ക്രിമിനൽ അഭിഭാഷകൻ എം രത്‌നസിങ് അന്തരിച്ചു; വിടപറഞ്ഞത് പ്രമാദമായ കേസുകള്‍ കൈകാര്യം ചെയ്ത അഭിഭാഷകന്‍
കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ.കുഞ്ഞിരാമമേനോന്റെ ശിഷ്യനാണ്. സിവില്‍ക്രിമിനല്‍ നിയമശാഖകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്.
കോഴിക്കോട്: പ്രമുഖ ക്രിമിനല്‍ അഭിഭാഷകനും മുന്‍ അഡ്വക്കേറ്റ് ജനറലുമായിരുന്ന അഡ്വ. എം രത്‌നസിങ് (92) അന്തരിച്ചു. കോഴിക്കോട് കിഴക്കെ നടക്കാവിലെ വസതിയിലായിരുന്നു താമസം. വൃക്ക സംബന്ധമായ അസുഖം മൂലം കോഴിക്കോട് പിവിഎസ് ആശുപത്രിയില്‍ ചികിത്‌സയിലായിരുന്നു.
തലശ്ശേരിപുല്‍പ്പള്ളി നക്‌സലൈറ്റ് കേസ്, ചീമേനി കൊലക്കേസ്, രാജന്‍ കേസ് എന്നിവയില്‍ പ്രതികള്‍ക്ക് വേണ്ടിയും സിബിഐ ചാര്‍ജ്ജ് ചെയ്ത സോമന്‍ കേസ്, തൃശ്ശൂര്‍ പെണ്ണമ്മ കേസ്, മഞ്ചേരി സുജാത കേസ് എന്നിവയില്‍ സിബിഐയുടെ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടറായും പ്രാഗല്‍ഭ്യം തെളിയിച്ചിട്ടുണ്ട്.

കേരളത്തിലെ അഭിഭാഷകരുടെ കുലപതിയായിരുന്ന കെ.കുഞ്ഞിരാമമേനോന്റെ ശിഷ്യനാണ്. സിവില്‍ക്രിമിനല്‍ നിയമശാഖകളില്‍ പ്രാവീണ്യം നേടിയ അദ്ദേഹം 1953ലാണ് അഭിഭാഷകനായി എന്‍ റോള്‍ ചെയ്തത്. 2001 ജൂണ്‍ ആറിന് സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്. 2004 ഫിബ്രവരി 14ന് രത്‌നസിങിന്റെ അഭിഭാഷകവൃത്തിയിലെ അരനൂറ്റാണ്ട് മുഖ്യമന്ത്രിയും മന്ത്രിമാരും ഉള്‍പ്പെടുന്നവര്‍ പങ്കെടുത്ത് വിപുലമായി നടന്നിരുന്നു.
1991ല്‍ വടകര പാര്‍ലമെന്റ് മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ചിരുന്നു. കോണ്‍ഗ്രസും ലീഗും ബിജെപിയും പിന്തുണച്ചിരുന്നതിനാല്‍ ഇത് കോലീബി സഖ്യമെന്നാണ് അറിയപ്പെട്ടിരുന്നത്. 1947-77 വരെ ഹൈക്കോടതിയില്‍ സീനിയര്‍ സെന്‍ട്രല്‍ സെന്‍ട്രല്‍ ഗവണ്‍മെന്റ് സ്റ്റാന്റിങ് കൗണ്‍സിവറായും 1991-96ല്‍ സംസ്ഥാന പ്രോസ്‌ക്യൂഷന്‍സ് ഡയറക്ടര്‍ ജനറലായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. 2001 ജൂണ്‍ ആറിനാണ് സംസ്ഥാന അഡ്വക്കറ്റ് ജനറലായി ചുമതലയേറ്റത്.
കോഴിക്കോട്ടെ ജാനകിറാം മോട്ടോഴ്‌സിന്റെ ഉടമ പരേതനായ എം കെ പത്മനാഭന്റെ മകള്‍ സാവിത്രിയാണ് ഭാര്യ. മാതൃഭൂമി' ഡയറക്ടര്‍ പി.വി.ഗംഗാധരന്റെ ഭാര്യ ഷെറിന്‍, കോഴിക്കോട്ടെ പ്രമുഖ ട്രാന്‍സ്‌പോര്‍ട്ട് കമ്പനിയായ സിസി ബ്രദേഴ്‌സ് ഉടമയായ സിസി ശശിധരന്റെ ഭാര്യ നസ്‌റിന്‍, ഹൈക്കോടതിയിലെ അഭിഭാഷകന്‍ ടിജി രാജേന്ദ്രന്റെ ഭാര്യ ഷാമറിന്‍, കോഴിക്കോട് ബാറിലെ അഭിഭാഷകന്‍ എം.ഷഹീര്‍ സിങ് എന്നിവര്‍ മക്കളാണ്.












Click it and Unblock the Notifications