നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചു, ബിജെപി നേതാവായ അധ്യാപകനെതിരെ സഹപാഠിയുടെ വെളിപ്പെടുത്തൽ!
കണ്ണൂര്‍: നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ബിജെപി നേതാവായ അധ്യാപകന് പീഠിപ്പിച്ച കേസില്‍ പുതിയ വഴിത്തിരിവ്. അധ്യാപകനെതിരെ ഇരയായ പെണ്‍കുട്ടിയുടെ സഹപാഠിയുടെ വെളിപ്പെടുത്തല്‍ ഏഷ്യാനെറ്റ് പുറത്ത് വിട്ടു. പ്രതിയായ ബിജെപി നേതാവ് പത്മരാജന് പെണ്‍കുട്ടിയെ ഉപദ്രവിക്കുന്നത് പലവട്ടം കണ്ടിട്ടുണ്ട് എന്നാണ് സഹപാഠി വെളിപ്പെടുത്തിയിരിക്കുന്നത്. കണ്ണൂര്‍ ജില്ലയിലെ പാനൂരിലാണ് നാലാം ക്ലാസില്‍ പഠിക്കുന്ന പെണ്‍കുട്ടി അധ്യാപകനാല്‍ പീഡിപ്പിക്കപ്പെട്ടത്.
ബിജെപി തൃപ്പങ്ങോട്ടൂര്‍ പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ടാണ് പത്മരാജന്. ഇയാള്‍ പല സമയത്തായി പെണ്‍കുട്ടിയെ ഉപദ്രവിച്ചിട്ടുണ്ടെന്നും പെണ്‍കുട്ടി പല തവണ ബാ്ത്ത് റൂമില്‍ നിന്ന് കരഞ്ഞ് കൊണ്ട് ഇറങ്ങി വരുന്നത് കണ്ടിട്ടുണ്ടെന്നും സഹപാഠി പറയുന്നു. ഇക്കാര്യത്തെ കുറിച്ച് മറ്റ് അധ്യാപകരോട് പരാതി പറഞ്ഞിരുന്നു എന്നും പെണ്‍കുട്ടി ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.
ബിജെപി നേതാവിനെതിരെ പരാതി നല്‍കിയിട്ട് ഒരു മാസം കഴിഞ്ഞിട്ടും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല. പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ടതായി മെഡിക്കല്‍ പരിശോധനയില്‍ തെളിഞ്ഞിരുന്നു. പ്രതിയായ ബിജെപി നേതാവിനെ അറസ്റ്റ് ചെയ്യാത്തതില്‍ പാനൂര്‍ പ്രതിഷേധിച്ച് സിപിഎം രംഗത്ത് എത്തി. ഒരു മാസമായിട്ടും പീഡനക്കേസിലെ പ്രതിയെ പിടികൂടാത്തത് പോലീസ് സേനയ്ക്ക് തന്നെ നാണക്കേടുണ്ടാക്കിയെന്ന് സിപിഎം ആരോപിച്ചു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി പീഡിപ്പിക്കപ്പെട്ട കേസ് പോലീസ് അട്ടിമറിച്ചുവെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റം അംഗം പി ഹരീന്ദ്രന്‍ പ്രതികരിച്ചു. കേസിലെ ആദ്യത്തെ അന്വേഷണ ഉദ്യോഗസ്ഥനായ പാനൂര്‍ സിഐ കേസ് അട്ടിമറിക്കാന്‍ കൂട്ട് നില്‍ക്കുകയായിരുന്നു. ബിജെപി നേതാവായ പ്രതിയെ സംരക്ഷിക്കാനുളള ബിജെപിയുടെ ശ്രമങ്ങള്‍ക്ക് പോലീസ് കുട പിടിക്കരുത് എന്നും സിപിഎം ആവശ്യപ്പെട്ടു. അധ്യാപകന് പീഡിപ്പിച്ചുവെന്ന് പെണ്‍കുട്ടി മജിസ്ട്രേറ്റിന് മൊഴി നല്‍കിയിട്ടുണ്ടെന്നും അക്കാര്യം വൈദ്യപരിശോധനയില്‍ തെളിഞ്ഞതാണെന്നും പി ഹരീന്ദ്രന്‍ വ്യക്തമാക്കി. പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഇനിയും വൈകിയാല്‍ പ്രതിഷേധവുമായി മുന്നോട്ട് പോകാനാണ് സിപിഎം തീരുമാനം.