കുറ്റവാളികൾക്ക് രക്ഷപ്പെടാൻ ഇനി പഴുതുകളില്ല; എത്ര വലിയവനായാലും കുടുങ്ങും, 'അഫിസ്' വരുന്നു....
തിരുവനന്തപുരം: ഏറ്റവും കഴിവും, സാങ്കേതിയ വിദ്യാഭ്യാസവുമുള്ളവരാണ് സംസ്ഥാന പോലീസ് സേന. കുറ്റവാളികളെ മുകളിൽ നിന്നുള്ള സമ്മർദ്ദമില്ലെങ്കിൽ മണിക്കൂറുകൾക്കുള്ളിൽ അകത്താക്കിയ ചരിത്രം കേരള പോലീസിനുണ്ട്. ഏതെങ്കിലും കേസിൽ കുറ്റവാളിയെ കണ്ടെത്തിയാൽ അവരുടെ ക്രിമിനൽ പശ്ചാത്തലം അറിയാൻ പോലീസിന് വീണ്ടും അന്വേഷണം നടത്തേണ്ടതായി വരും. ഇനി അതിന്റെ ആവശ്യമില്ല. ഒരാളുടെ ചരിത്രം ഒരൊറ്റ ക്ലിക്കിൽ അറിയാൻ സാധിക്കുന്ന സങ്കേതിക വിദ്യ കേരള പേലീസ് കൊണ്ടുവരുന്നു.
ഇനി ക്രിമനൽ പശ്ചാത്തലനമറിയാൻ മുന്നാം മുറയുടെ ആവശ്യമില്ലെന്നതാണ് പ്ലസ് പോയിന്റ്. സ്റ്റേഷനിൽ സ്ഥാപിക്കുന്ന സ്കാനറിൽ വിരൽ ഒന്ന് അമർത്തിയാൽ മതി പ്രതിയുടെ ചരിത്രം മുഴുവൻ അതിൽ തെളിയും. ഇതോടെ പേലീസിന്റെ കേസന്വഷണം വേഗത്തിലാക്കാനും ശസ്ത്രീയമായി പലതും കണ്ടെത്താനും സാധിക്കും. ഇത് പ്രാബല്യത്തില്‍ വരുന്നതോടെ കുറ്റവാളികളെ വിരലടയാളബ്യൂറോകളില്‍ എത്തിച്ച് അച്ചടിമഷി പുരട്ടി വിരലടയാളം ശേഖരിക്കുന്ന രീതിക്ക് മാറ്റംവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അഫിസ്
ആഭ്യന്തരവകുപ്പ് സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളെയും ബന്ധിപ്പിച്ച് ആരംഭിക്കാന്‍ ഒരുങ്ങുന്ന ഓട്ടോമാറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം (അഫിസ്) ആണിത്. ഭാവിയില്‍ കേന്ദ്ര ആഭ്യന്തരവകുപ്പുമായിചേര്‍ന്ന് ദേശീയതലത്തില്‍തന്നെ കുറ്റവാളികളുടെ വിവരങ്ങള്‍ ഇത്തരത്തില്‍ കൈമാറാനാകും എന്നാണ് പ്രതീക്ഷിക്കുന്നത്. ആദ്യ ഘടത്തിൽ കോടതിക്ക് അടുത്തുള്ള എൺപത് പോലീസ് സ്റ്റേഷനുകളിലാണ് ഇത് സ്ഥാപിക്കാൻ ആഭ്യന്തര വകുപ്പ് ഉദ്ദേശിക്കുന്നത്. തുടർന്ന് അഞ്ഞൂറ് പോലീസ് സ്റ്റേഷനുകളിലും ഈ സംവിധാനം നിലവിൽ വരും.
ഒന്നരലക്ഷത്തോളം കുറ്റവാളികളുടെ വിശദാംശങ്ങള്‍
അഫിസിനായി ഇരുപത്തി നാല് മണിക്കൂറും പ്രവർത്തിക്കുന്ന ഹൈ റസല്യൂഷൻ ഫിംഗർ പ്രിന്റ് സ്കാനർ, സെർവർ എന്നിവ ഒരുക്കിയിട്ടുണ്ട്. പുതിയ സംവിധാനത്തില്‍ നിലവില്‍ ഒന്നരലക്ഷത്തോളം കുറ്റവാളികളുടെ വിശദാംശങ്ങള്‍ പോലീസ് ആസ്ഥാനത്ത് ശേഖരിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. സെന്റര്‍ ഫോര്‍ ഡെവലപ്‌മെന്റ് ഓഫ് അഡ്വാന്‍സ്ഡ് കംപ്യൂട്ടിങ്ങിന്റെ (സി-ഡാക്) സഹകരണത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സ്റ്റേറ്റ് ക്രൈം റെക്കാഡ്‌സ് ബ്യൂറോ മുഖേന കുറ്റവാളികളുടെ വിവരശേഖരണം പൂര്‍ത്തിയായെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിക്കുന്നത്.
