ഉമ്മൻചാണ്ടിയെ വെട്ടി മന്ത്രിയായി, കരുണാകരന്റെ കടാക്ഷത്തിൽ എംഎൽഎ, കെവി തോമസിനെതിരെ ജയശങ്കർ!
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിനെ ന്യായീകരിച്ച കെവി തോമസ് എംപിക്ക് അഡ്വ. ജയശങ്കറിന്റെ പരിഹാസം. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കെവി തോമസിനെതിരെ തുറന്നടിച്ചിരിക്കുന്നത്. ജീവിക്കാന്‍ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ്. ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാന്‍ ബാക്കിയുള്ളൂ എന്ന് ജയശങ്കർ പരിഹസിക്കുന്നു. . മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദര്‍ധാരികള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സന്‍ജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാൽ പേടിക്കുന്നയാളല്ല പ്രൊഫ. കെവി തോമസ് എന്നും അദ്ദേഹം പരിഹസിക്കുന്നു.
കരുണാകരന്റെ കരുണാ കടാക്ഷം കൊണ്ടുമാത്രം എംഎല്‍എയും മന്ത്രിയുമായ വ്യക്തിയാണ് കെവി തോമസെന്നും ഉമ്മൻചാണ്ടിയെ വെട്ടിയാണ് മന്ത്രിയായതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു. ദില്ലിയിലും തിരുത കൊടുത്ത് മാഡത്തിന്റെ മനം കവര്‍ന്നു. സോണിയ പ്രിയങ്കരി എന്ന പുസ്തകമെഴുതി നമ്പര്‍ 10 ജനപഥില്‍ സ്വാധീനം ഉറപ്പിച്ചെന്നും അദ്ദേഹം പരിഹസിക്കുന്നു. മാഷ് നല്ലനേരം നോക്കി ബിജെപിയില്‍ ചേരും. നരേന്ദ്രമോദി പ്രിയങ്കരന്‍ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ല്‍ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും എന്നത് ഉറപ്പാണെന്നും ജയശങ്കര്‍ കുറിക്കുന്നു. ഫേസബുക്ക് പോസ്റ്റ് ഇങ്ങനെ...
ജീവിക്കാൻ പഠിച്ച വ്യക്തി
ജീവിക്കാന്‍ പഠിച്ചയാളാണ് പ്രൊഫ കെവി തോമസ് എന്നു തുടങ്ങുന്നതാണ് ജയശങ്കരിന്റെ ഫേസ്ബുക്ക് പോസ്റ്റ് തുടങ്ങുന്നത്. കരുണാകരനു തിരുത കൊടുത്ത് മൂന്നു തവണ പാര്‍ലമെന്റംഗമായി. ഫ്രഞ്ച് ചാരക്കേസില്‍ കുടുങ്ങി തെരഞ്ഞെടുപ്പു തോറ്റപ്പോള്‍ ഡിസിസി പ്രസിഡന്റായി, എറണാകുളം എംഎല്‍എ ആയി. ഉമ്മന്‍ചാണ്ടിയെ വെട്ടി മന്ത്രിയായി. കരുണാകരന്റെ കരുണാ കടാക്ഷം കൊണ്ടുമാത്രം എംഎല്‍എയും മന്ത്രിയുമായ മാഷ്, കൃത്യം മൂന്നു മാസത്തിനകം ആന്റണിയുടെ വിശ്വസ്തനായി. ദല്‍ഹിയിലും തിരുത കൊടുത്ത് മാഡത്തിന്റെ മനം കവര്‍ന്നു. സോണിയ പ്രിയങ്കരി എന്ന പുസ്തകമെഴുതി നമ്പര്‍ 10 ജനപഥില്‍ സ്വാധീനം ഉറപ്പിച്ചെന്ന് ജയശങ്കർ പറയുന്നു.
കുമ്പളങ്ങിയുടെ വീരപുത്രൻ
ഹൈബി ഈഡനെ വെട്ടി വീണ്ടും പാര്‍ലമെന്റംഗമായി. പ്രൊഫ പിജെ കുര്യന്റെ മോഹങ്ങള്‍ തല്ലിക്കൊഴിച്ച് കേന്ദ്ര സഹമന്ത്രിയായി. അധികം വൈകാതെ സ്വതന്ത്ര ചുമതല സംഘടിപ്പിച്ചു. 2014ലെ മോദി തരംഗത്തെയും തോമസ് മാഷ് പുല്ലുപോലെ അതിജീവിച്ചു, പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി ചെയര്‍മാനായി. ഇനി, കെപിസിസി പ്രസിഡന്റ്, കേരള മുഖ്യമന്ത്രി എന്നീ സ്ഥാനങ്ങളേ മാഷിനു കിട്ടാന്‍ ബാക്കിയുള്ളൂ. കൊച്ചിക്കായലില്‍ തിരുതയുണ്ടെങ്കില്‍ അതും വൈകാതെ കരഗതമാകും. അതാണ് തോമസ് മാഷ്; കുമ്പളങ്ങിയുടെ വീരപുത്രനെന്നും ഫേസ്ബുക്കിലൂടെ ജയശങ്കർ പരിഹസിക്കുന്നു.
അന്ധമായി ആരെയും എതിർക്കില്ല...
