കോടിയേരിയുടെ ജീവിതമാണ് അദ്ദേഹത്തിന്റെ സന്ദേശം! ബിനോയ് ഒരു പാവം ചെറുപ്പക്കാരൻ... പരിഹാസവുമായി ജയശങ്കർ
സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണക്കിന് പരിഹസിച്ചാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ പരിഹാസം കലർന്ന ഫേസ്ബുക്ക് പോസ്റ്റുമായി അഡ്വക്കേറ്റ് ജയശങ്കർ. സിപിഎമ്മിനെയും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനെയും കണക്കിന് പരിഹസിച്ചാണ് രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ ഫേസ്ബുക്ക് പോസ്റ്റിട്ടിരിക്കുന്നത്.
കേരള ഹാൻഡ് ബോൾ താരവും മാതാപിതാക്കളും വീട്ടിനുള്ളിൽ മരിച്ചനിലയിൽ! മകളെ വിളിച്ചുവരുത്തി കൊലപ്പെടുത്തി?
ചൈനയിൽ നിന്ന് ഇറക്കുമതി ചെയ്ത ബക്കറ്റുമായി വിടി ബൽറാം! എകെജിയും സരിതയും ഓർമ്മിപ്പിച്ച് സഖാക്കൾ...
പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്ന് നടത്തുന്നതെന്നും, കോടിയേരിയുടെ ജീവിതം ഒരു തുറന്ന പുസ്തകമാണെന്നും അദ്ദേഹം പരിഹാസരൂപേണ ഫേസ്ബുക്കിൽ കുറിച്ചു.
സാമ്പത്തിക തട്ടിപ്പ്...
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിനെ സംബന്ധിച്ച് കഴിഞ്ഞദിവസമാണ് വാർത്ത പുറത്തുവന്നത്. തട്ടിപ്പിനിരയായ ദുബായിലെ കമ്പനി സിപിഎം പൊളിറ്റ് ബ്യൂറോയിൽ പരാതി നൽകിയെന്നായിരുന്നു വാർത്ത. പിന്നീട് മണിക്കൂറുകൾക്കം സംഭവത്തിൽ നിരവധി വെളിപ്പെടുത്തലുകളുണ്ടായി, കൂടുതൽ വിവരങ്ങൾ പുറത്തുവന്നു.
ജയശങ്കറും...
ബിനോയ് കോടിയേരിക്കെതിരായ സാമ്പത്തിക തട്ടിപ്പ് കേസിൽ സിപിഎമ്മിനെയും കോടിയേരിയെയും വിമർശിച്ച് നിരവധിപേർ രംഗത്തെത്തിയിരുന്നു. രാഷ്ട്രീയ നിരീക്ഷകനായ അഡ്വക്കേറ്റ് ജയശങ്കർ പരിഹാസവും തമാശയും കലർന്ന രീതിയിലാണ് വിമർശനമുന്നയിച്ചിരുന്നത്. അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം:-
മുഴുക്കുടിയനും ദുർവൃത്തനും
''മഹാത്മാ ഗാന്ധിയുടെ മൂത്തമകൻ ഹരിലാൽ ഗാന്ധി മുഴുക്കുടിയനും ദുർവൃത്തനും ആയിരുന്നു. ഇടയ്ക്ക് മതംമാറി, പിന്നെ തിരിച്ചു പോന്നു. ഒടുവിൽ അരിയെത്താതെ മരിച്ചു.
അഹിംസാ പാർട്ടിക്ക്
മകൻ കൊളളരുതാത്തവനായി എന്നതുകൊണ്ട് മഹാത്മാവിൻ്റെ മഹത്വത്തിന് എന്തെങ്കിലും ഗ്ലാനി സംഭവിച്ചോ? ഇല്ല. അഹിംസാ പാർട്ടിക്ക് അപകീർത്തിയുണ്ടായോ? അതുമില്ല. അതാണ് രാഷ്ട്രീയം.
കേസുണ്ടായാൽ നേരിടും
ബിനോയ് കാശ് കടംവാങ്ങിയിട്ടുണ്ടെങ്കിൽ ബിനോയ് തിരിച്ചുകൊടുക്കും. കേസുണ്ടായാൽ നേരിടും. അതൊന്നും പാർട്ടി അറിയേണ്ട കാര്യമില്ല.
