ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കില്‍; അടുത്തത് ഇഡിയുടെ അറസ്റ്റ്? ചന്ദ്രികയിൽ എത്തിയത് കള്ളപ്പണമെന്ന്
കൊച്ചി: മുന്‍ മന്ത്രിയും കളമശ്ശേരിയിലെ മുസ്ലീം ലീഗ് എംഎല്‍എയും ആയ വികെ ഇബ്രാഹിം കുഞ്ഞിനെ പാലാരിവട്ടം പാലം അഴിമതി കേസില്‍ വിജിലന്‍സ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ ഇതുകൊണ്ട് തീരില്ല കാര്യങ്ങള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റും ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തേക്കും എന്നാണ് വിവരം.
അടിമുടി തകർന്ന് മുസ്ലീം ലീഗ്; രണ്ട് ജനപ്രതിനിധികൾക്ക് വിലങ്ങ്, മൂന്നാമനും കുരുക്ക്! ചരിത്രത്തിലാദ്യം
അര്‍ബുദ ബാധിതനായ ഇബ്രാഹിം കുഞ്ഞ് കൊച്ചിയിലെ ആശുപത്രിയില്‍ ആണ് കസ്റ്റഡിയില്‍ കഴിയുന്നത്. ആരോഗ്യനില സംബന്ധിച്ച റിപ്പോര്‍ട്ട് കിട്ടിയതിന് ശേഷം ആയിരിക്കും തുടര്‍നടപടി. അതിനിടെ മുസ്ലീം ലീഗ് മുഖപത്രമായ ചന്ദ്രികയില്‍ നിക്ഷേപിച്ചത് കള്ളപ്പണമാണെന്ന് തെളിഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്. വിശദാംശങ്ങള്‍...
കള്ളപ്പണ കേസിലും
ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച പണം നികുതി അടയ്ക്കാത്ത പണമാണെന്ന് ഇബ്രാഹിം കുഞ്ഞ് സമ്മതിച്ചിട്ടുണ്ട് എന്നാണ് വിജിലന്‍സ് പറയുന്നത്. ആദായാ നികുതി വകുപ്പിനാണ് ഇത് സംബന്ധിച്ച് കത്തയച്ചത് എന്നാണ് വിജിലന്‍സിന്റെ റിപ്പോര്‍ട്ടിലുള്ളത്. ഇത് ഇബ്രാഹിം കുഞ്ഞിന് വലിയ തിരിച്ചടിയാകുമെന്നാണ് റിപ്പോര്‍ട്ട്.
രേഖകള്‍ സഹിതം
ആദായനികുതി വകുപ്പിന്റെ നോട്ടീസ് മന്ത്രിയുടെ വീട്ടില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട് എന്നാണ് വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നത്. മാത്രമല്ല, നികുതി വെട്ടിപ്പിന്റേയും പിഴ അടച്ചതിന്റേയും എല്ലാം രേഖകള്‍ വീട്ടില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട് എന്നും വിജിലന്‍സ് പറയുന്നുണ്ട്. നാലേകാല്‍ കോടി രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ ഇബ്രാഹിം കുഞ്ഞിന് കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.
അടുത്തത് ഇഡി
പാലാരിവട്ടം പാലം അഴിമതി കേസിലാണ് വിജിലന്‍സ് ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്തത്. എന്നാല്‍ ചന്ദ്രിക പത്രത്തിന്റെ അക്കൗണ്ടില്‍ നിക്ഷേപിച്ച 10 കോടി രൂപ സംബന്ധിച്ചാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ അന്വേഷണം. ഇതുമായി ബന്ധപ്പെട്ട് ഇബ്രാഹിം കുഞ്ഞിനെ ഇഡി പലതവണ ചോദ്യം ചെയ്യുകയും ചെയ്തിരുന്നു.
കള്ളപ്പണം വെളുപ്പിക്കല്‍
ചന്ദ്രികയുടെ അക്കൗണ്ട് വഴി ഇബ്രാഹിം കുഞ്ഞ് 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാനാണ് ശ്രമിച്ചത് എന്നാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നിഗമനം. എന്നാല്‍ വാര്‍ഷിക പ്രചാരണ കാമ്പയിനിലൂടെ ചന്ദ്രിക പത്രം സമാഹരിച്ച തുകയാണ് ആ പത്ത് കോടി രൂപ എന്നാണ് ഇബ്രാഹിംകുഞ്ഞിന്റെ വാദം.
വിജിലന്‍സിന്റെ രേഖകള്‍
പാലാരിവട്ടം പാലം അഴിമതിയിലെ പണവും ഇത്തരത്തില്‍ വെളുപ്പിച്ചെടുക്കാന്‍ ശ്രമിച്ചിട്ടുണ്ടോ എന്നതായിരിക്കും ഇഡിയുടെ തുടര്‍ അന്വേഷണം. അതിനായി വിജിലന്‍സ് ശേഖരിച്ച വിവരങ്ങള്‍ ഇഡിയ്ക്ക് കൈമാറേണ്ടി വരും എന്നാണ് വിവരം.
വീണ്ടും അറസ്റ്റ്
വിജിലന്‍സ് അറസ്റ്റിന് പിറകേ എന്‍ഫോഴ്സ്മെന്റ് ഇബ്രാഹിം കുഞ്ഞിനെ ചോദ്യം ചെയ്യാനിരിക്കുകയാണ്. വിജിലന്‍സില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ കൂടി അടിസ്ഥാനത്തില്‍ ആയിരിക്കും ഇത്. അതിന് ശേഷം അറസ്റ്റിലേക്ക് നീങ്ങാനുള്ള സാധ്യതകളും തള്ളിക്കളയാന്‍ ആവില്ല.
ലീഗിലെ ഉന്നതരിലേക്ക്
കള്ളപ്പണം വെളുപ്പിക്കല്‍ കേസ് ചന്ദ്രിക ദിന പത്രത്തിന്റെ അക്കൗണ്ടുമായി ബന്ധപ്പെട്ടാണ്. അതുകൊണ്ട് തന്നെ മുസ്ലീം ലീഗിലെ ഉന്നതരിലേക്കും കേസ് അന്വേഷണം നീളുമോ എന്ന് സംശയിക്കപ്പെടുന്നുണ്ട്. എന്തായാലും ഇബ്രാഹിംകുഞ്ഞിനെ ലീഗ് നേതൃത്വം ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല.
പ്രതിസന്ധിയില്‍ നേതൃത്വം
അഴിമതിയ്ക്കെതിരെ ഒരു വോട്ട് എന്ന മുദ്രാവാക്യവുമായിട്ടാണ് യുഡിഎഫ് ഇത്തവണ തിരഞ്ഞെടുപ്പിനെ നേരിടുന്നത്. അതിനിടയ്ക്ക് അഴിമതി കേസിലും സാമ്പത്തിക തട്ടിപ്പ് കേസിലും മുസ്ലീം ലീഗിന്റെ ഓരോ ജനപ്രതിനിധികള്‍ അറസ്റ്റിലായത് പാര്‍ട്ടിയ്ക്കും മുന്നണിയ്ക്കും വലിയ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്.
Recommended Video