മുഖ്യന്റെ വാക്കും പഴയ ചാക്കും.. പിണറായി വായ്ത്താരി മുഴക്കുന്നു, രൂക്ഷമായി പരിഹസിച്ച് ജയശങ്കർ
കോഴിക്കോട്: സുപ്രീം കോടതി വിധി വന്ന് ആഴ്ചകൾ കഴിഞ്ഞിട്ടും പത്തിനും അൻപതിനും ഇടയിൽ പ്രായമുളള ഒരു യുവതിക്ക് പോലും ഇതുവരെ ശബരിമല സന്നിധാനത്ത് എത്താൻ സാധിച്ചിട്ടില്ല. എത്തിയ ചിലരെ പ്രതിഷേധക്കാർ തടഞ്ഞെങ്കിൽ ചിലരെ പോലീസ് തന്നെ തിരിച്ചയച്ചു. ഭൂമാത ബ്രിഗേഡ് നേതാവ് തൃപ്തി ദേശായിയുടെ വരവ് പക്ഷേ ശബരിമലയിൽ കയറിയേ അവർ തിരികെ പോകൂ എന്ന് തോന്നിപ്പിക്കുന്ന മട്ടിലായിരുന്നു.
എന്നാൽ ഒരു ദിവസം മുഴുവൻ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കഴിച്ച് കൂട്ടി, ശബരമല കയറാതെ തൃപ്തിക്ക് മടങ്ങേണ്ടി വന്നു. സംയമനം പാലിക്കുകയാണ് എന്ന് പറയുന്ന സർക്കാരിന്റെ കഴിവുകേടാണ് ഇത്തരത്തിൽ നിയമം അനുസരിച്ച് എത്തുന്നവരെ ശബരിമലയിൽ എത്തിക്കാൻ സാധിക്കാത്തത് എന്ന് വിമർശനം ഉയരുന്നു. സർക്കാരിനെ രൂക്ഷമായി പരിഹസിച്ച് രംഗത്ത് വന്നിരിക്കുകയാണ് അഡ്വക്കേറ്റ് ജയശങ്കർ.
പളളിക്കെട്ട് ശബരിമലയ്ക്ക്..
ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം: പളളിക്കെട്ട് ശബരിമലയ്ക്ക്.. കല്ലും മുളളും കാലുക്ക് മെത്തൈ.. തുലാമാസപൂജ തൊഴാനെത്തിയ രഹനാ ഫാത്തിമ പോലീസ് അകമ്പടിയോടെ സന്നിധാനം വരെയെത്തി, മടങ്ങി. മതവികാരം വ്രണപ്പെടുത്താൻ ശ്രമിച്ച കേസിൽ പ്രതിയായി മുൻകൂർ ജാമ്യം കിട്ടാതെ അറസ്റ്റ് കാത്തു കഴിയുന്നു. മണ്ഡലപൂജയ്ക്ക് മുംബൈയിൽ നിന്നു പറന്നുവന്ന തൃപ്തിദേശായിക്കും സംഘത്തിനും വിമാനത്താവളത്തിൽ നിന്നു പുറത്തിറങ്ങാൻ കഴിഞ്ഞില്ല.
#മുഖ്യൻ്റെ വാക്കും പഴയ ചാക്കും
ആർഎസ്എസുകാരുടെ ശരണം വിളിയും ഭജനയും കേട്ടു മടങ്ങി പോകേണ്ടി വന്നു. സുപ്രീംകോടതി വിധി നടപ്പാക്കും, മലകയറാനെത്തുന്ന യുവതികൾക്ക് സംരക്ഷണം ഉറപ്പാക്കും, നവോത്ഥാന മൂല്യങ്ങൾ മുറുകെ പിടിക്കും എന്നൊക്കെ ബഹു മുഖ്യമന്ത്രി വായ്ത്താരി മുഴക്കുമ്പോൾ തന്നെ, ദേവസ്വം ബോർഡ് 'സാവകാശ' ഹർജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നു. #മുഖ്യൻ്റെ വാക്കും പഴയ ചാക്കും എന്നാണ് പോസ്റ്റ്.
തൃപ്തിയുടെ മടക്കം
സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ശബരിമലയിൽ എത്തുമെന്ന് നേരത്തെ പ്രഖ്യാപിച്ചത് പ്രകാരമാണ് തൃപ്തി ദേശായി കഴിഞ്ഞ ദിവസം കേരളത്തിലെത്തിയത്. ആറംഗ യുവതീസംഘത്തിനൊപ്പമായിരുന്നു തൃപ്തി ദേശായിയുടെ വരവ്. എന്നാൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിന് പുറത്ത് കടക്കാൻ പോലും തൃപ്തി ദേശായിക്ക് സാധിച്ചില്ല. വിമാനത്താവളത്തിന് പുറത്ത് ബിജെപി വൻ പ്രതിഷേധം നടത്തിയതിനെ തുടർന്ന് തൃപ്തിക്ക് മടങ്ങിപ്പോകേണ്ടി വന്നു.
സർക്കാരിന് വിമർശനം
നേരത്തെ രഹ്ന ഫാത്തിമ, ബിന്ദു തങ്കം കല്യാണി അടക്കമുളളവർ ശബരിമലയിലേക്ക് പോകാൻ ശ്രമങ്ങൾ നടത്തിയിരുന്നുവെങ്കിലും പരാജയപ്പെട്ടിരുന്നു. സന്നിധാനത്ത് അടക്കം വലിയ പ്രതിഷേധങ്ങളാണ് നടന്നത്. സുപ്രീം കോടതി വിധി നടപ്പിലാക്കും എന്ന് നാഴികയ്ക്ക് നാൽപ്പത് വട്ടവും ആവർത്തിക്കുന്ന പിണറായി വിജയനും സർക്കാരിനും മല കയറാനെത്തിയ ഒരു യുവതിക്കും ദർശന സൌകര്യമൊരുക്കാനായില്ല എന്നത് വലിയ വിമർശനമായി ഉന്നയിക്കപ്പെടുന്നത്. പ്രസംഗം മാത്രമേ ഉളളൂ എന്നും പ്രവൃത്തിയിൽ ഇല്ലെന്നുമാണ് ആക്ഷേപം ഉയരുന്നത്.
ഫേസ്ബുക്ക് പോസ്റ്റ്
അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്
പിണറായി വിജയന്റെ തലയിൽ നെയ്യഭിഷേകം നടത്താനാകുമോ, സ്റ്റേഷനിൽ ശശികലയുടെ ഉപവാസം