പ്രളയമൊഴിഞ്ഞ് വേനല്‍ വന്നു: ആലപ്പുഴയില്‍ വിനോദ സഞ്ചാരികള്‍ എത്തിത്തുടങ്ങി
ആലപ്പുഴ: മഴയുടേയും വെള്ളപ്പൊക്കത്തിന്റേയും രണ്ടുമാസം. ടൂറിസം മേഖല പാടെ തകര്‍ന്ന മാസങ്ങളാണ് കടന്നുപോയത്. ഏറ്റവും കൂടുതല്‍ ബുക്കിങുകള്‍ നടക്കേണ്ട ഓണക്കാലവും പുരവഞ്ചി മേഖലയ്ക്ക് കനത്ത തിരിച്ചടി നല്‍കി. നെഹ്റു ട്രോഫി വള്ളംകളിയുടെ ബുക്കിങുകള്‍ കൂടിയ സമയത്താണ് പ്രളയം ജില്ലയുടെ ടൂറിസം മേഖലയെ തകര്‍ത്തുകളഞ്ഞത്. എന്നാല്‍ നീണ്ട ഇടവേളയ്ക്ക് ശേഷം പൂര്‍വാധികം ശക്തിയോടെ ഉണര്‍ന്നെണീക്കുകയാണ് ടൂറിസം മേഖല.
രണ്ടുമാസത്തെ ഇടവേളയ്ക്ക് ശേഷം ജില്ലയില്‍വീണ്ടും ടൂറിസ്റ്റുകളെത്തിതുടങ്ങി. തുര്‍ക്കിയില്‍ നിന്നുള്ള പത്തംഗ വിദ്യാര്‍ഥി സംഘമാണ് ആലപ്പുഴ കാണാനെത്തിയിരിക്കുന്നത്. ഇതോടെ കുട്ടനാട്ടിലെ കായലോര മേഖലകളില്‍ കെട്ടുവള്ളങ്ങളും നിരന്നുതുടങ്ങി. ഏറെ നാളുകള്‍ക്ക് ശേഷം വിരുന്നെത്തിയ അതിഥികളെ ടൂറിസം ഡെപ്യുട്ടി കളക്ടര്‍ അഭിലാഷ് കുമാറിന്റെ നേതൃത്വത്തിലാണ് സ്വീകരിച്ചത്. ടൂറിസം ഉദ്യോഗസ്ഥരും സ്വീകരണത്തില്‍ പങ്കാളികളായി. അപ്രതീക്ഷിതമായി വലിയ സ്വീകരണം കണ്ട വിദ്യാര്‍ഥി സംഘത്തിനും ഇത് പുത്തന്‍ അനുഭവമായി.
പ്രളയത്തെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനത്തിന് പിടിച്ചെടുത്തിരുന്ന 400 പുരവഞ്ചികളാണ് ഉടമകള്‍ക്ക് തിരിച്ചുനല്‍കിയത്. കുട്ടനാട്ടിലെ ഉള്‍പ്രദേശങ്ങള്‍ പോലും മനപാഠമായിരുന്ന പുരവഞ്ചി ജീവനക്കാരുടെ സേവനത്തെ തുടര്‍ന്ന് നിരവധി ജീവനുകള്‍ രക്ഷിക്കാനായെന്ന് ഡി.ടി.പി.സി സെക്രട്ടറി എം.മാലിന്‍ പറഞ്ഞു. ശിക്കാര വള്ളങ്ങളും മോട്ടോര്‍ വള്ളങ്ങളും പ്രളയ സമയത്ത് രക്ഷാപ്രവര്‍ത്തനത്തിന് ഉപയോഗിച്ചിരുന്നു.പ്രളയത്തില്‍ ഒറ്റപ്പെട്ടുപോയ പുളിങ്കുന്ന് പ്രദേശത്തുനിന്ന് 28 ദിവസം പ്രായമായ കുഞ്ഞിനെ ഡി.ടി.പി.സി ജീവനക്കാര്‍ രക്ഷപ്പെടുത്തിയിരുന്നു.സെപ്റ്റംബര്‍ ഒന്നുമുതല്‍ പഴയ പോലെതന്നെ മുഴുവന്‍ സമയ പ്രവര്‍ത്തനങ്ങളിലേക്ക് ടൂറിസം മേഖല മാറുമെന്നും സെക്രട്ടറി പറഞ്ഞു. ബുക്കിങ്ങും പുനരാരംഭിച്ചിട്ടുണ്ട്.