'എന്താണിത് ലാലേട്ട, ഒരിത്തിരി വകതിരിവ് ആയിക്കൂടെ?'; ഭിത്തിയിലൊട്ടിച്ച് കുറിപ്പ്
ദില്ലി; കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആഹ്വാനം ചെയ്ത ജനത കർഫ്യൂവിൽ രാജ്യം നിശ്ചലമായിരിക്കുകയാണ്. രാവിലെ ഏഴ് മുതൽ രാത്രി 9 വരെയാണ് കർഫ്യൂവിന് ആഹ്വാനം ചെയ്തിരിക്കുന്നത്. നഗരങ്ങളെന്നോ ഗ്രാമങ്ങളെന്നോ വ്യത്യാസമില്ലാതെ എല്ലായിടവും സ്തംഭിച്ച അവസ്ഥയിലാണ്. കർഫ്യൂ ആഹ്വാനത്തിനൊപ്പം ആരോഗ്യ പ്രവർത്തകർക്ക് നന്ദി അർപ്പിക്കുന്നതിന്റെ ഭാഗമായി വൈകീട്ട് അഞ്ചിന് പാത്രം കൂട്ടിയിടിച്ചോ കൈയ്യടിച്ചോ ശബ്ദമുണ്ടാക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.
എന്നാൽ കൈയ്യടിക്കുന്നത് വൈറസിനെ നശിപ്പിക്കാൻ സഹായിക്കുമെന്നാണ് നടൻ മോഹൻ ലാൽ പറഞ്ഞത്. കർഫ്യൂവിനെ പിന്തുണച്ച് സംസാരിച്ചപ്പോഴായിരുന്നു മോഹൻലാൽ ഈ ആനമണ്ടത്തരം എഴുന്നള്ളിച്ചത്. പ്രസ്താവനയിൽ നടനെതിരെ വലിയ വിമർശനങ്ങളാണ് ഉയരുന്നത്. ലാലിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് അഡ്വ രശ്മിത രാമചന്ദ്രൻ.
വാട്സ് ആപ് യൂനിവേഴ്സിറ്റികൾ
കൊറോണയ്ക്കെതിരെ നിരവധി വ്യാജപ്രചരണങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ നടക്കുന്നത്. ഉയർന്ന അന്തരീക്ഷ ഊഷ്മാവിൽ കൊറോണ നശിച്ച് പോകുമെന്നായിരുന്നു അക്കൂട്ടത്തിൽ ഒന്ന്. ജനത കർഫ്യൂ പ്രഖ്യാപിച്ചപ്പോൾ അതിനെ കുറിച്ചും വ്യാജപ്രചരണം ഉണ്ടായിരുന്നു. 12 മണിക്കൂർ വീടിന് പുറത്തിറങ്ങാതിരുന്നാൽ കൊറോണ വൈറസ് നശിച്ച് പോകുമെന്നും അതിനാൽ ജനത കർഫ്യൂ കഴിഞ്ഞ് 14 മണിക്കൂർ കഴിഞ്ഞ് വീട്ടിൽ നിന്ന് ഇറങ്ങുമ്പോഴേക്കും വൈറസിനെ തുരത്താനാകുമെന്നായിരുന്നു അത്. ഇതിന് സമാനമായ രീതിയിലാണ് മോഹൻലാലിന്റെ പ്രസ്താവനയും.
ബാക്ടീരിയ ചത്ത് പോവും
ഇന്ന് വൈകീട്ട് ഒമ്പത് മണി വരെ വീട്ടില്‍ നില്‍ക്കുകയും അഞ്ച് മണിക്ക് നമ്മള്‍ എല്ലാവരും കൂടി ക്ലാപ്പ് ചെയ്യുകയും ചെയ്യുന്നത് വലിയ പ്രോസസാണ്.ആ ശബ്ദം എന്ന് പറയുന്നത് ഒരു വലിയ മന്ത്രം പോലെയാണ്. ഒരുപാട് ബാക്റ്റീരിയയും വൈറസുമൊക്കെ നശിച്ച് പോകാന്‍ സാധ്യതയുണ്ട്. അങ്ങനെ നശിച്ച് പോട്ടെ. എല്ലാവരും സഹകരിക്കണമെന്ന് ഞാന്‍ താഴ്മയായി അപേക്ഷിക്കുന്നു, എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്.
