ത്രിച്ച് കൊണ്ടിരിക്കുകയാണ്. എല്ലാ വകുപ്പുകളിലും നിയന്ത്രണത്തിലാണ്. എല്ലാ ചരടുകളും അദ്ദേഹത്തിന്റെ കയ്യിലാണ്. മറ്റ് മന്ത്രിമാര്‍ക്ക് ആര്‍ക്കും പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. അവര്‍ മന്ത്രിസഭാ യോഗങ്ങളില്‍ പങ്കെടുക്കുക, ചായയും അണ്ടിപ്പരിപ്പും കഴിക്കുക, നിയമസഭയില്‍ പ്രസ്താവന നടത്തുക, സ്റ്റേറ്റ് കാറില്‍ കേറി യാത്ര ചെയ്യുക, മന്ത്രി മന്ദിരങ്ങളില്‍ താമസിക്കുക, നാട മുറിക്കുക എന്നതില്‍ കൂടുതലൊന്നും ചെയ്യാനില്ല.
Recommended Video
ഒന്നാമത് മന്ത്രിമാര്‍ക്ക് ആര്‍ക്കും ഭരണ പരിചയം ഇല്ല. ഫയല്‍ നോക്കാനും അറിയില്ല. അങ്ങാടി മരുന്നാണോ പച്ച മരുന്നാണോ എന്ന് അറിയാത്തവരാണ് ഭൂരിപക്ഷം പേരും. പാര്‍ട്ടിയുടെ ഒരു വലിയ വലയം സെക്രട്ടേറിയറ്റിലുണ്ട്. അവര്‍ മുഖേനെയേ കാര്യങ്ങള്‍ നടക്കൂ. അതിന്റെ ചരട് മന്ത്രിമാരുടെ കയ്യിലല്ല. ഇങ്ങനെ വരുമ്പോള്‍ മുഖ്യമന്ത്രിയും മരുമകനും ചേര്‍ന്ന് കേരളം ഭരിക്കും. ബാക്കി ഉളളവരൊക്കെ മന്ത്രിമാരായിട്ട് വെറുതെ ഇരിക്കുന്നു എന്നേ ഉളളൂ. ചില ആളുകളൊക്കെ കാളനും സാമ്പാറും കൂട്ടി സദ്യ ഉണ്ണുന്നു, ബാക്കി ഉളളവര്‍ ചുക്കുവെള്ളം കുടിക്കുന്നു''.