അന്ത 51 ല്‍ ഒരാള്‍ പുരുഷന്; മിക്കവരും 50 വയസ് കഴിഞ്ഞവര്‍; സര്‍ക്കാര്‍ പട്ടികയെ പരിഹസിച്ച് ജയശങ്കർ
തിരുവനന്തപുരം: ശബരിമലയില്‍ എല്ലാം പ്രായത്തിലുമുള്ള സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീംകോടതി വിധിക്ക് ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയതായി സംസ്ഥാന സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയെ അറിയിച്ചിരുന്നു. 51 പേരുടെ വിവരങ്ങള്‍ അടങ്ങിയ പട്ടികയും സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ചു.
എന്നാല്‍ പിന്നീട് സര്‍ക്കാര്‍ കോടതിയില്‍ സമര്‍പ്പിച്ച പട്ടികയെ ചൊല്ലി വിവാദവും പൊട്ടിപുറപ്പെട്ടു. പട്ടികയില്‍ പുരഷനും 50 വയസ്സ് പിന്നിട്ടവരും ഉള്‍പ്പെട്ടത് സര്‍ക്കാറിനെ വെട്ടിലാക്കുകയും ചെയ്തു. ഈ സംഭവങ്ങളുടെ പശ്ചാത്തലത്തിലാണ് തന്റെ പതിവ് ശൈലിയില്‍ പ്രതികരണവുമായി അഡ്വ: ജയശങ്കര്‍ രംഗത്ത് എത്തുന്നത്. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ..
അന്ത 51 പെണ്‍കള്‍!
അന്ത 51 പെണ്‍കള്‍! ബിന്ദുവും കനകദുര്‍ഗയും തലനരപ്പിച്ച മഞ്ജുവും മാത്രമല്ല ആകെ മൊത്തം 51 'യുവതി'കള്‍ പതിനെട്ടാംപടി കയറി അയ്യപ്പ ദര്‍ശനം നടത്തി എന്ന് കേരള സര്‍ക്കാര്‍ സുപ്രീംകോടതിയെ അറിയിച്ചു.
ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി
വെറുതെ വായ് കൊണ്ട് പറയുകയല്ല, ഭക്ത യുവതികളുടെ പേരും വിലാസവും വയസ്സുമൊക്കെ കൃത്യമായി രേഖപെടുത്തിയ സ്റ്റേറ്റ്മെന്റ് ഹാജരാക്കി. വാര്‍ത്തയറിഞ്ഞ് മാമൂല് പ്രിയന്മാര് ഞെട്ടി; ആര്‍ത്തവ പ്രേമികള്‍ ആര്‍പ്പു വിളിച്ചു. സൈബര്‍ സഖാക്കള്‍ ഇരട്ട ചങ്കനെ പാടിപ്പുകഴ്ത്തി.
50വയസ് പണ്ടേ കഴിഞ്ഞവര്‍
എന്തുചെയ്യാം? ഇന്നാട്ടിലെ മാധ്യമ പരിഷകള്‍ വിട്ടില്ല. അന്ത 51ല്‍ ഒരാള്‍ പുരുഷന്, ബാക്കി മിക്കവരും 50വയസ് പണ്ടേ കഴിഞ്ഞവര്‍! അതോടെ ദേവസ്വം ബോര്‍ഡും ദേവസ്വം മന്ത്രിയും കൈകഴുകി.
ഫേസ്ബുക്ക് പോസ്റ്റ്
ജയശങ്കര്‍
നവോത്ഥാന നായകനേ, ശരണമയ്യപ്പ
ഒരുപക്ഷേ, ഭക്ത വനിതകള്‍ രജിസ്ട്രേഷന് സമയത്ത് അവരുടെ വയസു കുറച്ചു പറഞ്ഞതാകാം അതല്ലെങ്കില്‍ ദര്‍ശനം കഴിഞ്ഞു സര്‍ക്കാരിനെ കുഴപ്പത്തിലാക്കാന്‍ വേണ്ടി ഉളളതിനേക്കിനേക്കാള്‍ പ്രായം കൂട്ടിപ്പറഞ്ഞതും ആകാം. ഏതായാലും കമ്യൂണിസ്റ്റ് വിരുദ്ധര്‍ക്കു സന്തോഷിക്കാന്‍ വകയായി. നവോത്ഥാന നായകനേ, ശരണമയ്യപ്പ എന്നു കൂടി പറഞ്ഞുകൊണ്ടാണ് ജയശങ്കര്‍ തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്.
