കാര്‍ട്ടൂണ്‍ വിവാദം: രൂക്ഷ പരിഹാസവുമായി അഡ്വ ജയശങ്കര്‍, കുറിപ്പ് വൈറല്‍
തിരുവനന്തപുരം: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ലളിത കലാ അക്കാദമി ഭരണസമിതിയും സാംസ്കാരിക മന്ത്രി എകെ ബാനും രണ്ട് തട്ടിലാണ്. കാര്‍ട്ടൂണിന് അവാര്‍ഡ് നല്‍കിയത് പുനപരിശോധിക്കണമെന്ന് ആവര്‍ത്തിക്കുകയാണ് മന്ത്രി. അതേസമയം ജൂറി തിരുമാനം അന്തിമമാണെന്ന് ലളിത കലാ അക്കാദമിയുടെ നിലപാട്. ഇതോടെ അക്കാദമി സ്വതന്ത്രമല്ലെന്ന് കഴിഞ്ഞ ദിവസം മന്ത്രി മുന്നറിയിപ്പ് നല്‍കി.സംഭവത്തില്‍ മന്ത്രിയേയും സര്‍ക്കാരിനേയും പരോക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ ജയശങ്കര്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജയശങ്കറിന്‍റെ പരിഹാസം. കുറിപ്പ് ഇങ്ങനെ

ലളിതകലാ അക്കാദമി പരമാധികാര റിപ്പബ്ലിക്കല്ല. കേരള സർക്കാരിനും മാർക്സിസ്റ്റ് പാർട്ടിയ്ക്കും കീഴിൽ പ്രവർത്തിക്കുന്ന ഒരു ഊച്ചാളി സ്ഥാപനം മാത്രമാണ്.
നേമം പുഷ്പരാജിനെ ചെയർമാനായി നിയമിച്ചത്, ടിയാൻ മൈക്കലാഞ്ജലോ ആയതുകൊണ്ടല്ല; പാർട്ടിയുടെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി നിർദേശിച്ചതു കൊണ്ടാണ്. അക്കാദമിയിലെ ബാക്കി പുങ്കന്മാരും പാർട്ടിയുടെ കാരുണ്യത്താൽ വന്നവരാണ്. അതുകൊണ്ട് മന്ത്രിയുടെ കല്പന അനുസരിക്കണം.
അവാർഡ് കൊടുക്കാൻ പറഞ്ഞാൽ കൊടുക്കണം, പിൻവലിക്കാൻ പറഞ്ഞാൽ പിൻവലിച്ച് മാപ്പു പറയണം.കത്തോലിക്കാ സഭയെ വെറുപ്പിക്കാനോ പരിശുദ്ധ ഫ്രാങ്കോ പിതാവിന്റെ മനസു വേദനിപ്പിക്കാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. നമുക്ക് വോട്ടാണ് മുഖ്യം.നേമം പുഷ്പരാജിൻ്റെ സ്ഥാനത്ത് പുത്തൻ പാലം രാജേഷ് ആണെങ്കിലും ലളിതകലാ അക്കാദമി ഭംഗിയായി മുന്നോട്ടു പോകും. അത് മറക്കരുത്.












Click it and Unblock the Notifications