കൂടത്തായി കൊലക്കേസിൽ ജോളിക്ക് വേണ്ടി ആളൂരിനെ എത്തിക്കാൻ നീക്കം, ആളൂർ വൺ ഇന്ത്യയോട്!
Recommended Video
കൂടത്തായി: സമീപകാലത്തായി കേരളത്തില്‍ നടന്ന കുപ്രസിദ്ധ കുറ്റകൃത്യങ്ങളില്‍ പ്രതികളുടെ വക്കീല്‍ സ്ഥാനത്ത് സ്ഥിരം പേരുകാരനാണ് ബിഎ ആളൂര്‍ എന്ന അഡ്വക്കേറ്റ് ബിജു ആന്റണി ആളൂര്‍. ജിഷ കേസിലും സൗമ്യ കേസിലുമടക്കം പ്രതികള്‍ക്ക് വേണ്ടി ഹാജരായ ആളൂരിനെ കൂടത്തായി കേസിലെ പ്രതിക്ക് വേണ്ടി എത്തിക്കാനും ശ്രമം നടക്കുന്നുണ്ട്.
പ്രതിക്ക് വേണ്ടി ഹാജരാകണമെന്ന ആവശ്യം ഉന്നയിച്ച് തന്നെ ചിലർ ബന്ധപ്പെട്ടതായി ആളൂർ വൺ ഇന്ത്യയോട് പ്രതികരിച്ചു. പ്രതിക്ക് നിർബന്ധമുണ്ടെങ്കിൽ കേസ് ഏറ്റെടുക്കുമെന്നും ആളൂർ വ്യക്തമാക്കി. ജോളിക്ക് വേണ്ടി ആളൂര്‍ ഹാജരാവുകയാണെങ്കില്‍ അത് കൂടത്തായി കൊലക്കേസില്‍ വന്‍ വഴിത്തിരിവായേക്കും. വിശദാംശങ്ങള്‍ ഇങ്ങനെയാണ്:
പ്രതികൾക്ക് വേണ്ടി സ്ഥിരം വക്കാലത്ത്
സൗമ്യ കൊലക്കേസില്‍ പ്രതിയായ ഗോവിന്ദച്ചാമിക്ക് വേണ്ടി വാദിക്കാന്‍ എത്തിയതോടെയാണ് ബിഎ ആളൂര്‍ എന്ന പേര് കേരളം ശ്രദ്ധിച്ച് തുടങ്ങിയത്. ഇന്ന് രാജ്യത്ത് തന്നെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിക്കുന്ന, ക്രിമിനല്‍ വക്കീലുമാരില്‍ ഒരാളാണ് ബിഎ ആളൂര്‍. അധോലോകത്തിന്റെ സ്വന്തം വക്കീല്‍ എന്നാണ് ബിഎ ആളൂരിനുളള വിളിപ്പേര്. സൗമ്യ കേസിലും ജിഷ കേസിലും നടിയെ ആക്രമിച്ച കേസിലെ പ്രതിയായ പള്‍സര്‍ സുനിക്ക് വേണ്ടിയും വക്കാലത്തെടുത്ത് കുപ്രസിദ്ധനാണ് ആളൂര്‍.
ആളൂരിന്റെ വെളിപ്പെടുത്തൽ
6 പേര് കൊല ചെയ്യപ്പെട്ട കൂടത്തായി കൂട്ടക്കൊലക്കേസിലും പ്രതിക്ക് വേണ്ടി അഡ്വക്കേറ്റ് ആളൂര്‍ എത്തുമോ എന്ന ചോദ്യമാണ് സോഷ്യൽ മീഡിയയിൽ തുടക്കം മുതൽ ഉയരുന്നത്. ജോളിക്ക് വേണ്ടി ആളൂരിനെ എത്തിക്കാനുളള നീക്കങ്ങള്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് നടക്കുന്നുണ്ട് എന്ന വിവരം അദ്ദേഹം തന്നെ സ്ഥിരീകരിച്ചിരിക്കുകയാണ്. കേസില്‍ പ്രതിക്ക് വേണ്ടി ഹാജരാകാന്‍ തന്നെ ചിലര്‍ ബന്ധപ്പെട്ടതായി അഡ്വക്കേറ്റ് ബിഎ ആളൂര്‍ വണ്‍ ഇന്ത്യയോട് വെളിപ്പെടുത്തി.
