'എന്തൊരു ആഭാസമാണിത്', 'നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്നു', വിജയ് ബാബുവിനെതിരെ വീണാ നായർ
തിരുവനന്തപുരം: യുവനടി ഉന്നയിച്ച ലൈംഗിക പീഡന പരാതിയിൽ നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരെ തുറന്നടിച്ച് കോൺഗ്രസ് നേതാവ് വീണാ എസ് നായർ. തനിക്കെതിരെ പീഡന പരാതി ഉന്നയിച്ച യുവനടിയുടെ പേര് വിജയ് ബാബു ഫേസ്ബുക്ക് ലൈവിൽ വെളിപ്പെടുത്തിയതിനെതിരെയാണ് അഭിഭാഷക കൂടിയായ വീണാ നായർ രംഗത്ത് വന്നിരിക്കുന്നത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് ലൈവിലൂടെ വിജയ് ബാബു നടത്തിയതെന്ന് വീണാ നായർ കുറ്റപ്പെടുത്തി. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാകണമെന്നും വീണ ആവശ്യപ്പെട്ടു.
വീണാ എസ് നായരുടെ പ്രതികരണം: ' ഒരു നടി ഒരു നടനെതിരെ പീഡനത്തിനു പരാതി നൽകുന്നു. ആ നടൻ "ഇര താനാണ്" എന്ന വിചിത്ര വാദവുമായി പരാതി നൽകിയ നടിയുടെ പേര് വെളിപ്പെടുത്തുന്നു. എന്തൊരു ആഭാസമാണിത്. തന്റെ അധികാരവും പണവും നിയമ വ്യവസ്ഥയ്ക്ക് മീതെയാണ് എന്ന ആക്രോശമാണ് നടൻ വിജയ് ബാബുവിന്റെ ലൈവിൽ കണ്ടത്. ഇന്ത്യൻ ശിക്ഷ നിയമത്തിലെ 228എ പ്രകാരം ഇരയുടെ പേര് വെളിപ്പെടുത്തുന്നത് കുറ്റമാണ്. താൻ ചെയ്യുന്നത് കുറ്റമാണ് എന്നറിഞ്ഞുകൊണ്ട് ആ കുറ്റം ചെയ്യുന്നത് നിയമ വ്യവസ്ഥയോട് കൊഞ്ഞനം കുത്തുന്ന നടപടിയാണ്.
വിജയ് ബാബു ഒളിവിലെന്ന് പോലീസ്, കടന്നത് ദുബായിലേക്ക്, ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചു
നടി നൽകിയ പരാതി പോലീസ് അന്വേഷിക്കട്ടെ, വിജയ് ബാബു കുറ്റക്കാരനാണെങ്കിൽ ശിക്ഷിക്കപ്പെടട്ടെ. എന്നാൽ പരാതി നൽകിയ പെൺകുട്ടിയുടെ ഐഡന്റിറ്റി പൊതു സമൂഹത്തിന് ഇട്ടെറിഞ്ഞു കൊടുത്ത് അവളെ സൈബർ ഇടങ്ങളിൽ അടക്കം കപട സദാചാരത്തിന്റെ ചെന്നായിക്കൂട്ടങ്ങൾ പിച്ചിച്ചീന്തുന്നത് കണ്ടു രസിക്കാൻ തയ്യാറെടുക്കുന്ന വിജയ് ബാബുവിനെ പോലുള്ള ആളുകൾ ശിക്ഷിക്കപ്പെടുക തന്നെ വേണം. ഇല്ലെങ്കിൽ അത് പൊതു സമൂഹത്തിനു നൽകുന്നത് തെറ്റായ സന്ദേശമായിരിക്കും.
ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് വെളിച്ചം കാണാത്തത് വിജയ് ബാബുവിനെ പോലെ നിരവധി പേർക്ക് നൽകുന്ന ആത്മവിശ്വാസം ചെറുതല്ല എന്നാണ് ഈ സംഭവത്തിൽ നിന്നും മനസിലാക്കുന്നത്. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാൻ സർക്കാർ തയ്യാറാകണം. സമൂഹത്തിൽ മാന്യന്മാരായി നടക്കുന്ന കള്ള നാണയങ്ങളെ ജനങ്ങൾ തിരിച്ചറിയട്ടെ. Justice shall prevail even if heaven falls. ആകാശം ഇടിഞ്ഞു വീണാലും നീതി നടപ്പിലാക്കണം. അതിനാവട്ടെ നമ്മുടെ പോരാട്ടം''.