കിണറുകളും പുഴകളും വറ്റുന്നു; പ്രളയശേഷം മറ്റൊരു ദുരന്തത്തിലേക്ക് കേരളം, കൊടുംവരള്‍ച്ചക്ക് സാധ്യത!!
തിരുവനന്തപുരം: മഹാപ്രളയത്തിനാണ് കേരളം സാക്ഷിയായത്. ഇങ്ങനെ ഒരു ജലക്ഷോഭം ഇതുവരെ കണ്ടിട്ടിട്ടില്ലെന്ന് പ്രായംചെന്നവര്‍ വരെ പറയുന്നു. പ്രളയജലം പിന്‍വലിഞ്ഞെങ്കിലും പ്രളയക്കെടുതിയില്‍ നിന്ന് മുക്തമായിട്ടില്ല സംസ്ഥാനം. ഈ സാഹചര്യത്തിലാണ് മറ്റൊരു ദുരന്തത്തിലേക്കാണ് കേരളം പോകുന്നതെന്ന മുന്നറിയിപ്പ് വിദഗ്ധര്‍ നല്‍കുന്നത്.
കൊടും വരള്‍ച്ചയിലേക്കാണ് കേരളത്തിന്റെ യാത്ര. കിണറുകളും പുഴകളും മറ്റു ജലാശയങ്ങളുമെല്ലാം വറ്റുന്ന കാഴ്ചയാണിപ്പോള്‍. എന്താണ് ഇങ്ങനെ ഒരു പ്രതിഭാസത്തിന് കാരണമെന്ന് വിദഗ്ധര്‍ സൂചന നല്‍കി. ആശങ്കപ്പെടുത്തുന്ന വിവരങ്ങളാണ് അവര്‍ നല്‍കുന്നത്....

ജലാശയങ്ങള്‍ വറ്റാന്‍ കാരണം
മഹാപ്രളയത്തില്‍ മേല്‍മണ്ണ് ഒലിച്ചുപോയതാണ് ജലാശയങ്ങള്‍ വറ്റാന്‍ കാരണമെന്ന് വിദഗ്ധര്‍ പറയുന്നു. വെള്ളം കുത്തിയൊലിച്ച് എത്തിയതോടെ മേല്‍മണ്ണ് പൂര്‍ണമായും നീങ്ങി. ജലവിതാനത്തില്‍ വന്‍ മാറ്റങ്ങളാണ് സംഭവിച്ചിരിക്കുന്നത്. ഇതാകട്ടെ വരള്‍ച്ചയ്ക്ക് കാരണമാകുകയും ചെയ്യും.

വേനല്‍കാലത്തെ പോലെ
പ്രളയത്തില്‍ വെള്ളം കയറിയ പ്രദേശങ്ങളെല്ലാം വറ്റി വരളുന്ന കാഴ്ചയാണിപ്പോള്‍. വേനല്‍കാലത്തെ പോലെയാണ് കിണറുകളും ജലാശയങ്ങളും വറ്റുന്നത്. സാധാരണ ഏപ്രില്‍-മെയ് മാസങ്ങളില്‍ കാണുന്ന സാഹചര്യമാണ് ഇപ്പോഴുണ്ടാകുന്നത്. മേല്‍മണ്ണ് ഒലിച്ചുപോയതാണ് ഇതിനെല്ലാം പ്രധാന കാരണമായി വിലയിരുത്തുന്നത്.

വെള്ളം ചോര്‍ന്നുപോയി
പ്രളയ സമയത്ത് ശക്തമായ ഒഴുക്കായിരുന്നു. ജലം ഭൂമിയില്‍ തങ്ങിനിര്‍ത്തുന്നതില്‍ പ്രധാനമാണ് മേല്‍മണ്ണ്. ഇപ്പോള്‍ മേല്‍മണ്ണ് ഒലിച്ചുപോയിരിക്കുന്നു. ഇതാണ് വെള്ളം വേഗത്തില്‍ ചോര്‍ന്ന് പോകാന്‍ കാരണം. പുഴകളുടെ തീരമിടിഞ്ഞ് താഴ്ന്നതും വെള്ളം വറ്റുന്നതിന് കാരണമായിട്ടുണ്ട്.

വിദഗ്ധര്‍ പഠനം തുടങ്ങി
ജലവിതാനത്തില്‍ വന്‍ കുറവാണ് സംഭവിക്കുന്നത്. ഈ പ്രതിഭാസത്തിന് എന്താണ് കാരണം. വിദഗ്ധര്‍ ഇക്കാര്യം പരിശോധിച്ചുവരികയാണ്. കേന്ദ്ര ഭൂഗര്‍ഭ ജല ബോര്‍ഡ് ഇതുസംബന്ധിച്ച് പഠനം ആരംഭിച്ചുകഴിഞ്ഞു. ജലവിതാനം താഴ്ന്നാല്‍ ഒട്ടേറെ പ്രതിസന്ധികളാണ് രൂപപ്പെടുക.