ഏതാനും ദിർഹം
ബിനോയ് കോടിയേരി വിപ്ലവ പാർട്ടിയിൽ അംഗമല്ല. തൊഴിലെടുത്തു ജീവിക്കുന്ന ഒരു പാവം ചെറുപ്പക്കാരൻ. അദ്ദേഹം കാർ വാങ്ങാനും കച്ചവടം പൊലിപ്പിക്കാനും ഏതാനും ദിർഹം കടംവാങ്ങിയത് തെറ്റാണോ? കയ്യിൽ കാശില്ലാത്തതിനാൽ തിരിച്ചടവ് വൈകിയതാണോ മഹാപരാധം?
അദ്ദേഹത്തിന്റെ സന്ദേശം.
പാവങ്ങളുടെ പാർട്ടിയെ അപകീർത്തിപ്പെടുത്താനുളള കുത്സിത ശ്രമമാണ് കോൺഗ്രസും ബിജെപിയും മാധ്യമ സിൻഡിക്കേറ്റും ചേർന്നു നടത്തുന്നത്. ഇതൊന്നും ഈ നാട്ടിൽ വിലപ്പോകില്ല. സഖാവ് കോടിയേരി ബാലകൃഷ്ണന്റെ ത്യാഗനിർഭരമായ ജീവിതം ഒരു തുറന്ന പുസ്തകമാണ്. കോടിയേരിയുടെ ജീവിതമാണ്, അദ്ദേഹത്തിന്റെ സന്ദേശം''- എന്നു പറഞ്ഞാണ് അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ് അവസാനിക്കുന്നത്.
സാമ്പത്തിക തട്ടിപ്പ്...
കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ദുബായിലെ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന കമ്പനിയിൽ നിന്ന് രണ്ട് തവണയായി 13 കോടി രൂപ തട്ടിയെടുത്തെന്നാണ് കമ്പനി അധികൃതരുടെ ആരോപണം.
പണം തിരികെ നൽകണം
സംഭവവുമായി ബന്ധപ്പെട്ട് ദുബായിലെ കോടതിയിൽ നടപടികൾ ആരംഭിച്ചുവെന്നാണ് റിപ്പോർട്ട്. ഇതിനിടെയാണ് പണം ലഭിക്കാനുള്ള അവസാനശ്രമവുമായി കമ്പനി അധികൃതർ പൊളിറ്റ് ബ്യൂറോയെ സമീപിച്ചത്. ഒന്നുകിൽ പണം തിരികെ നൽകണം, അല്ലെങ്കിൽ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകണമെന്നുമാണ് കമ്പനിയുടെ ആവശ്യം. പരാതിയിൽ നടപടിയില്ലെങ്കിൽ ഇന്റർപോളിനെ സമീപിക്കുമെന്നും ഇവർ വ്യക്തമാക്കിയിട്ടുണ്ട്.
കേസില്ലെന്ന്...
എന്നാൽ തന്റെ മകനെതിരെ സാമ്പത്തിക തട്ടിപ്പ് കേസില്ലെന്നും, കേസുണ്ടെങ്കിൽ അതിനെ സംബന്ധിച്ച് മകൻ തന്നെ വ്യക്തമാക്കുമെന്നാണ് കോടിയേരി മാധ്യമങ്ങളോട് പറഞ്ഞത്.
ഇടപെടില്ല...
ബിനോയ് കോടിയേരിക്കെതിരായി ഉയർന്നുവന്ന വിവാദം പാർട്ടി പ്രശ്നമല്ല. അതിനാൽ തന്നെ വിഷയത്തിൽ പാർട്ടി ഇടപെടേണ്ടതുമില്ല. എന്തെങ്കിലും നിയമനടപടി ഉണ്ടാകുകയാണെങ്കിൽ അതിനു വിധേയനാകാൻ മകൻ തയ്യാറാണെന്നും, കാര്യങ്ങൾ മനസിലാക്കി വേണം മാധ്യമങ്ങൾ വാർത്ത റിപ്പോർട്ട് ചെയ്യേണ്ടതെന്നും കോടിയേരി കഴിഞ്ഞദിവസം പ്രതികരിച്ചിരുന്നു.