സിപിഎം നേതാവ് തന്നെ സാലറി ചലഞ്ചിനെതിരെ! മുഖ്യമന്ത്രിയുടെ വലംകൈ, ട്രോളി ജയശങ്കർ
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കടക്കം മുന്നില്‍ മുഖ്യമന്ത്രി വെച്ച സാലറി ചലഞ്ചിന് രണ്ട് വിധത്തിലുള്ള പ്രതികരണങ്ങളാണ് ലഭിച്ചത്. സാലറി ചലഞ്ചിനൊപ്പം നിന്നവരും സാലറി ചലഞ്ച് പിടിച്ച് പറിയാണ് എന്ന് ആരോപിച്ച് മാറി നിന്നവരും. കഴിഞ്ഞ ദിവസം സെക്രട്ടേറിയറ്റിലെ സാലറി ചലഞ്ചിന്റെ കണക്കുകള്‍ പുറത്ത് വിട്ടിരുന്നു. സംഭവം വിജയമാണെന്ന് സൂചിപ്പിക്കുന്നതാണ് കണക്കുകള്‍.
സാലറി ചലഞ്ച് കൊള്ളയാണ് എന്ന് അഭിപ്രായമുള്ളവരാണ് പ്രതിപക്ഷം. ബിജെപിയും സാലറി ചലഞ്ചിന് എതിരാണ്. എന്നാല്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ നേതാവിന് തന്നെ ഇതാണ് അഭിപ്രായമെങ്കിലോ? സിപിഎം സംസ്ഥാന കമ്മിറ്റി അംഗം കെ വരദരാജന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ട്രോളി രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കര്‍. പോസ്റ്റ് വായിക്കാം:
ഐതിഹാസികമായ സാലറി ചലഞ്ച്
"ജീവനക്കാരുടെ ദുരിതാശ്വാസ ഫണ്ട് തർക്ക പ്രശ്നമാവുകയാണ്. ജനം ആശങ്കപ്പെടുന്നത് അതിലല്ല. അഴിമതി ഇല്ലാതെ കയ്യിട്ടുവാരാതെ ചെലവാക്കപ്പെടുമോ എന്നാണ്". സഖാവ് തോമസ് ഐസക്കിൻെറ ഐതിഹാസികമായ സാലറി ചലഞ്ചിനെ പറ്റി ഇതുപോലെ ഹൃദയശൂന്യമായ ഒരഭിപ്രായം പറഞ്ഞത് ഏതെങ്കിലും സംഘി- കോങ്കി- മൂരി- സുഡാപി മന്ദബുദ്ധികളായിരുന്നു എങ്കിൽ അൽഭുതമില്ല.
ഇത് ചെറിയ പുള്ളിയല്ല
അവരിൽ നിന്ന് അതേ പ്രതീക്ഷിക്കുന്നുളളൂ. ഒരു മാസത്തെ ശമ്പളം പോകുന്നതിൽ സങ്കടമുളള ഇടതുപക്ഷ അനുഭാവി ആണെങ്കിൽ പോലും മനസിലാക്കാം. പക്ഷേ, സഖാവ് കെ വരദരാജൻ ചെറിയ പുളളിയല്ല. സിപിഐ(എം) സംസ്ഥാന കമ്മിറ്റി അംഗമാണ്, നോർക്ക റൂട്സ് വൈസ് ചെയർമാനാണ്, കൊല്ലത്തെ പ്രമുഖ നേതാവാണ്, സർവ്വോപരി ഒമ്പതു കൊല്ലം എൻജിഒ യൂണിയൻ സംസ്ഥാന പ്രസിഡന്റായിരുന്ന ആളാണ്.
സഖാവിൻ്റെ ധാർമിക രോഷം
ഏകെ ആൻ്റണിയുടെ ലീവ് സറണ്ടർ ചലഞ്ചിനെതിരെ നടന്ന 2002ലെ മഹത്തായ സമരത്തിൻ്റെ നായകനുമാണ്. ഒരു ഫേസ്ബുക്ക് പോസ്റ്റിൽ ഒതുങ്ങിയില്ല വരദൻ സഖാവിൻ്റെ ധാർമിക രോഷം. പിന്നാലെ വന്നു അടുത്തത്: "സാലറി ചലഞ്ച് ഒരു ചലഞ്ച് തന്നെയാണേ. കൊടുക്കാൻ പറ്റാത്തവർക്കു വേണ്ടി മറ്റാരേലും കൊടുത്താൽ പോരേ?"
ദാ വരുന്നു മൂന്നാമത്തെ ബോംബ്
വിസമ്മത പത്രം ഒപ്പിടുന്നവരെ നോക്കി മേലുദ്യോഗസ്ഥർ കണ്ണുരുട്ടുകയും സഹപ്രവർത്തക സഖാക്കൾ പല്ലിറുമ്മുകയും ചെയ്യുന്ന സമയത്ത്, ദാ വരുന്നു മൂന്നാമത്തെ ബോംബ്: "ജീവനക്കാരെ ദുരിതത്തിലാക്കരുതെന്ന് ഒരു സംഘടന പ്രസ്താവിച്ചു കണ്ടു. ജനവും അതുതന്നെ പറയുന്നു. അവരെ കഷ്ടത്തിലാക്കരുത്. പ്രതിഫലേച്ഛ കൂടാതെ കാര്യം നടപ്പാക്കാനാവണം"
പിണറായി വിജയന്റെ വലംകൈ
മുഖ്യമന്ത്രി പിണറായി വിജയന്റെ വലംകൈ ആയി അറിയപ്പെടുന്ന ആളാണ് വരദരാജൻ. സെൽഫ് ഗോളടിച്ച് ഹാട്രിക്ക് തികച്ച സഖാവിനെ പാർട്ടി പുറത്താക്കുമോ അതോ ഐസക്കിനെ മന്ത്രിസഭയിൽ നിന്ന് ഒഴിവാക്കുമോ എന്നാണ് ഇനി അറിയാൻ ബാക്കിയുളളത് എന്നാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്