മറ്റൊരു പ്രതിസന്ധി
മേല്‍മണ്ണ് ഒലിച്ചുപോയി. ജലം പിടിച്ചുനിര്‍ത്താനുള്ള സംവിധാനം നശിക്കുന്നു. ജലവിതാനം താഴ്ന്നുവരുന്നു. ഈ പ്രശ്‌നങ്ങള്‍ കാര്‍ഷിക മേഖലയെ കാര്യമായി ബാധിക്കും. മണ്ണിന്റെ പോഷകാംശം നഷ്ടപ്പെടും. ഉല്‍പ്പാദന ക്ഷമത ഇല്ലാതാക്കും. വിളകള്‍ പൂര്‍ണമായും നശിക്കുന്ന സാഹചര്യത്തിലേക്കാണ് ഇതെല്ലാം എത്തിക്കുക.

ദുരിതങ്ങള്‍ ഇനിയും വരുന്നു
ഇപ്പോള്‍ നേരിട്ട പോലുള്ള ദുരിതങ്ങള്‍ ഇനിയും വരുമെന്ന് ശാസ്ത്ര ലോകം മുന്നറിയിപ്പ് നല്‍കുന്നു. ശക്തമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ അടുത്തത് ഇപ്പോഴുണ്ടായതിനേക്കാള്‍ കനത്ത ദുരന്തമായിരിക്കും. മനുഷ്യന്‍ തന്നെയാണ് ഇപ്പോഴുണ്ടായ ദുരിതത്തിന് പ്രധാന കാരണക്കാരെന്ന് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പറയുന്നു.

ഊഷ്മാവ് വര്‍ധിക്കുന്നു
അന്തരീക്ഷ ഉഷ്മാവ് ക്രമാതീതമായ തോതില്‍ വര്‍ധിക്കുകയാണ്. ആഗോളതാപനമാണ് പ്രകൃതിയുടെ വ്യതിയാനങ്ങള്‍ക്ക് കാരണമാകുന്നത്. പരിധിവിട്ട ചൂട് കാലാവസ്ഥ മാറ്റിമറിക്കുന്നു. ചൂട് കുറയ്ക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കണം. അല്ലെങ്കില്‍ മഴയെയും കൃഷിയെയും ആശ്രയിച്ച് ജീവിക്കുന്ന ജനങ്ങള്‍ തീരാ ദുരിതത്തിലേക്ക് എടുത്തെറിയപ്പെടുകയാകും ഫലമെന്നും ശാസ്ത്രജ്ഞന്‍ പറയുന്നു.

രണ്ടിരട്ടി വെള്ളം ലഭിച്ചിട്ടും
സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ രണ്ടര ഇരട്ടി വെള്ളമാണ് ഓഗസ്റ്റില്‍ മഴമൂലം കേരളത്തിന് ലഭിച്ചതെന്ന് ഇന്ത്യന്‍ കാലാവസ്ഥാ വിദഗ്ധര്‍ പറയുന്നു. 1950-2017 വര്‍ഷങ്ങള്‍ക്കിടയില്‍ മഴയില്‍ മൂന്നിരട്ടി വര്‍ധനവാണുണ്ടായിരിക്കുന്നതെന്ന് മുംബൈയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റൂട്ട് ഓഫ് ട്രൊപിക്കല്‍ മെറ്ററോളജിയിലെ കാലാവസ്ഥ വിദഗ്ധന്‍ റോക്‌സി മാത്യു കോള്‍ പറയുന്നു. എന്നിട്ടും എങ്ങനെയാണ് വരള്‍ച്ചയിലേക്ക് നീങ്ങുന്നത്.

കാലാവസ്ഥാ മാറ്റം
കേരളത്തില്‍ ഓഗസ്റ്റ് പത്തിന് തന്നെ 35 ജലസംഭരണികളും മഴ മൂലം നിറഞ്ഞിരുന്നു. 26 വര്‍ഷത്തിനിടെ ആദ്യമായി ഇടുക്കി ഡാം തുറക്കേണ്ട സാഹചര്യവുമുണ്ടായി. ഇതെല്ലാം കാലാവസ്ഥാ മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്. കാര്‍ബണ്‍ ബഹിര്‍ഗമനത്തിന്റെ തോത് വന്‍തോതില്‍ വര്‍ധിച്ചിരിക്കുന്നു. ഈ തോത് കുറയ്ക്കാന്‍ സാധിക്കണം.

അറബി കടലിനോടു ചേര്‍ന്ന ഭാഗങ്ങളില്‍
കാര്‍ബണ്‍ ബഹിര്‍ഗമന തോത് കുറയ്ക്കാന്‍ സാധിച്ചില്ലെങ്കില്‍ നിയന്ത്രിക്കാന്‍ കഴിയാത്ത വിധത്തിലുള്ള ആപത്തുകള്‍ വന്നുചേരുമെന്ന് ജര്‍മന്‍ കാലാവസ്ഥാ ശാസ്ത്രജ്ഞ കിറ വിന്‍കെ പറയുന്നു. അറബി കടലിനോടു ചേര്‍ന്ന പ്രദേശങ്ങളില്‍ ചൂട് വന്‍തോതില്‍ വര്‍ധിക്കുകയാണ്. ശക്തമായ കാറ്റും മഴയുമാണ് ഇതിന്റെ പരിണിത ഫലം.

