കോഴിക്കോട് മാത്രമല്ല മലപ്പുറത്തും പക്ഷിപ്പനി, വീടിന് സമീപമുളള കോഴിഫാമിൽ രോഗം, കോഴികളെ കൊല്ലും
മലപ്പുറം: കോഴിക്കോട് ജില്ലയ്ക്ക് പിറകെ മലപ്പുറത്തും പക്ഷിപ്പനി. പരപ്പനങ്ങാടിയിലുളള പാലത്തിങ്ങലിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. പക്ഷിപ്പനി സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ അടിയന്തര നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് വേണ്ടി കളക്ടറേറ്റില്‍ യോഗം ചേര്‍ന്നു.
പാലത്തിങ്ങലിലെ വീട്ടിലുളള കോഴി ഫാമിലെ കോഴികളാണ് കഴിഞ്ഞ ദിവസം രോഗം ബാധിച്ച് ചത്തത്. തുടര്‍ന്ന് സാമ്പിള്‍ ഭോപ്പാലിലേക്ക് പരിശോധനയ്ക്കായി അയച്ചു. ഇന്നലെ രാത്രിയോടെ ഫലം പുറത്ത് വന്നതോടെയാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. പക്ഷിപ്പനി കണ്ടെത്തിയ ഫാമിന്റെ ഒരു കിലോമീറ്റര്‍ പരിധിയില്‍ ഉളള കോഴികളെ കൊല്ലും.
കോഴിക്കോട് ജില്ലയിലെ രണ്ടിടത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതിന് പിന്നാലെയാണ് മലപ്പുറത്തും രോഗബാധ കണ്ടെത്തിയിരിക്കുന്നത്. കൊടിയത്തൂര്‍, വേങ്ങേരി എന്നിവിടങ്ങളിലാണ് പക്ഷിപ്പനി കണ്ടെത്തിയത്. ഒരു നഴ്‌സറിയിലും ഒരു കോഴി ഫാമിലുമാണ് പക്ഷിപ്പനി സ്ഥിരീകരിച്ചത്. തുടര്‍ന്ന് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം നല്‍കിയിരുന്നു. രണ്ട് സ്ഥലങ്ങളിലേയും രോഗം കണ്ടെത്തിയ കോഴി ഫാമിന് പരിസരത്തുളള വളര്‍ത്തുപക്ഷികളെ കണ്ടെത്തി കൊന്ന് കൊണ്ടിരിക്കുകയാണ്.
ധ്രുതകര്‍മ്മ സേനയുടെ നേതൃത്വത്തിലാണ് പക്ഷികളെ നശിപ്പിക്കുന്നത്. നടപടി തടയാന്‍ ശ്രമിച്ചാല്‍ കേസെടുക്കും എന്നാണ് ജില്ലാ കളക്ടര്‍ വ്യക്തമാക്കിയിരിക്കുന്നത്. പക്ഷിപ്പനി പരിശോധന സംസ്ഥാനവ്യാപകമായി നടത്താന്‍ ആരോഗ്യ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്. കൊല്ലുന്ന പക്ഷികളുടെ ഉടമകള്‍ക്ക് നഷ്ടപരിഹാരം കൊടുക്കാനും തീരുമാനമായിട്ടുണ്ട്. രണ്ട് മാസത്തില്‍ അധികം പ്രായമായ കോഴികള്‍ക്ക് 200 രൂപ വീതവും രണ്ട് മാസത്തില്‍ താഴെ പ്രായമുളള കോഴികള്‍ക്ക് 100 രൂപ വീതവും അനുവദിക്കും. കേന്ദ്ര ആരോഗ്യ സംഘം കഴിഞ്ഞ ദിവസം വേങ്ങേരിയും കൊടിയത്തൂരും സന്ദര്‍ശനം നടത്തിയിരുന്നു.
സംസ്ഥാനത്ത് പക്ഷിപ്പനിയുമായി ബന്ധപ്പെട്ട് ആശങ്കപ്പെടേണ്ട സാഹചര്യമില്ല എന്ന് കേന്ദ്ര ആരോഗ്യ സംഘവും സംസ്ഥാന ആരോഗ്യ വകുപ്പ് അധികൃതരും വ്യക്തമാക്കുന്നത്. സംസ്ഥാനത്ത് പക്ഷിപ്പനി സ്ഥിരീകരിച്ചതോടെ മൃഗസംരക്ഷണ വകുപ്പ് അതീവ ജാഗ്രതയിലാണ്. ദേശാടന പക്ഷികളാണ് പക്ഷിപ്പനിക്ക് കാരണമായിരിക്കുന്നത് എന്നാണ് കണ്ടെത്തിയിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് മനുഷ്യരിലേക്ക് പക്ഷിപ്പനി പടര്‍ന്നിട്ടില്ല. ഇപ്പോള്‍ പക്ഷികളില്‍ കണ്ടെത്തിയിരിക്കുന്ന വൈറസായ എച്ച്5എച്ച്1 മനുഷ്യരിലേക്ക് പടരുന്ന തരം വൈറസാണ്. ഇതിന് മുന്‍പ് 2016ലാണ് സംസ്ഥാനത്ത് പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്തിട്ടുളളത്. അന്ന് ആലപ്പുഴ ജില്ലയില്‍ ആയിരുന്നു പക്ഷിപ്പനി കണ്ടെത്തിയത്. കുട്ടനാട്ടില്‍ ആയിരക്കണക്കിന് താറാവുകളെ ആണ് പക്ഷിപ്പനി ബാധിച്ചതിനെ തുടര്‍ന്ന് അന്ന് കൊന്ന് കളഞ്ഞത്.