ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ വെള്ളാപ്പള്ളിയെ കളളുകച്ചവടക്കാരൻ എന്നു വിളിക്കില്ല.. ട്രോളി ജയശങ്കർ
തിരുവനന്തപുരം: ശബരിമല വിവാദത്തില്‍ സ്ത്രീകളെ ഇറക്കി പ്രതിഷേധം തീര്‍ത്ത ബിജെപിയ്ക്ക് അതേ നാണയത്തില്‍ മറുപടി നല്‍കാനുളള ഒരുക്കത്തിലാണ് പിണറായി വിജയന് സര്‍ക്കാര്‍. പുതുവര്‍ഷ ദിനത്തില്‍ സംസ്ഥാനത്ത് വിവിധ നവോത്ഥാന സംഘടനകളുടെ നേതൃത്വത്തില്‍ വനിതാ മതില് തീര്‍ക്കും.
വനിതാ മതിലിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി രൂപീകരിച്ച കമ്മിറ്റി തുടക്കത്തില്‍ തന്നെ വിവാദത്തിലായിരിക്കുകയാണ്. ഹാദിയയെ തെരുവില്‍ ഭോഗിക്കണം എന്ന് ആക്രോശിച്ച സിപി സുഗതനെ പോലുളളവരെ സംഘാടക സമിതിയില്‍ ഉള്‍പ്പെടുത്തിയതില്‍ വലിയ വിമര്‍ശനം ഉയരുന്നുണ്ട്. അതിനിടെ വനിതാ മതിലിനെ പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് എ ജയശങ്കര്‍.
കുലംകുത്തികൾ വിട്ടുനിന്നു
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: നവോത്ഥാന മൂല്യങ്ങൾ ഊട്ടിയുറപ്പിക്കാൻ നവവത്സര ദിനത്തിൽ വനിതാ മതിൽ തീർക്കാൻ സർക്കാർ തീരുമാനിച്ചു. ഉത്തരവ് ഉടൻ പുറത്തിറങ്ങും. ഡിസംബർ ഒന്നിന് തിരുവനന്തപുരത്തു നടന്ന നവോത്ഥാന സംഘടനകളുടെ മഹായോഗത്തിലാണ് വിപ്ലവകരമായ ഈ തീരുമാനം ഉരുത്തിരിഞ്ഞത്. നായാടി മുതൽ നമ്പൂരി വരെ സകല നവോത്ഥാന സമുദായങ്ങളെയും ക്ഷണിച്ചെങ്കിലും ചില കുലംകുത്തികൾ വിട്ടുനിന്നു.
വെള്ളാപ്പള്ളി നവോത്ഥാന നായകൻ
പങ്കെടുത്തവരിൽ ചിലർ എതിരഭിപ്രായം രേഖപ്പെടുത്തി. എങ്കിലും വനിതാ മതിൽ എന്ന ആശയം പൊതുവെ അംഗീകരിക്കപ്പെട്ടു. വീരശ്രീ വെളളാപ്പളളി നടേശൻ സംഘാടന കമ്മറ്റിയുടെ ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ടു. മുതലാളി പ്രതിയായ വിജിലൻസ് കേസുകളുടെ അന്വേഷണം തല്ക്കാലം മരവിപ്പിക്കാനും ധാരണയായി. പാർട്ടി പത്രമോ ചാനലോ വിദ്യാർത്ഥി- യുവജന നേതാക്കളോ ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ അദ്ദേഹത്തെ കളളുകച്ചവടക്കാരൻ എന്നു വിളിച്ച് ആക്ഷേപിക്കുന്നതല്ല. പകരം നവോത്ഥാന നായകൻ എന്ന് അഭിസംബോധന ചെയ്യും.
ബെർലിൻ മതിലിനു ശേഷം, നമ്മുടെ വനിതാ മതിൽ
വനിതാ മതിലിന്റെ മുഴുവൻ ചിലവും ഖജനാവിൽ നിന്നാണ്. പ്രളയാനന്തര നവനിർമാണത്തിനു സമാഹരിച്ച പൈസ ഈ ആവശ്യത്തിന് വകമാറ്റാം. നവോത്ഥാനം ഹൈന്ദവരിൽ മാത്രമായി പരിമിതപ്പെടുത്താൻ കഴിയില്ല. സമാന ചിന്താഗതിക്കാരായ ക്രിസ്ത്യൻ, മുസ്ലിം, സിഖ്, പാഴ്സി സഹോദരങ്ങളുടെ പിന്തുണ പ്രതീക്ഷിക്കുന്നു. സംസ്ഥാനത്തെ മൊത്തം തൊഴിലുറപ്പുകാരുടെയും സാന്നിധ്യം വനിതാ മതിലിന്റെ വിജയത്തിന് അനിവാര്യമാണ്. സാംസ്കാരിക നായികമാരും മടിച്ചുനില്ക്കരുത്. ബെർലിൻ മതിലിനു ശേഷം, നമ്മുടെ വനിതാ മതിൽ' എന്നാണ് പോസ്റ്റ്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
ഭക്തയായ പെൺകുട്ടിയെ അറസ്റ്റ് ചെയ്തെന്ന് വ്യാജ പ്രചാരണം, പ്രചരിപ്പിക്കുന്നത് അക്ഷര കിഷോറിന്റെ ചിത്രം