പ്രവചിക്കാന്‍ കഴിയില്ല
മുന്‍കൂട്ടി പ്രവചിക്കാന്‍ കഴിയാത്ത വിധത്തിലുള്ള മാറ്റമാണ് വരുന്നതെന്നും ശാസ്ത്രജ്ഞര്‍ വിശദമാക്കുന്നു. അന്തരീക്ഷ ഊഷ്മാവിന്റെ തോത് സാധാരണ അളവായ ഒരു ഡിഗ്രി സെല്‍ഷ്യസിനേക്കാള്‍ വര്‍ധിച്ചിരിക്കുന്നു. ഇന്ത്യയിലെ ശരാശരി താപനില 1.5 ഡിഗ്രി സെല്‍ഷ്യസില്‍ നിന്ന് മൂന്ന് ഡിഗ്രിയിലേക്ക് ഉയരുകയാണ്.

രക്ഷാനടപടികള്‍ വേണം
സര്‍ക്കാരുകള്‍ ശക്തമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ വന്‍ ദുരന്തങ്ങള്‍ ഇനിയും ആവര്‍ത്തിക്കുമെന്ന് ലോകബാങ്ക് സൗത്ത് ഏഷ്യാസ് ഹോട്‌സ്‌പോട്‌സ് എന്ന പേരില്‍ ഇറക്കിയ റിപ്പോര്‍ട്ടില്‍ വിശദമാക്കുന്നു. മഴ ലഭിക്കുന്ന അളവില്‍ മാറ്റം വരും. ചൂട് വന്‍തോതില്‍ ഉയരും. ഇന്ത്യന്‍ ജിഡിപിയുടെ 2.8 ശതമാനം നശിക്കും.

രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ
ഈ സാഹചര്യം തുടര്‍ന്നാല്‍ 2050 ആകുമ്പോഴേക്കും രാജ്യത്തെ പകുതി ജനങ്ങള്‍ പ്രാരാബ്ധക്കാരായി മാറുമെന്നും ലോകബാങ്ക് മുന്നറിയിപ്പ് നല്‍കുന്നു. ആഗോളതാപനം രണ്ട് ഡിഗ്രി സെല്‍ഷ്യസില്‍ താഴെ നിലനിര്‍ത്താന്‍ സാധിക്കണം. ഇതിന് വേണ്ടി എല്ലാ രാജ്യങ്ങളും ശ്രമിക്കണമെന്ന 196 രാജ്യങ്ങള്‍ പങ്കെടുത്ത പാരിസ് യുഎന്‍ കാലാവസ്ഥാ ഉച്ചകോടിയില്‍ ധാരണയായിരുന്നു.

ചൂടും മഴയും
സാധ്യമാണെങ്കില്‍ 1.5 ഡിഗ്രി സെല്‍ഷ്യസിലേക്ക് താപനം കുറയ്ക്കാന്‍ ശ്രമിക്കണമെന്നും ആഗോള കാലാവസ്ഥാ ഉച്ചകോടി ആവശ്യപ്പെട്ടിരുന്നു. പുറംതള്ളുന്ന ഹരിതഗൃഹ വാതകത്തിന്റെ തോത് കുറയ്ക്കാതെ രക്ഷയില്ല. ഇനി വരാന്‍ പോകുന്നത് കടുത്ത സാഹചര്യങ്ങളാണ്. മഴക്കാലം ശക്തമായ മഴയും വേനലില്‍ കടുത്ത ചൂടും അനുഭവപ്പെടുമെന്ന് കിറ വിന്‍കി പറയുന്നു.

കടല്‍നിരപ്പ് ഉയരാം
ഇപ്പോള്‍ തന്നെ പ്രതീക്ഷിച്ചതിനേക്കാള്‍ ശക്തമായ മഴയാണ് ലഭിച്ചത്. ചൂട് കാറ്റുകള്‍ തുടര്‍ച്ചയായി അനുഭവപ്പെടാന്‍ സാധ്യതയുണ്ടെന്ന് പുതിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. കാര്‍ബണ്‍ ബഹിര്‍ഗമനം നിയന്ത്രിച്ചില്ലെങ്കില്‍ തീരപ്രദേശങ്ങള്‍ വാസയോഗ്യമല്ലാതായി മാറും. കടല്‍നിലപ്പ് ഉയരാം. മഞ്ഞുമലകള്‍ ഉരുകി വെള്ളത്തിന്റെ അളവ് ഏത് സമയവും വര്‍ധിക്കുമെന്നും ശാസ്ത്രലോകം മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications