'ജോളി ബാധ'യിൽ കൂടത്തായിക്കാർ, ഉറക്കത്തിൽ ജോളിയെന്ന് അലറുന്നു, പലർക്കും ഉറക്കമേ ഇല്ലെന്ന് റിപ്പോർട്ട്
വടകര: കൂടത്തായി കൊലപാതകംകൊലപാതക പരമ്പര കേസിലെ പ്രധാന പ്രതിയായ ജോളി ജോസഫിനെക്കുറിച്ച് പുറത്ത് വരുന്ന വാര്‍ത്തകള്‍ നടുക്കുന്നതാണ്. കൊല്ലപ്പെട്ട 6 പേരെ കൂടാതെ മറ്റ് പലരേയും കൊലപ്പെടുത്താന്‍ ജോളിക്ക് പദ്ധതി ഉണ്ടായിരുന്നു എന്നാണ് പോലീസ് അന്വേഷണത്തില്‍ മനസ്സിലാകുന്നത്. 14 വര്‍ഷം പല നുണകളും പറഞ്ഞ് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും മുന്നില്‍ നല്ല പിളള ചമയുകയായിരുന്നു ജോളി.
അതുകൊണ്ട് തന്നെ നാട്ടുകാര്‍ക്ക് ഇപ്പോഴും ജോളിയെക്കുറിച്ച് കേള്‍ക്കുന്നതൊന്നും വിശ്വസിക്കാന്‍ സാധിച്ചിട്ടില്ല. കൂടത്തായിക്കാരെ ജോളി വലിയ തരത്തില്‍ തന്നെ ബാധിച്ചിരിക്കുകയാണ്. പലര്‍ക്കും ജോളി കാരണം ഉറക്കം തന്നെ നഷ്ടപ്പെട്ടിരിക്കുന്നു. കുട്ടികള്‍ പേടിച്ച് കരയുന്ന സാഹചര്യമാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.
നാട്ടുകാർക്ക് പ്രിയപ്പെട്ട ജോളി
14 വര്‍ഷം കൊണ്ട് സൂക്ഷ്മമായി ഓരോരുത്തരെയായി ജോളി എങ്ങനെ കൊന്നൊഴിവാക്കി എന്നുളള വിവരങ്ങള്‍ ഞെട്ടിക്കുന്നതാണ്. ഓരോ കൊലപാതകം കഴിയുമ്പോഴും സംശയത്തിന്റെ ഒരു തരി പോലും ജോളി അവശേഷിപ്പിച്ചിരുന്നില്ല. ഓരോ മരണത്തിലും കണ്ണീര്‍ പൊഴിച്ചിരുന്ന ജോളിയെ കണ്ട് നാട്ടുകാരും അയല്‍ക്കാരും വേദനിച്ചു. എന്നാല്‍ ജോളിയുടെ ഉളളിലെ കൊലയാളിയെ ആരും തിരിച്ചറിഞ്ഞില്ല
ഞെട്ടൽ മാറാതെ
എന്‍ഐടിയില്‍ ജോലിയുളള, ഉയര്‍ന്ന വിദ്യാഭ്യാസമുളള, എല്ലാവരോടും നല്ല രീതിയില്‍ പെരുമാറുന്ന സ്ത്രീയായിരുന്നു ജോളി നാട്ടുകാര്‍ക്ക്. എന്നാലിന്ന് ഒരു കുടുംബത്തെ മുഴുവന്‍ വിഷം കൊടുത്ത് ഇല്ലാതാക്കിയ ക്രൂരയായ കൊലയാളിയാണ് നാട്ടുകാര്‍ക്ക് ജോളി. കൂടത്തായിക്കാരുടെ മാനസികാവസ്ഥയെ തന്നെ ജോളിയെക്കുറിച്ചുളള കഥകള്‍ ബാധിച്ചിട്ടുണ്ട്.