പട്ടിക കോടതിയില്‍
ജനുവരി 2 ന് ശബരിമലയില്‍ ദര്‍ശനം നടത്തിയ ബിന്ദുവും കനകദുര്‍ഗയും സംരക്ഷണം ആവശ്യപ്പെട്ടുകൊണ്ട് നല്കിയ ഹര്‍ജി പരിഗണിക്കവേയായിരുന്നു സംസ്ഥാന സര്‍ക്കാറിന്റെ അഭിഭാഷകന് 51 പേരുടെ പട്ടിക കോടതിയില്‍ സമര്‍പ്പിച്ചത്.
വെര്‍ച്വല്‍ ക്യൂ
കേരള പോലീസിന്റെ വെര്‍ച്വല്‍ ക്യൂ ഓണ്‍ലൈന്‍ സംവിധാനം വഴി ബുക്ക് ചെയ്ത ശേഷം ദര്‍ശനം നടത്തിയവരുടെ കണക്കാണിതെന്നും സാധാര രീതിയില്‍ ദര്‍ശനം നടത്തിയവരുടെ വിവരങ്ങള്‍ ഇതിലില്ലെന്നും അഭിഭാഷകരായ വിജയ് ഹന്‍സാരിയ, ജയദീപ് ഗുപ്ത, ജി പ്രകാശ് എന്നിവര്‍ കോടതിയെ അറിയിച്ചു.
കേരളത്തില്‍ നിന്നും ആരുമില്ല
സര്‍ക്കാര്‍ സമര്‍പ്പിച്ച പട്ടികയില്‍ കേരളത്തില്‍ നിന്നും ആരും ഉള്‍പ്പെട്ടിരുന്നില്ല. തമിഴ്നാട്(24), ആന്ധ്രാപ്രദേശ്(21), തെലങ്കാന(3), കര്‍ണാടക(1) പുതുച്ചേരി(1) എന്നിവിടങ്ങളില്‍ നി്ന്നുള്ള 51 പേരുടെ വിവരങ്ങളായിരുന്നു ഉള്‍പ്പെട്ടത്.
പുരുഷന്
അതേസമയം പട്ടികയില്‍ ഉള്‍പ്പെട്ട തമിഴ്നാട്ടില്‍ നിന്നുള്ള പരം ജ്യോതി പുരുഷനാണ് എന്ന് തെളിഞ്ഞത് പിന്നീട് വലിയ വിവാദങ്ങള്‍ക്കാണ് വഴിവെച്ചത്. ഓണ്‍ലൈന്‍ വഴി രജിസ്ട്രര്‍ ചെയ്തപ്പോള്‍ ആദ്യം ഫീ മെയില്‍ എന്ന് തെറ്റായി രേഖപ്പെടുത്തുകയായിരുന്നു.
പിഴവിന് കാരണം
ഇത് പിന്നീട് തിരുത്താനായില്ല. പുരുഷന് എന്ന് രേഖപ്പെടുത്തി വീണ്ടും ബുക്ക് ചെയ്തു. ഇതായിരിക്കാം പിഴവിന് കാരണമായതെന്നാണ് പരംജ്യോതി വ്യക്തമാക്കുന്നത്. നവംബര്‍ 9 നാണ് ഞാന്‍ ദര്‍ശനം നടത്തിയതെന്നും പരംജ്യോതി പറഞ്ഞു.
50 കഴിഞ്ഞവരും
അന്‍പതിലേറെ പ്രായമുള്ളവുരുടെ പേരും പട്ടികയിലുണ്ട്. പട്ടികയില്‍ 24-ാം നമ്പരായ ഷീലയ്ക്ക് പട്ടികയില്‍ 48 വയസ്സാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ തനിക്ക് 52 വയസ്സുണ്ടെന്നാണ് ഷീല പറയുന്നത്. ഓണ്‍ലൈന്‍ വഴി രജിസ്ട്രേഷന് ചെയ്തപ്പോഴുണ്ടായ പിഴവാണ് ഇവിടെയും വിനയായത്.
സർക്കാറിന് തിരിച്ചടി
പട്ടികയില്‍ ഒന്നാമതുള്ള ആന്ധ്രാ സ്വദേശി പത്മാവതിക്ക് 48 വയസ്സാണെന്നാണ് കാണിച്ചിരിക്കുന്നത്. എന്നാല്‍ വോട്ടല്‍ തിരിച്ചറിയല്‍ രേഖ പ്രകാരം ഇവര്‍ക്ക് 52 വയസ്സുണ്ട്. പട്ടികയില്‍ ഉള്‍പ്പെട്ട മറ്റ് ചില സ്ത്രീകളുടേയും പ്രായം 50 കഴിഞ്ഞതാണ്. കോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ പിഴവ് കയറിക്കൂടിയത് ഏതായാലും സർക്കാറിന് തിരിച്ചടിയായിരിക്കുകയാണ്.