'ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സ്മരണയല്ല (ഒരിക്കലും അല്ല)'; ഭിത്തിയിൽ ഒട്ടിച്ച് അഡ്വ ജയശങ്കർ
തിരുവനന്തപുരം; മുഖ്യമന്ത്രി പിണറായി വിജയനെ ലാവ്ലിന് കേസില്‍ കുറ്റവിമുക്തനാക്കിയ റിട്ട. ഹൈക്കോടതി ജഡ്ജി പി ഉബൈദിന്റെ പുതിയ നിയമനത്തെചൊല്ലി വൻ വിവാദമാണ് ഉടലെടുത്തിരിക്കുന്നത്. റിയൽ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റി അപ്പലേറ്റ് ട്രൈബ്യൂണൽ ചെയർമാനായാണ് അദ്ദേഹത്തെ നിയമിച്ചിരിക്കുന്നത്. ഇതിനെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ നിയമനത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കർ.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതും ഉബൈദിൻ്റെ ഉദ്യോഗ ലബ്ധിയുമായി ആരും തുലനം ചെയ്യരുതെന്ന് ജയശങ്കർ ഫേസ്ബുക്കിൽ കുറിച്ചു.പോസ്റ്റ് വായിക്കാം
റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് അതോറിറ്റി അധ്യക്ഷനായി റിട്ട. ജസ്റ്റിസ് പി ഉബൈദിനെ നിയമിച്ചതിൽ യാതൊരു വിധ ബാഹ്യ പരിഗണനയും ഉണ്ടായിട്ടില്ല. ലാവലിൻ കേസിൽ നിന്ന് പിണറായി വിജയനെ ഒഴിവാക്കിയതിൻ്റെ പ്രതിഫലമോ പ്രത്യുപകാരമോ അല്ല ഈ നിയമനം.
അപ്പലേറ്റ് അതോറിറ്റി അധ്യക്ഷ സ്ഥാനത്തേക്ക് റിട്ടയേഡ് ജഡ്ജിമാരായ കെപി ജ്യോതീന്ദ്രനാഥ്, എഎം ബാബു, പി ഉബൈദ്, ആനി ജോൺ എന്നിവരുടെ പേരുകളാണ് ബഹു ഹൈക്കോടതി നിർദ്ദേശിച്ചത്. ഇവരിൽ നിന്ന് ഒരാളെ നിയമിക്കാൻ സർക്കാരിന് പരിപൂർണ്ണ അധികാരമുണ്ട്.
നിഷ്പക്ഷത, നീതിബോധം, നിയമപരിജ്ഞാനം, സാമൂഹിക പ്രതിബദ്ധത എന്നീ സദ്ഗുണങ്ങളാണ് സർക്കാർ പരിഗണിച്ചത്. നലമുള്ളൊരു നവഗുണ പരിമളനാണ് ജസ്റ്റിസ് ഉബൈദ്. അദ്ദേഹത്തിൻ്റെ മഹത്വത്തിനു മുന്നിൽ മറ്റു മൂന്നു പേരും നിഷ്പ്രഭരായിപ്പോയി. അങ്ങനെ നിയമന ഉത്തരവ് പുറത്തിറങ്ങി.
ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാഷ്ട്രപതി രാജ്യസഭയിലേക്ക് നാമനിർദ്ദേശം ചെയ്തതും ഉബൈദിൻ്റെ ഉദ്യോഗ ലബ്ധിയുമായി ആരും തുലനം ചെയ്യരുത്. അതും ഈ കൊറോണക്കാലത്ത് ഒരിക്കലും പാടില്ല,ജയശങ്കർ കുറിച്ചു.
അതേസമയം വിമർശനങ്ങൾക്കെതിരെ പി ഉബൈദ് രംഗത്തെത്തിയിരുന്നു. ഇത് രാഷ്ട്രീയ നിയമനമല്ലെന്നും ഹൈക്കോടതിയുടെ പാനലില്‍നിന്നുള്ള നിയമനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഉത്തരവ് ലഭിച്ചാൽ ഉടൻ സ്ഥാനമേറ്റെടുക്കും. തന്റെ നിയമനത്തെ ചൊല്ലി പ്രതിപക്ഷം അനാവശ്യമായ രാഷ്ട്രീയ വിവാദം ഉണ്ടാക്കുകയാണെന്നും പി ഉബൈദ് പറഞ്ഞു.
വീണ്ടും തിരുത്തി നരേന്ദ്ര മോദി സർക്കാർ!! ഞങ്ങളെ കേട്ടതിന് നന്ദിയെന്ന് കോൺഗ്രസ്, ഇത് അതിലും ഭേദമെന്ന്
7 ജില്ലകളിൽ ലോക്ക് ഡൌൺ ഇളവുകൾ നിലവിൽ വന്നു; അതിരുകടന്നാല്‍ വീണ്ടും നിയന്ത്രണമെന്ന് ആരോഗ്യവകുപ്പ്
കമ്മികൾക്ക് വേണ്ടത് അവര്‍ ബ്രായ്ക്കറ്റിൽ ഇട്ടു; അത് വല്ല കോന്നിയിലും പോയി പറഞ്ഞാൽ മതിയെന്ന് ബല്‍റാം