സഖാവ് ശ്രീരാമന് അമ്പതിനായിരമൊക്കെ പുല്ലാണ്! ഒന്നൊന്നൊര ലക്ഷത്തിൻ്റെ കണ്ണടയെങ്കിലും വാങ്ങാമായിരുന്നു!
കൊച്ചി: കഴിഞ്ഞ യുഡിഎഫ് സർക്കാരിന്റെ കാലത്ത് മുഖ്യമന്ത്രി ഉമ്മൻചാണ്ടി തൊട്ട് താഴേക്കുള്ളവരെല്ലാം പല തരത്തിൽ ആരോപണ വിധേയരാവുകയും ചീത്തപ്പേര് കേൾപ്പിക്കുകയും ചെയ്തിട്ടുണ്ട്. പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടതുപക്ഷ സർക്കാർ അധികാരത്തിലേറുമ്പോൾ അങ്ങനെ ചീത്തപ്പേര് കേൾപ്പിക്കില്ല എന്നൊരു വിശ്വാസം ജനങ്ങൾക്കുണ്ടായിരുന്നു. എന്നാലിപ്പോൾ നാണക്കേട് ഒഴിഞ്ഞ നേരമില്ല എന്നതാണ് പിണറായി സർക്കാരിന്റെ അവസ്ഥ.
അമ്മയുടെ മുഖമടച്ച് അടി കൊടുത്ത് വിമൻ ഇൻ സിനിമ കലക്ടീവ്.. ഇന്നസെന്റും സംഘവും അന്ധന്മാരാണോ!!
സ്പീക്കറുടേയും മന്ത്രിമാരുടെയും അടക്കമുള്ളവരുടെ ചികിത്സാ ചെലവുകൾ ഒാരോന്നായി പുറത്ത് വന്നുകൊണ്ടിരിക്കുകയാണ്. ബജറ്റിൽ കടുത്ത സാമ്പത്തിക അച്ചടക്കം പ്രഖ്യാപിച്ച ധനകാര്യ മന്ത്രി തോമസ് ഐസകിന് പോലുമുണ്ട് ഖജനാവിലെ പണം പൊടിച്ച് കൊണ്ടുള്ള ആയുർവേദ ചികിത്സ. സ്പീക്കർ ശ്രീരാമകൃഷ്ണനും കെകെ ശൈലജയും നാണം കെട്ടു. അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് കണ്ണട വിവാദത്തിൽ ശ്രീരാമകൃഷ്ണനെ തേച്ചൊട്ടിക്കുന്നതാണ്.
തുടക്കം ശൈലജയിൽ നിന്ന്
ആരോഗ്യമന്ത്രി കെകെ ശൈലജയില്‍ നിന്നാണ് കണ്ണട വിവാദങ്ങളുടെ തുടക്കം. 28,000 രൂപയ്ക്കാണ് മന്ത്രി കണ്ണട വാങ്ങിയത്. മന്ത്രിയും കുടുംബവും നവംബര്‍ വരെ മൂന്ന് ലക്ഷത്തിലധികം രൂപ ചികിത്സാ ചെലവില്‍ സര്‍ക്കാരില്‍ നിന്നും കൈപ്പറ്റിയത് എന്നാണ് ആരോപണം. ഈ ആരോപണം പ്രതിപക്ഷം സര്‍ക്കാരിനെതിരെ വലിയ ആയുധമായി ഉപയോഗിച്ചു.
സ്പീക്കർക്കും കിട്ടി കണ്ണട
കണ്ണടയിനത്തില്‍ കൈപ്പറ്റിയ 49,900 രൂപയാണ് നിയമസഭാ സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന് വിനയായിരിക്കുന്നത്. കണ്ണടയുടെ ഫ്രെയിമിന് 5000 രൂപയും ലെന്‍സിന് 45,000 രൂപയും ആയതാണ് എന്നാണ് സ്പീക്കറുടെ വിശദീകരണം. കണ്ണട ഡോക്ടര്‍ നിര്‍ദേശിച്ചതാണ് എന്നും അതില്‍ വിവാദമെന്തിനെന്ന് മനസ്സിലാവുന്നില്ലെന്നും ശ്രീരാമകൃഷ്ണന്‍ പ്രതികരിക്കുകയുണ്ടായി.