ജപ്പാൻ നിർമ്മിതം
ജപ്പാൻ നിർമ്മിത സ്കാനറുകൾ പോലീസിന് നൽകുന്നത് സ്വകാര്യ കമ്പനിയാണ്. യു.എസ്. ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (എഫ്ബിഐ) അംഗീകരിച്ച ലോകത്തെ അഞ്ചുകമ്പനികളിലൊന്നാണിതെന്നാണ് റിപ്പോർട്ട്. കസ്റ്റഡി മർദ്ദനവും കൊലപാതകങ്ങളും കൊണ്ട് എൽഡിഎഫ് സർക്കാർ പ്രതിസന്ധിയിലായിരിക്കുന്ന സാഹചര്യത്തിലാണ് പുതിയ സാങ്കേതിക വിദ്യ ആഭ്യന്തര വകുപ്പ് കൊണ്ടു വരുന്നത്. ഏറ്റവും ഒടുവിൽ കസ്റ്റഡിയിൽ മരിച്ച ശ്രീജിത്തിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് വൻ പ്രതിഷേധമായിരുന്നു പോലീസിനും സർക്കാരിനും നേരിടേണ്ടി വന്നത്. ഇതിനിടയിലാണ് ഇത്തരത്തിൽ മൂന്നാം മുറ ഉപയോഗിക്കാതെ തന്നെ പ്രതികളുടെ ഭൂതകാലമറിയാനുള്ള തന്ത്രവുമായി ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
കുറ്റവാളികളുടെ വിവരങ്ങൾ ദേശീയ തലത്തിൽ
കേന്ദ്ര ആഭ്യന്തര മന്ത്രാലയവുമായി ചേർന്ന് ദേശീയ തലത്തിൽ തന്നെ കുറ്റവാളികളുടെ വിവരങ്ങൾ കൈമാറാൻ സാധിച്ചാൽ കേരള പോലീസിന് വലിയ മുതൽകൂട്ടാകും. കേരളം അന്യസ്ഥാന തൊഴിലാളി സൗഹൃദ സംസ്ഥാനമാക്കാനുള്ള ശ്രമമാണ് സർക്കാർ നടത്തുന്നതെങ്കിലും, കേരളത്തിലെത്തുന്നവർ കുറ്റവാളികളാണോ എന്ന് മനസിലാക്കാനുള്ള വഴികൾ ഇന്നില്ല. 'അഫിസ്' വരുന്നതോടെ ഇതിനും വലിയ മാറ്റം ഉണ്ടാകുമെന്നാണ് കരുതുന്നത്. പോലീസിന് സംശയം തോന്നുന്ന ആരെയും അഫിസ് മുഖേന പരിശോദിക്കാൻ സാധിക്കും.
എന്താണ് 'അഫിസ്'
ഫിംഗർ സ്പ്രിന്റ് സ്കാനറാണ് 'അഫിസ്'. ഓട്ടോമാറ്റഡ് ഫിംഗര്‍ പ്രിന്റ് ഐഡന്റിഫിക്കേഷന്‍ സിസ്റ്റം. സംസ്ഥാനത്തെ ഇരുപത്ത് ഫിംഗർ പ്രിന്റ് ബ്യൂറോകളെയും ഇത് ബന്ധിപ്പിക്കും. പോലീസിന്റെ പിടിയിലാകുന്നയാളുടെ വിരല്‍ മിനിസ്‌കാനറില്‍ അമര്‍ത്തും. അയാള്‍ മുന്‍ കുറ്റവാളിയാണോയെന്നും ഏതൊക്കെ സ്റ്റേഷനുകളില്‍ എന്തൊക്കെ കേസുകളില്‍ പ്രതികളാണെന്നും അപ്പോൾ തന്നെ സ്കാനറിൽ തെളിയും എന്നതാണ് അഫിസിന്റെ പ്രത്യേകത. ഭാവിയില്‍ അറസ്റ്റിലാകുന്നവരുടെ വിരലടയാളങ്ങള്‍ പുതിയ സംവിധാനത്തില്‍ ശേഖരിക്കാനാണ് ആഭ്യന്തര വകുപ്പ് പദ്ധതിയിടുന്നത്. കേസന്വേഷണം വേഗത്തിലാക്കാന്‍ ഇതുപകരിക്കും.