അന്ധമായി ആരെയും എതിര്‍ക്കുന്നയാളല്ല തോമസ് മാഷ്. നന്മ എവിടെക്കണ്ടാലും അംഗീകരിക്കും, അഭിനന്ദിക്കും. കരുണാകരനായാലും ആന്റണിയായാലും പിണറായി വിജയനായാലും നരേന്ദ്രമോദി ആയാലും അതിനു മാറ്റമില്ല. ബിജെപിയുടെ വര്‍ഗീയ രാഷ്ട്രീയത്തോട് എതിര്‍പ്പുളളയാളാണ് തോമസ് മാഷ്. പക്ഷേ, മോദിയുടെ ഭരണ പാടവത്തോട് ആദരവാണ്. അതു തുറന്നുപറയാനും മടിയില്ല. മോദിയുടെ മഹത്വം കേരളത്തിലെ ചില ഖദര്‍ധാരികള്‍ക്ക് ഇനിയും മനസിലായിട്ടില്ല. മാഷിനോട് വിശദീകരണം ചോദിക്കുമെന്നാണ് ഹസ്സന്‍ജിയുടെ ഭീഷണി. ഈ ഓലപ്പാമ്പു കണ്ടാല്‍ പേടിക്കുന്നവനല്ല പ്രൊഫ കെവി തോമസ്. ഹൈക്കമാന്‍ഡില്‍ ഹസ്സനേക്കാള്‍ പിടിപാടുണ്ട് അദ്ദേഹത്തിന്. ഒരു നടപടിയും ഉണ്ടാവില്ല എന്ന് ഉറപ്പാണെന്നും അദ്ദേഹം പറയുന്നു.
നല്ലനേരം നോക്കി ബിജെപിയില്‍ ചേരും
ഇനി അഥവാ നടപടി എടുത്താലും പുല്ലാണ്. മാഷ് നല്ലനേരം നോക്കി ബിജെപിയില്‍ ചേരും. നരേന്ദ്രമോദി പ്രിയങ്കരന്‍ എന്ന പുസ്തകം എഴുതി പ്രസിദ്ധീകരിക്കും. 2019ല്‍ സഹമന്ത്രിയല്ല, ക്യാബിനറ്റ് മന്ത്രിയാകും. വേണമെങ്കില്‍ താമര കുമ്പളങ്ങിയിലും വിരിയും എന്ന് പറഞ്ഞുകൊണ്ടാണ് ജയശങ്കർ തന്റേ ഫേസ്ബുക്ക് പോസ്റ്റ് അവസാനിപ്പിക്കുന്നത്. അതേസമയം താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രകീര്‍ത്തിച്ചില്ലെന്ന് വിശദീകരിച്ച് എറണാകുളം എംപി കെവി തോമസ് രംഗത്ത് എത്തിയിരുന്നു. കേരള മാനേജ്‌മെന്റ് അസോസിയേഷന്റെ യോഗത്തില്‍ ഇംഗ്ലിഷില്‍ നടത്തിയ പ്രസംഗം ചില മാധ്യമങ്ങളില്‍ തെറ്റിദ്ധാരണ ജനകമായ വിധത്തിലാണ് പ്രസീദ്ധീകരിച്ചതെന്ന് അദേഹം ഫെയ്‌സ്ബുക്ക് കുറിപ്പില്‍ ആരോപിക്കുകായിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി ജനദ്രോഹപരമായ തെറ്റായ തീരുമാനങ്ങള്‍ എടുക്കുകയും എന്നാല്‍ അവ മാനേജ്‌മെന്റ് സ്‌കില്ലോടുകൂടി നടപ്പിലാക്കുന്നുവെന്നുമാണ് പറഞ്ഞതെന്നും കെവി തോമസ് ഫേസ്ബുക്കിലൂടെ വ്യക്തമാക്കിയിരുന്നു.
മാധ്യമങ്ങൾ വളച്ചൊടിച്ചു
അദ്ദേഹം നല്ലൊരു ഭരണ കര്‍ത്താവല്ല. മാധ്യമങ്ങളെയും ജുഡീഷ്യറിയെപ്പോലും തന്റെ മാനേജ്‌മെന്റ് സ്‌കില്ലിലൂടെ അനുകൂലമായി വരുതിയിലാക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിട്ടുണ്ടെന്നാണ് പറഞ്ഞത്. ഇത് മേദിയെ പുകഴ്ത്തലായി ചില മാധ്യമങ്ങള്‍ വ്യാഖാനിക്കുകയായിരുന്നു. നല്ലൊരു ഭരണ കര്‍ത്താവല്ലെങ്കിലും തന്റെ മാനേജ്‌മെന്റ് സ്‌കില്ലിലൂടെ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ച് മുന്നോട്ടു പോകുന്ന നരേന്ദ്രമോദിയുടെ പ്രവര്‍ത്തനം എങ്ങിനെയാണെന്നത് മാനേജ്‌മെന്റ് വിദ്യാര്‍ത്ഥികള്‍ക്ക് പഠന വിധേയമാക്കാമെന്നുമാണ് താന്‍ പറഞ്ഞെതെന്നും കെവി തോമസ് വ്യക്തമാക്കിയിരുന്നു.
നീറ്റ് പരീക്ഷയിലെ ശതമാന കണക്ക് പൊല്ലാപ്പാകുന്നു; 20 ശതമാനം മാർക്കിനും എംബിബിഎസ് സീറ്റ്!
ദളിത് കലാപത്തിൽ ഉത്തർപ്രദേശിൽ ഫയൽ ചെയ്തത് 192 എഫ്ഐആർ; പോലീസ് അതിക്രമം, അനുഭവിക്കുന്നത് യാതനകൾ!