പരിഹസിച്ച് ജയശങ്കർ
സ്പീക്കറെ പരിഹസിക്കുന്ന ജയശങ്കറിന്റെ പോസ്റ്റ് ഇതാണ്: നിയമസഭാ സ്പീക്കർ എന്നത് വെറും ആലങ്കാരിക പദവിയല്ല. സഭാനാഥനാണ്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും എന്നു വേണ്ട, 94 വയസുള്ള അച്യുതാനന്ദൻ വരെ സ്പീക്കറെ സാർ, സാർ എന്നാണ് അഭിസംബോധന ചെയ്യുന്നത്. അതാണ് അതിന്റെ ഒരു പവർ. ശക്തൻ നാടാർ സ്പീക്കറായിരുന്നപ്പോൾ സഹായിയെക്കൊണ്ട് ചെരുപ്പിന്റെ വാറുകെട്ടിച്ചു. ന്യൂസ് ചാനലുകൾ അതു വിവാദമായപ്പോൾ, ശക്തൻജി നടുവേദനയാണ് കുനിയാൻ വയ്യ എന്നു പറഞ്ഞു തടിയൂരി.
കാട്ടിലെ തടി, തേവരുടെ ആന
ഇപ്പോഴിതാ, ശ്രീരാമകൃഷ്ണൻ 49,900 രൂപ വിലയുളള കണ്ണട വാങ്ങി. അതു വിവാദമായപ്പോൾ കാഴ്ച ശക്തി നന്നെ കുറഞ്ഞു, കണ്ണു പൊട്ടാറായി, അമ്പതിനായിരത്തിൻ്റെ കണ്ണട തന്നെ വേണമെന്ന് ഒഫ്താൽമോളജിസ്റ്റ് നിർബന്ധിച്ചു എന്നൊക്കെയാണ് ന്യായവാദം.കാട്ടിലെ തടി, തേവരുടെ ആന. ഖജനാവിൽ പണമിങ്ങനെ കിടന്ന് ഓളം വെട്ടുകയാണ്. അത് ആരെങ്കിലുമൊക്കെ ചെലവാക്കിയേ തീരൂ.
അമ്പതിനായിരമൊക്കെ പുല്ലാണ്
സഖാവ് ശ്രീരാമൻ വളളുവനാട്ടിലെ പുരാതന തറവാട്ടുകാരനാണ്, പാവങ്ങളുടെ പാർട്ടിയുടെ പടനായകനാണ്. അമ്പതിനായിരമൊക്കെ പുല്ലാണ്. സഖാവിൻ്റെ തറവാട്ടു മഹത്വവും പാർട്ടിയുടെ വിപ്ലവ പാരമ്പര്യവും പരിഗണിക്കുമ്പോൾ ഒന്നൊന്നൊര ലക്ഷത്തിൻ്റെ കണ്ണടയെങ്കിലും വാങ്ങാൻ വിരോധമില്ല. സംസ്ഥാനത്തിൻ്റെ സാമ്പത്തിക പരാധീനത മുൻനിർത്തി അല്പം മിതത്വം പാലിച്ചതാണ്. വിപ്ലവം ജയിക്കട്ടെ! മിതവ്യയശീലം വെൽവൂതാക! എന്നാണ് പോസ്റ്റ്.
മുണ്ടു മുറുക്കിയ ഐസകിനും
ഏറ്റവും ഒടുവിലായി തോമസ് ഐസകിന്റെ ചികിത്സാ ചെലവും പുറത്ത് വന്നിരിക്കുന്നു. കോട്ടയ്ക്കലില്‍ ആയുര്‍വേദ ചികിത്സയ്ക്കായി ധനമന്ത്രി പൊടിച്ചത് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ. മരുന്ന് വാങ്ങിയതിന് 21,990 രൂപയും മുറിവാടക 79,200 രൂപയുമാണ്. കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ച് അലമുറയിടുന്ന മന്ത്രിയുടേതാണ് ഈ ധൂര്‍ത്തെന്ന് ഓര്‍ക്കുക.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെഫേസ്ബുക്ക് പോസ്റ്റ്