ഒട്ടകത്തിന് സ്ഥലം കൊടുത്ത അറബിയുടെ അവസ്ഥയായി മാത്യൂ ടി തോമസിന്- ജയശങ്കറിന്റെ പരിഹാസം
ജെഡിഎസിനകത്തെ ദീർഘനാളത്തെ ചേരിപ്പോരുകള്‍ക്കും അഭിപ്രായ വ്യത്യാസങ്ങള്‍ക്കും ശേഷമാണ് മാത്യൂ ടി തോമസ് മന്ത്രി സഭയില്‍ നിന്ന് രാജിവെച്ചത്. രാജി വെച്ചു എന്ന് പറയുന്നതിനേക്കാള്‍ നല്ലത് കൃഷ്ണന് കുട്ടി വിഭാഗം രാജിവെപ്പിച്ചു എന്ന് പറയുന്നതാകും ഏറെ ശരിയാവുക.
സർക്കാർ രണ്ട് വര്‍ഷം പിന്നിടുമ്പോള്‍ തന്നെ മാത്യൂ ടി തോമസിന്റെ രാജി ആവശ്യം കൃഷ്ണന്‍കുട്ടി വിഭാഗം പാര്‍ട്ടിയില്‍ സജീവമായി ഉന്നയിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ദേശീയ അധ്യക്ഷന്‍ ദേവഗൌഡയുടെ കൂടി ഇടപെടലിനെ തുടർന്നാണ് മാത്യൂ ടി തോമസ് രാജിവെച്ച് കൃഷ്ണന് കുട്ടിയെ മന്ത്രിയാക്കാന്‍ പാര്‍ട്ടി തീരുമാനിക്കുകയായിരുന്നു.. ഈ മന്ത്രി മാറ്റത്തെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകനായ ജയശങ്കർ..
ധാരണ
ഭരണം രണ്ടര വര്‍ഷം കഴിയുമ്പോള്‍ സ്ഥാനം ഒഴിയാമെന്ന ധാരണയിലാണ് മാത്യൂ ടി തോമസ് മന്ത്രിയായത് എന്നായിരുന്നു കൃഷ്ണന്‍കുട്ടി വിഭാഗത്തിന്റെ വാദം. അങ്ങനെ ഒരു ധാരണയൊന്നും ഇല്ലെന്ന് മാത്യൂ ടി തോമസ് വിഭാഗം പറഞ്ഞു നോക്കിയെങ്കിലും അതൊന്നും വിലപ്പോയില്ല.
മന്ത്രിമാറ്റം
ഒട്ടകത്തിന് ഇടം കൊടുത്ത അറബിയുടെ അവസ്ഥായാണ് മാത്യൂ ടി തോമസിനെന്നാണ് ഈ മന്ത്രിമാറ്റത്തെ ജയശങ്കര്‍ പരിഹസിക്കുന്നത്. 2009 ല്‍ വീരേന്ദ്ര വിഭാഗം മുന്നണി വിട്ടപ്പോള്‍ അദ്ദേഹത്തോടൊപ്പം യുഡിഎഫിലേക്ക് ചേക്കേറിയതായിരുന്നു കൃഷ്ണന്‍കുട്ടിയും.
ഇടതുമുന്നണിയില്‍ തന്നെ
എന്നാല്‍ അപ്പോഴും ഇടതുമുന്നണിയില്‍ തന്നെ ഉറച്ചു നില്‍ക്കുകയായിരുന്നു മാത്യൂ ടി തോമസും കൂട്ടരും ചെയ്തത്. പിന്നീട് നിയമസഭ തിരഞ്ഞെടുപ്പില്‍ ചിറ്റൂരില്‍ സീറ്റ് നിഷേധിച്ചപ്പോഴാണ് വീരേന്ദ്രകുമാറിനോട് ഇടഞ്ഞ് കൃഷ്ണന് കുട്ടി വീണ്ടും മാത്യൂ ടി തോമസിന്റെ പാളയത്തിലേക്ക് എത്തുന്നത്.