അത്ഭുതം തോന്നുന്നു
ലാലിനെതിരെ അഡ്വ രശ്മിത രാമചന്ദ്രന്റെ പ്രതികരണം ഇങ്ങനെ-''വി" ചാനലിൽ "നാടോടിക്കാറ്റ് " സിനിമ കാണുകയായിരുന്നു, എത്ര മനോഹരമായാണ് ഓരോ ഫ്രെയിമിലും മോഹൻലാൽ നിറഞ്ഞു നിൽക്കുന്നത്- അഭിനയമല്ല, ബിഹേവിംഗ് തന്നെ. ഇതേ മോഹൻ ലാൽ തന്നെയാണ് അടുത്ത കാലത്ത് സിനിമയിലും സാമൂഹിക ജീവിതത്തിലും ഒരേ പോലെ നിരാശപ്പെടുത്തിക്കൊണ്ടുമിരിയ്ക്കുന്നത് എന്നോർത്ത് അത്ഭുതം തോന്നുന്നു.
നെല്ലിപ്പലക കണ്ടേ അടങ്ങൂ
"ഇട്ടി മാണി " "നീരാളി " എന്നീ ചിത്രങ്ങൾ ഒക്കെ മലയാളി ക്ഷമിച്ചത് " കിരീടവും" " മിഥുനവും " " തൂവാനത്തുമ്പികളും" ഒക്കെ ഓർമ്മയിലുള്ളതുകൊണ്ട് തന്നെയാണ്. എന്നിട്ടും മലയാളിയുടെ ക്ഷമയുടെ നെല്ലിപ്പലക കണ്ടേ അടങ്ങൂ എന്ന വാശിയിലാണ് ലാലേട്ടൻ.
ശത്രുതാ നിലപാടെടുത്തതുപോലെയുണ്ട്
താൻ കൃത്യമായി പ്രതികരിക്കേണ്ടുന്ന "അമ്മ" സംഘടനാ വിഷയങ്ങളിൽ വായടച്ചിരുന്ന് മാഞ്ഞാണം തിരിഞ്ഞും തനിക്കു തീർത്തും ബോധവും അറിവുമില്ലാത്ത നോട്ടു നിരോധനം മുതൽ കൊറോണ വരെയുള്ള വിഷയങ്ങളിൽ അശാസ്ത്രീയവും അപക്വവുമായ അബദ്ധജടില അഭിപ്രായങ്ങൾ പറഞ്ഞും ആ മനുഷ്യൻ സമൂഹത്തിനെതിരെ മന: പൂർവ്വമല്ലാത്ത ശത്രുതാ നിലപാടെടുത്തതുപോലെയുണ്ട്!
ഒരിത്തിരി വകതിരിവ് ആയിക്കൂടെ?
എന്താണിത് ലാലേട്ടാ?! ഒരിത്തിരി വകതിരിവ് ആയിക്കൂടെ? ഒന്നുമില്ലെങ്കിലും ഞങ്ങളീ ദരിദ്രരായ മലയാളികൾ സിനിമ ടിക്കറ്റിന് ചിലവഴിച്ച കാശു കൊണ്ട് ഞങ്ങൾ സ്വപ്നം പോലും കാണാത്ത ആർഭാട ജീവിതം അനുഭവിക്കുന്ന ആളല്ലേ നിങ്ങൾ ! നന്ദി വേണ്ട, മറിച്ച് അന്ധമായ വർത്തമാനങ്ങൾ പടർത്തി ജനജീവിതം കുട്ടിച്ചോറാക്കാതിരുന്നു കൂടെ? പകരം, കൂടുതൽ നല്ല സിനിമകൾ ചെയ്യുന്നതിനെക്കുറിച്ച് ആലോചിച്ചു കൂടെ?# ജനതാ കർഫ്യൂവിനോടൊപ്പം.