യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചാലെ വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കൂ: ഹൈക്കോടതി
കൊച്ചി: ശാരീരിക ബന്ധത്തിന് ശേഷം മറ്റൊരാളെ വിവാഹം കഴിച്ചതിന്റെ പേരില്‍ മാത്രം വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന കേസ് നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖും ജസ്റ്റിസ് കൗസര്‍ എടപ്പഗത്തും അടങ്ങിയ ഡിവിഷന്‍ ബെഞ്ചിന്റെതാണ് ഉത്തരവ്. യഥാര്‍ത്ഥ വിവരങ്ങള്‍ മറച്ചുവെച്ചാണ് ശാരീരിക ബന്ധത്തിനുള്ള അനുമതി നേടിയത് എന്നത് വ്യക്തമായാല്‍ മാത്രമേ വിവാഹ വാഗ്ദാനം നല്‍കിയാണ് പീഡിപ്പിച്ചത് എന്ന കേസ് നിലനില്‍ക്കുകയുള്ളൂവെന്ന് ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി.
വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് ആരോപിക്കുന്ന കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിച്ചതിനെതിരേ ഇടുക്കി സ്വദേശി രാമചന്ദ്രന്‍ നല്‍കിയ അപ്പീല്‍ അനുവദിച്ച് കൊണ്ടാണ് ഹൈക്കോടതി ഉത്തരവ്. ഇയാളുടെ ജീവപര്യന്തം തടവ് കോടതി റദ്ദാക്കി. ബന്ധുവായ യുവതിയുമായി 10 വര്‍ഷത്തോളം രാമചന്ദ്രന്‍ പ്രണയത്തിലായിരുന്നു. ഇരുവരും ക്ഷേത്രത്തില്‍ വെച്ച് വിവാഹം കഴിക്കാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് മൂന്ന് തവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടുകയും ചെയ്തു.

2014 ഏപ്രില്‍ മൂന്ന് മുതല്‍ അഞ്ച് വരെയുള്ള ദിവസങ്ങളിലായിരുന്നു ഇത്. ഇതിന് പിന്നാലെ ഏപ്രില്‍ എട്ടിന് പ്രതി മറ്റൊരു യുവതിയെ വിവാഹം കഴിച്ചതോടെയാണ് വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന് കാണിച്ച് യുവതി പരാതി നല്‍കുന്നതും പ്രതി അറസ്റ്റിലാകുന്നതും. കോട്ടയം അഡീഷണല്‍ സെഷന്‍സ് കോടതിയാണ് ജീവപര്യന്തം ശിക്ഷ വിധിച്ചത്. ഇതിനെതിരേയായിരുന്നു രാമചന്ദ്രന്‍ അപ്പീല്‍ നല്‍കിയത്. ബല പ്രയോഗത്തിലൂടെയായിരുന്നു ശാരീരികബന്ധം എന്ന പരാതി യുവതി പരാതിയില്‍ ഉന്നയിച്ചിരുന്നില്ല.

ശരിയായ വിവരങ്ങള്‍ മറച്ച് വെച്ചായിരുന്നു യുവതിയുടെ അനുമതി നേടിയത് എന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിച്ചിരുന്നില്ല. പരാതിക്കാരിയുടെ മൊഴിയിലും ഇക്കാര്യം സാധൂകരിക്കുന്ന ഒന്നുമുണ്ടായിരുന്നില്ല. ശാരീരികബന്ധം ഉണ്ടായതിന് പിന്നാലെ മറ്റൊരു വിവാഹം കഴിച്ചു എന്നതിന്റെ പേരില്‍ മാത്രം പരാതിക്കാരിയുടെ അനുമതിയില്ലാതെ ആയിരുന്നു ശാരീരിക ബന്ധം എന്ന നിഗമനത്തില്‍ എത്താനാകില്ലെന്ന് ഹൈക്കോടതി ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു. സ്ത്രീധനം ഇല്ലാതെ പരാതിക്കാരിയെ വിവാഹം കഴിക്കുന്നതിനെ വീട്ടുകാര്‍ എതിര്‍ത്തിരുന്നു എന്ന് പ്രോസിക്യൂഷന്‍ ഹാജരാക്കിയ തെളിവില്‍ നിന്ന് തന്നെ വ്യക്തമാണ്.

വിവാഹം കഴിക്കുക എന്ന ലക്ഷ്യത്തോടെ തന്നെയായിരുന്നു ശാരീരികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് ഇതില്‍ നിന്ന് വ്യക്തമാണെന്ന് കോടതി പറഞ്ഞു. എന്നാല്‍ വീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് ആ വാഗ്ദാനം പാലിക്കാന്‍ കഴിഞ്ഞില്ല. മറ്റൊരു തെളിവുകളും ഇല്ലാത്ത സാഹചര്യത്തില്‍ ഇതിനെ വാഗ്ദാന ലംഘനം എന്ന നിലയില്‍ മാത്രമേ കാണാനാകൂ എന്ന് കോടതി പറഞ്ഞു. അതുകൊണ്ട് സംശയത്തിന്റെ ആനുകൂല്യം നല്‍കി പ്രതിയെ വെറുതെ വിടുകയാണെന്നാണ് ഹൈക്കോടതി പറഞ്ഞു. അതേസമയം ബലാത്സംഗക്കേസില്‍ ലിംഗ നിഷ്പക്ഷതയില്ലെന്ന് ഹൈക്കോടതി വിലയിരുത്തി.

ലൈംഗിക കാര്യങ്ങളില്‍ തീരുമാനമെടുക്കുക എന്നത് സ്ത്രീയുടെ സ്വാതന്ത്ര്യത്തിന്റെ ഭാഗമാണെന്നും നിയമവും ഇത് അംഗീകരിക്കുന്നുണ്ടെന്നും കോടതി പറഞ്ഞു. എന്നാല്‍ ബലാത്സംഗക്കേസില്‍ നിയമം ലിംഗ നിഷ്പക്ഷത അല്ല സ്വീകരിച്ചിരിക്കുന്നത് എന്നും കോടതി ചൂണ്ടിക്കാട്ടി. ലൈംഗിക കാര്യങ്ങളില്‍ പുരുഷന് മേധാവിത്വമുണ്ടെന്ന സാങ്കല്പികമായ നിഗമനത്തില്‍ ആണിത്. അതിനാലാണ് ബലപ്രയോഗവും ലൈംഗിക കാര്യങ്ങളില്‍ തീരുമാനം എടുക്കാനുള്ള സ്ത്രീയുടെ സ്വാതന്ത്ര്യം ലംഘിക്കുന്നതും കുറ്റകൃത്യത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് എന്നും കോടതി പറഞ്ഞു.

എന്നാല്‍, വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചു എന്നത് പോലുള്ള കേസുകളില്‍ വാഗ്ദാനം തെറ്റായിരുന്നു എന്നും വസ്തുതകള്‍ മറച്ചു വെച്ചു എന്നും ഇരയുടെ മൊഴികള്‍ പ്രകാരം വ്യക്തമാകേണ്ടതുണ്ടെന്നും ഹൈക്കോടതി ഇതിനോട് അനുബന്ധിച്ച് പറഞ്ഞു.












Click it and Unblock the Notifications