'പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല'
കോഴിക്കോട്: പന്തീരാങ്കാവില്‍ യുഎപിഎ ചുമത്തിയുള്ള വിദ്യാർത്ഥികളുടെ അറസ്റ്റിൽ സിപിഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ടിന്റെ പ്രതികരണത്തിന് പിന്നാലെ സര്‍ക്കാരിനേയും സിപിഎമ്മിനേയും പരിഹരിസിച്ച് അഡ്വ ജയശങ്കര്‍. പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല.കാരാട്ടിന്റെ അഭിപ്രായങ്ങൾ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതമെന്നും ജയശങ്കര്‍ ഫേസ്ബുക്കില്‍ കുറിച്ചു. കുറിപ്പ് ഇങ്ങനെ
'പന്തീരങ്കാവിലെ പിഞ്ചു ബാലന്മാരെ മാവോയിസ്റ്റ് മുദ്ര കുത്തി ഊപ്പ ചുമത്തിയ നടപടി തെറ്റാണെന്ന് ലോക വിപ്ലവ പാർട്ടിയുടെ മുൻ അഖിലേന്ത്യാ ജനറൽ സെക്രട്ടറി സഖാവ് പ്രകാശ് കാരാട്ട് കുറ്റപ്പെടുത്തി.ഇതേ അഭിപ്രായം മുമ്പ് ബ്രാഞ്ച് സെക്രട്ടറി മുതൽ സംസ്ഥാന സെക്രട്ടറി വരെ പ്രകടിപ്പിച്ചിരുന്നു. പക്ഷേ ഫലമില്ല. ജാമ്യം നിഷേധിച്ചു, കുട്ടികൾ ജയിൽവാസം തുടരുന്നു.
പ്രകാശ് കാരാട്ടിന് ഈ സർക്കാരിനെയും ജനകീയ പോലീസിനെയും പറ്റി ഒരു ചുക്കും അറിയില്ല. ആരെ വെടിവച്ചു കൊല്ലണം, ആരെ മാവോയിസ്റ്റ് മുദ്ര കുത്തണം, ഊപ്പ ചുമത്തണം എന്നു തീരുമാനിക്കാൻ ഇവിടെ രമൺ ശ്രീവാസ്തവയുണ്ട്, ലോകനാഥ ബെഹ്റയുമുണ്ട്. അവർക്ക് സമയാസമയം നിർദ്ദേശം നൽകാൻ കേന്ദ്രത്തിൽ അമിട് ഷായുമുണ്ട്.
പ്രകാശ് കാരാട്ടിൻ്റെ അഭിപ്രായങ്ങൾ സാമ്രാജ്യത്വം, ഫാസിസം, ആഗോള മുതലാളിത്തം മുതലായ വിഷയങ്ങളിൽ മാത്രം പരിമിതപ്പെടുത്തുന്നതാണ് ഉചിതം'
സര്‍ക്കാരും പോലീസും തെറ്റ് തിരുത്താന്‍ തയ്യാറാവണമെന്നായിരുന്നു കാരാട്ടിന്റെ പ്രതികരണം. ലഘുലേഖ പിടിച്ചെടുത്താന്‍ മാവോയിസ്റ്റാകില്ല. തെറ്റായ രീതിയിലാണ് പോലീസ് പ്രവര്‍ത്തിച്ചത്. എല്ലാകാലത്തും സിപിഎം യുഎപിഎ എന്ന കരിനിയമത്തെ എതിര്‍ത്തിരുന്നുവെന്നുമായിരുന്നു കാരാട്ട് പറഞ്ഞത്.