ജയശങ്കർ കുറിക്കുന്നത്
ആ വരവാണ് ഒടുവില്‍ മാത്യൂ ടി തോമിസിനെ തന്നെ സ്ഥാന ഭൃഷ്ടനാക്കുന്നതില് കലാശിച്ചിരിക്കുന്നു.. മന്ത്രിമാറ്റത്തെ കുറിച്ച് ജയശങ്കർ ഫേസ്ബുക്കില്‍ കുറിക്കുന്നത് ഇങ്ങനെ..
അറബി പുറത്തായി
ഒട്ടകത്തിന് കൂടാരത്തിൽ ഇടം കൊടുത്ത അറബിയുടെ അവസ്ഥയിലെത്തി, മന്ത്രി മാത്യു ടി തോമസ്. ഒട്ടകം അകത്തു കയറിയപ്പോൾ അറബി പുറത്തായി. കോഴിക്കോട് ലോക്സഭാ സീറ്റിനെ ചൊല്ലി 2009ൽ പാർട്ടി പിളർന്നപ്പോൾ വീരേന്ദ്രകുമാറിനൊപ്പം നിന്നയാളാണ് കെ കൃഷ്ണൻകുട്ടി.
ചിറ്റൂർ സീറ്റു കിട്ടാതെ
2011ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ ചിറ്റൂർ സീറ്റു കിട്ടാതെ വന്നപ്പോൾ കുട്ട്യേട്ടനും വീരനും തമ്മിൽ തെറ്റി. അന്ന് മതേതര ജനതാദളത്തിലേക്കും ഇടതുപക്ഷ മുന്നണിയിലേക്കും കൈപിടിച്ച് കൂട്ടിക്കൊണ്ടു വന്നത് മാത്യു ടി തോമസ് ആയിരുന്നു.
കുട്ട്യേട്ടനു മന്ത്രിയാകണം
2016ലെ തെരഞ്ഞെടുപ്പിൽ ചിറ്റൂരിൽ മത്സരിച്ച് എംഎൽഎ ആയപ്പോൾ കുട്ട്യേട്ടനു മന്ത്രിയാകണം ജനങ്ങളെ സേവിക്കണം എന്നായി മോഹം. നാണ്വേട്ടനും അതിനെ പിന്തുണച്ചു.
പിന്തുണ
പക്ഷേ ദേവഗൗഡയുടെയും പിണറായി വിജയന്റെയും പിന്തുണയോടെ മാത്യു മന്ത്രിയായി. കുട്ട്യേട്ടൻ പാർട്ടി പ്രസിഡന്റ് പദം കൊണ്ട് തല്ക്കാലം തൃപ്തിപ്പെട്ടു.
കൈക്കൂലി വാങ്ങാതെ
മാത്യു ടി തോമസ് കളളവും ചതിയുമില്ലാതെ കൈക്കൂലി വാങ്ങാതെ ഭരിച്ചതു കൊണ്ട് പാർട്ടിയിലെ തുക്കടാ നേതാക്കൾ മൊത്തം എതിരായി. വിഹിതം കിട്ടാതെ വന്നപ്പോൾ ഗൗഡയും കൈവിട്ടു. അങ്ങനെ കുട്ട്യേട്ടന്റെ രാജയോഗം തെളിഞ്ഞു.
ഗൗഡാജിയുടെ പരിഭവം
കുട്ട്യേട്ടൻ മന്ത്രിയാകുന്നതോടെ കൊഴിഞ്ഞമ്പാറയുടെ സമഗ്ര വികസനം പൂർണമാകും. പാർട്ടിയിലെ സംസ്ഥാന, ജില്ലാ, നേതാക്കളുടെ ജീവിതവും സുരക്ഷിതമാകും. ഗൗഡാജിയുടെ പരിഭവവും തീരും.
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