രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കാം, എന്ത് സംഭവിച്ചാലും ഉടമ തന്നെ ഉത്തരവാദി: നിയമോപദേശം
Recommended Video
തിരുവനന്തപുരം: തൃശൂര്‍ പൂരത്തിന് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍ എന്ന ആനയെ എഴുന്നള്ളിപ്പിക്കുന്നത് സംബന്ധിച്ച് തൃശൂര്‍ ജില്ലാ കളക്ടര്‍ക്ക് അഡ്വക്കറ്റ് ജനറലിന്റെ നിയമോപദേശം. ആനയെ പൂരവിളംബരത്തിന് മാത്രം എഴുന്നെള്ളിക്കാം എന്നാണ് ജില്ലാ കളക്ടര്‍ ടിവി അനുപമയ്ക്ക് അഡ്വക്കറ്റ് ജനറല്‍ സിപി സുധാകര പ്രസാദ് നല്‍കിയിട്ടുള്ള നിയമോപദേശം.
അതൊരു വരവാണ്.. രാജാവ് വരുന്നത് പോലെ തന്നെ! തെച്ചിക്കോട്ട് കാവ് രാമചന്ദ്രൻ വേണമെന്ന് സുരേഷ് ഗോപി
ഇതിന്റെ അടിസ്ഥാനത്തില്‍ ആയിരിക്കും ഇനി അന്തിമ തീരുമാനം എടുക്കുക. ആനപ്രേമികള്‍ എന്ന് അവകാശപ്പെടുന്നവര്‍ക്കും ആന ഉടമകള്‍ക്കും പ്രതീക്ഷ നല്‍കുന്നതാണ് പുതിയ വാര്‍ത്ത.
എന്നാല്‍ ഇത് സംബന്ധിച്ച് കൃത്യമായ നിര്‍ദ്ദേശങ്ങളാണ് അഡ്വക്കറ്റ് ജനറല്‍ നല്‍കിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ആ ഉത്തരവാദിത്തങ്ങളെല്ലാം ആന ഉടമ ഏറ്റെടുക്കുമോ എന്ന് കൂടി വ്യക്തമാകേണ്ടതുണ്ട്.
മുന്‍ കരുതലുകള്‍
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ പൂരവിളംബരത്തിന് എഴുന്നള്ളിക്കുമ്പോള്‍ അപകടങ്ങള്‍ ഒന്നും ഉണ്ടാകാതിരിക്കാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണം എന്നാണ് അഡ്വക്കറ്റ് ജനറലിന്റെ നിര്‍ദ്ദേശം. ആനയ്ക്ക് ഒരു വിധത്തിലും പ്രകോപനമുണ്ടാകാതെ സൂക്ഷിക്കണം എന്നതാണ് ഇതില്‍ പ്രധാനം. ആനയുടെ അടുത്ത് നിന്ന് ജനങ്ങളെ മാറ്റി നിര്‍ത്തുകയും വേണം. ഇതുവരെ 13 പേരെ കൊലപ്പെടുത്തിയിട്ടുള്ള ആനയാണ് തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍.
ഉടമ ഏറ്റെടുക്കണം ഉത്തരവാദിത്തം
തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കുന്നത് ഒരു കീഴ് വഴക്കമാണെന്ന വാദം ഇപ്പോള്‍ തന്നെ ഉയര്‍ന്നിട്ടുണ്ട്. പൂരവിളംബരത്തിന് ഇത്തവണ എഴുന്നള്ളിയ്ക്കുകയാണെങ്കില്‍ പോലും അതൊരു കീഴ് വഴക്കമാകാതെ സൂക്ഷിക്കണം എന്ന നിര്‍ദ്ദേശവും അഡ്വക്കറ്റ് ജനറല്‍ നല്‍കിയിട്ടുണ്ട്.
എഴുന്നള്ളിപ്പിനിടെ എന്തെങ്കിലും പ്രശ്‌നങ്ങളുണ്ടായാല്‍ അതിന്റെ പൂര്‍ണ ഉത്തരവാദിത്തം ആന ഉടമയ്ക്കായിരിക്കും എന്നും നിയമോപദേശത്തില്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആന ഉടമയില്‍ നിന്ന് എഴുതിവാങ്ങണം എന്നും നിര്‍ദ്ദേശമുണ്ട്.
ചട്ടം വിടാതെ
ആനയെ എഴുന്നള്ളിക്കുന്നതില്‍ ഒരു ചട്ടലംഘനവും പാടില്ലെന്നും നിയമോപദേശത്തില്‍ ഉണ്ട്. ആനയ്ക്ക് ഇന്‍ഷുറന്‍സ് നിര്‍ബന്ധമാണ്. കൂടാതെ നാട്ടാന പരിപാലന ചട്ടവും പാലിക്കണം.
എന്നാല്‍ ഈ ചട്ടങ്ങള്‍ പ്രകാരം ആനയെ എഴുന്നള്ളിപ്പിക്കാന്‍ ആവില്ലെന്നും ഒരു വിഭാഗം പറയുന്നുണ്ട്. ആനയുടെ പ്രായവും, ഒരു കണ്ണിന് കാഴ്ചയില്ലാത്തതും ആക്രമണോത്സുകയും എല്ലാം പരിഗണിക്കേണ്ടതുണ്ട് എന്നാണ് ഇവരുടെ പക്ഷം.
കോടതി ഇടപെടില്ല
തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്റെ കാര്യത്തില്‍ ഇടപെടില്ലെന്ന് ഹൈക്കോടതിയും വ്യക്തമാക്കിയിട്ടുണ്ട്. ആനയെ പൂരത്തിന് എഴുന്നള്ളിപ്പിക്കാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ടായിരുന്നു ആന ഉടമകള്‍ ഹൈക്കോടതിയെ സമീപിച്ചത്. കോടതിയ്ക്ക് ഇക്കാര്യത്തില്‍ വിദഗ്ധ അഭിപ്രായം തേടാന്‍ സംവിധാനം ഇല്ലെന്നും ഇക്കാര്യത്തില്‍ വിദഗ്ധ സമിതിയാണ് തീരുമാനം എടുക്കേണ്ടത് എന്നും ആയിരുന്നു കോടതി വ്യക്തമാക്കിയത്.
ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ ഉള്ള നിരീക്ഷക സമിതി ആയിരുന്നു നേരത്തെ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ വിലക്കാന്‍ തീരുമാനിച്ചത്.
ബിഹാറിയായ ആന
സത്യത്തില്‍ കേരളത്തില്‍ ജനിച്ച ആന പോലും അല്ല തെച്ചിക്കോട്ടുകാവ് രാമചന്ദ്രന്‍. 15 വയസ്സ് പ്രായമുള്ളപ്പോള്‍, 1979 ല്‍ ബിഹാറില്‍ നിന്ന് ആണ് ആനയെ കേരളത്തിലേക്ക് കൊണ്ടുവരുന്നത്. അന്ന് മോട്ടി പ്രസാദ് എന്നായിരുന്നു പേര്. പിന്നീട് മോട്ടി പ്രസാദ് ഗണേശന്‍ ആയി. ഒടുക്കം തെച്ചിക്കോട്ടുകാവ് ദേവസ്വം വാങ്ങിയപ്പോള്‍ ആണ് രാമചന്ദ്രന്‍ ആയത്. 1984 ല്‍ ആയിരുന്നു ഇത്.
കേരളത്തിലെ ഏറ്റവും തലയെടുപ്പുള്ള ആന എന്ന വിശേഷണവും ഇപ്പോള്‍ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനാണ്.