പലർക്കും ഉറക്കം പോയി
ജോളിയുടെ പല കഥകള്‍ ഓരോ ദിവസവും കേട്ട് പലര്‍ക്കും രാത്രി ഉറങ്ങാന്‍ പോലും സാധിക്കുന്നില്ല എന്നാണ് നാട്ടുകാര്‍ പറയുന്നത്. ജോളിയെ പേടിച്ച് കുട്ടികള്‍ കരയുന്ന സാഹചര്യം പോലും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. കൂടത്തായിക്കാര്‍ക്ക് കൗണ്‍സിലിംഗ് നടത്താന്‍ പല സംഘടനകളും ഒരുങ്ങുകയാണ് എന്നാണ് ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉറക്കത്തിൽ കരച്ചിൽ
കൂടത്തായി സ്വദേശിയായ ഏലിയാമ്മ പറയുന്നത്, തന്റെ ഒരു സുഹൃത്തിന്റെ ഭാര്യ രാത്രി ഉറക്കത്തില്‍ ജോളി എന്ന് വിളിച്ച് അലമുറയിട്ടും എന്നാണ്. പല സ്ത്രീകളും തന്നോട് പറയുന്നത് അവര്‍ക്ക് രാത്രി ഉറക്കം നഷ്ടപ്പെട്ടു എന്നാണ് എന്നും ഏലിയാമ്മ പറയുന്നു. പളളിയിലടക്കം പരിപാടികള്‍ ഉണ്ടാകുമ്പോള്‍ വളരെ സജീവമായിരുന്നു ജോളിയെന്ന് ഏലിയാമ്മ ഓര്‍ക്കുന്നു.
ഈ മുഖം ആരും കണ്ടില്ല
ജോളിക്ക് ഈ മുഖം ഉണ്ടെന്ന് ആരും അറിഞ്ഞിരുന്നില്ല. നാട്ടുകാരുമായി അടുത്ത ബന്ധത്തില്‍ ആയിരുന്നു. രണ്ടാഴ്ച മുന്‍പ് കണ്ടപ്പോള്‍ വണ്ടി നിര്‍ത്തി തന്നോട് കയറുന്നോ എന്ന് ചോദിച്ചിരുന്നുവെന്നും ഏലിയാമ്മ പറയുന്നു. എന്നാല്‍ കുടുംബത്തെ കുറിച്ച് ജോളി സംസാരിച്ച് കേട്ടിട്ടില്ല. മറ്റുളളവര്‍ വീട്ടുകാര്യങ്ങള്‍ പറയുമ്പോള്‍ ജോളി കേട്ട് നില്‍ക്കുക മാത്രം ചെയ്യുമെന്നും ഏലിയാമ്മ പറയുന്നു.
ജോളി നടത്തിയ നാടകം
റോയിയുടെ മരണം ഹൃദയാഘാതം മൂലമാണ് എന്ന് നാട്ടുകാരെ വിശ്വസിപ്പിക്കാന്‍ ജോളി നടത്തിയ നാടകത്തെ കുറിച്ചാണ് നാട്ടുകാരനായ ഷാജു പറയുന്നത്. സ്ഥിരമായി തന്റെ വീട്ടില്‍ ജോളി കാന്താരി പറിക്കാന്‍ വരുമായിരുന്നു. റോയിക്ക് കൊളസ്‌ട്രോള്‍ കൂടുതലാണ് എന്നും അത് കുറയ്ക്കാന്‍ കാന്താരി നല്ലതാണ് എന്നും പറയുമായിരുന്നു. റോയി മരിക്കുമ്പോള്‍ അത് ഹാര്‍ട്ട് അറ്റാക്ക് ആണെന്ന് വിശ്വസിപ്പിക്കാനുളള പ്ലാനിംഗ് ആയിരുന്നു അതെന്ന് ഷാജു പറയുന്നു
ജോളിക്ക് ഇരട്ട വ്യക്തിത്വം, കൊലകളിൽ കുറ്റബോധമില്ല, ജോളിയുടെ വിഷമം ഒരൊറ്റ കാര്യത്തിൽ മാത്രം!