കേസ് ഏറ്റെടുക്കാൻ തയ്യാർ
ദുബായില്‍ നിന്നും കട്ടപ്പനയില്‍ നിന്നുമാണ് അഡ്വക്കേറ്റ് ആളൂരിനെ തേടി ഫോണ്‍ കോളുകള്‍ എത്തിയിരിക്കുന്നത്. ജോളിക്ക് വേണ്ടി ഹാജരാകാന്‍ എത്ര പണം വേണമെങ്കിലും മുടക്കാന്‍ തങ്ങള്‍ തയ്യാറാണ് എന്നാണ് വിളിച്ചവര്‍ പറഞ്ഞതെന്നും അഡ്വക്കേറ്റ് ആളൂര്‍ വ്യക്തമാക്കി. പ്രതിക്ക് സമ്മതമാണെങ്കില്‍ വക്കാലത്ത് ഏറ്റെടുക്കുന്ന കാര്യം താന്‍ ആലോചിക്കുമെന്നും ആളൂര്‍ പറഞ്ഞു. എന്നാൽ ആരാണ് വിളിച്ചതെന്ന് വെളിപ്പെടുത്താന്‍ ആളൂര്‍ തയ്യാറായില്ല.
ജോളിയുടെ ഭർത്താവടക്കം വിളിച്ചു
തന്റെ ഓഫീസിലേക്കാണ് ജോളിയുടെ കേസ് ഏറ്റെടുക്കണം എന്നാവശ്യപ്പെട്ട് ഫോണ്‍ കോളുകള്‍ എത്തിയത്. ജോളിയുടെ ഭര്‍ത്താവ് അടക്കമുളളവര്‍ ഓഫീസുമായി ബന്ധപ്പെട്ടിട്ടുണ്ട്. ജോളിക്ക് വേണ്ടി മറ്റൊരു അഭിഭാഷകന് ഹാജരാകുന്നുണ്ട് എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിച്ച ശേഷം പ്രതികള്‍ക്ക് താന്‍ തന്നെ വേണം എന്ന് നിര്‍ബന്ധമുണ്ടെങ്കില്‍ എല്ലാ പ്രതികള്‍ക്കും വേണ്ടി ഹാജരാകുമെന്നും അഡ്വക്കേറ്റ് ആളൂര്‍ വ്യക്തമാക്കി.
ഇമേജിനെക്കുറിച്ച് ആകുലതയില്ല
കേസില്‍ ഒരു പ്രതിക്ക് നിയമപരമായി ലഭിക്കേണ്ട എല്ലാ അവകാശങ്ങളും കിട്ടേണ്ടതുണ്ട്. ഇത്തരം കേസുകള്‍ ഏറ്റെടുക്കുന്നത് കൊണ്ട് തന്റെ ഇമേജിന് കോട്ടം തട്ടും എന്ന് കരുതുന്നില്ല. ഒരു ന്യായാധിപന് ഏതൊരു പക്ഷവും പിടിക്കേണ്ടതില്ല. എന്നാല്‍ അഭിഭാഷകനെ സംബന്ധിച്ചിടത്തോളം പ്രതിക്ക് വേണ്ടി ഹാജരാകുമ്പോള്‍ പ്രതിപക്ഷവും വാദിക്ക് വേണ്ടി ഹാജരാകുമ്പോള്‍ വാദിപക്ഷവും നിന്ന് കൊണ്ട് കേസ് നടത്തേണ്ടതുണ്ടെന്നും ആളൂര്‍ ചൂണ്ടിക്കാട്ടി.
ജോളിയുടെ മാനസികാവസ്ഥ പരിഗണിക്കണം
ജോളി ചെയ്തത് നിയമപരമായി തെറ്റാണോ എന്നാണ് ആലോചിക്കേണ്ടത്. ഇതുമായി ബന്ധപ്പെട്ട പ്രതികരണങ്ങളെ കുറിച്ച് ആകുലപ്പെടുന്നില്ലെന്നും ആളൂര്‍ വണ്‍ ഇന്ത്യയോട് പ്രതികരിച്ചു. ആസൂത്രണം ചെയ്ത് നടപ്പാക്കിയ കൊലപാതകമാണെന്നാണ് പ്രോസിക്യൂഷന് പറയുന്നത്. എന്നാല്‍ ജോളിയുടെ മാനസികാവസ്ഥ പരിഗണിക്കേണ്ടതുണ്ട്. കുറ്റം ചെയ്യുന്ന സമയത്തെ മാനസികാവസ്ഥ പരിഗണിക്കണമെന്ന് ജസ്റ്റിസ് സ്വതന്ത്ര കുമാറിന്റെ വിധിയിലടക്കം പറയുന്നുണ്ട്. അതാണ് ഈ കേസിനെ സംബന്ധിച്ചും നോക്കേണ്ടത്. കേസിന് വേണ്ടി പണം ചിലവാക്കുന്നത് ആരാണെന്ന് പറയാനാകില്ലെന്നും ആളൂര്‍ പ്രതികരിച്ചു.