സംഘപരിവാരത്തെപ്പോലും നാണിപ്പിക്കുന്ന സിപിഎം നുണപ്രചരണം.. അഡ്വ. ജയശങ്കറിന്റെ ട്രോൾ
കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ കൊലപ്പെടുത്തിയത് പതിനഞ്ചോളം പേർ വരുന്ന ക്യാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട് സംഘമാണ്. പോസ്റ്റർ ഒട്ടിക്കുന്നതുമായി ബന്ധപ്പെട്ട് തുടങ്ങിയ തർക്കമാണ് അഭിമന്യുവിന്റെ അതിദാരുണമായ കൊലപാതകത്തിലേക്ക് നയിച്ചത്. മുൻകൂട്ടി ആസൂത്രണം ചെയ്തത് പ്രകാരമാണ് അഭിമന്യുവിനെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറയുന്നു.
കേരളമൊന്നാകെ അഭിമന്യുവിന്റെ കൊലപാതകത്തെ അപലപിക്കുമ്പോൾ അതിനെ ന്യായീകരിക്കാൻ ക്യാമ്പസ് ഫ്രണ്ടിന്റെയും പോപ്പുലർ ഫ്രണ്ടിന്റെയും എസ്ഡിപിഐയുടേയും ആളുകൾ ചാനലുകളിലും സോഷ്യൽ മീഡിയയിലും സജീവമാണ്. ക്യാമ്പസ് ഫ്രണ്ടിനേയും പോപ്പുലർ ഫ്രണ്ടിനേയും എസ്ഡിപിഐയേയും ട്രോളി അഡ്വക്കേറ്റ് എ ജയശങ്കർ രംഗത്ത് വന്നിട്ടുണ്ട്.
മാരക ട്രോൾ
ഇതാണ്: മഹാരാജാസ് കോളേജിലെ അഭിമന്യുവിൻ്റെ അരുംകൊലയെ, മാർക്സിസ്റ്റ് പാർട്ടിയേക്കാൾ മുമ്പ് അപലപിച്ചത് SDPI ആയിരുന്നു. കാമ്പസ് ഫ്രണ്ട്, പോപ്പുലർ ഫ്രണ്ട്, ജൂനിയർ ഫ്രണ്ട് എന്നിവയൊന്നും തങ്ങളുടെ ഫ്രണ്ട്സ് ലിസ്റ്റിൽ ഇല്ലെന്നും, ഏതെങ്കിലും SDPI പ്രവർത്തകന് മഹാരാജാസ് സംഭവവുമായി എന്തെങ്കിലും ബന്ധമുണ്ടെങ്കിൽ പാർട്ടി നടപടി എടുക്കുമെന്നും പ്രഖ്യാപിച്ചു.
എസ്ഡിപിഐയെ നമുക്കറിയാം
സത്യത്തിൽ അങ്ങനെ ഒരു പ്രസ്താവനയുടെയോ പ്രഖ്യാപനത്തിൻ്റെയോ ആവശ്യമില്ല. കാരണം SDPIയെ കുറിച്ച് നമുക്കാർക്കും ഒരു സംശയവുമില്ല. സത്യം, നീതി, അഹിംസ എന്നിത്യാദി സനാതന മൂല്യങ്ങളിൽ അടിയുറച്ചു വിശ്വസിക്കുന്ന ഇന്ത്യൻ ഭരണഘടനയോടു കൂറുപുലർത്തുന്ന, മതമൈത്രിക്കു വേണ്ടി അനവരതം യത്നിക്കുന്ന പാർട്ടിയാണത്. എന്നാൽ സംഘപരിവാരത്തെപ്പോലും നാണിപ്പിക്കുന്ന നുണപ്രചരണമാണ് ഇപ്പോൾ സിപിഎം നടത്തിക്കൊണ്ടിരിക്കുന്നത്.
SDPIയെ തെറ്റിദ്ധരിച്ചിരിക്കുന്നു
സാമ്രാജ്യത്വ ഫാസിസ്റ്റ് അജണ്ടയുളള മുഖ്യധാരാ മാധ്യമങ്ങളും അത് ആവർത്തിക്കുന്നു. കെഇഎൻ കുഞ്ഞഹമ്മദിനെയും ദീപാ നിശാന്തിനെയും പോലുളള നേർബുദ്ധികൾ പോലും SDPIയെ തെറ്റിദ്ധരിച്ചിരിക്കുന്നു. പോലീസാണെങ്കിൽ ഇതു തരമാക്കി സംസ്ഥാനത്തെമ്പാടും പാർട്ടി ഓഫീസുകൾ റെയ്ഡ് ചെയ്യുന്നു, പ്രവർത്തകരെ കസ്റ്റഡിയിൽ എടുക്കുന്നു. മോദി സർക്കാരിൻ്റെ അതേ ന്യൂനപക്ഷ വിരുദ്ധ നയം പിണറായി വിജയന്റെ സംഘി പോലീസും പിന്തുടരുന്നു.
ഹൈക്കോടതി മാർച്ച് പോലെ
പോലീസ് അതിക്രമത്തിനും ന്യൂനപക്ഷ വിരുദ്ധ സമീപനത്തിനും എതിരെ ഇന്ന് വൈകുന്നേരം SDPI ജില്ലാ കേന്ദ്രങ്ങളിൽ പ്രതിഷേധ റാലി നടത്തുന്നുണ്ട്. പാർട്ടി നേരത്തെ നടത്തിയ ഹൈക്കോടതി മാർച്ചുപോലെ ശാന്തവും സമാധാന പൂർണവുമായിരിക്കും എന്ന കാര്യത്തിൽ സംശയം വേണ്ട. സംസ്ഥാനത്തെ പോലീസ് രാജിനും ഭരണകൂട ഭീകരതയ്ക്കുമെതിരെ സാംസ്കാരിക നായികാ നായകന്മാരുടെ ഒരു പ്രസ്താവന നാളെ പുറത്തു വരും. ബിആർപി ഭാസ്കർ, സക്കറിയ, ജെ ദേവിക മുതലായവരുടെ സഹകരണം പ്രതീക്ഷിക്കുന്നു
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വ. ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്