തോമസ് ചാണ്ടി പുറത്തേക്ക്.. കുരുക്ക് മുറുക്കി നിയമോപദേശം, ഇനി പിണറായിക്കും രക്ഷിക്കാനാവില്ല!
Recommended Video
തിരുവനന്തപുരം: കായല്‍ കയ്യേറ്റ വിവാദത്തില്‍ ഗതാഗത മന്ത്രി തോമസ് ചാണ്ടി മന്ത്രിസഭയില്‍ നിന്നും പുറത്തേക്ക് തന്നെയെന്നുറപ്പായി. വിവാദം കത്തിയപ്പോള്‍ തോമസ് ചാണ്ടിക്ക് തുണയായി നിന്ന സര്‍ക്കാരും മുഖ്യമന്ത്രിയും സിപിഎമ്മും മന്ത്രിയെ കൈവിട്ടു കഴിഞ്ഞു. ഇരുട്ടടിയായി ത്വരിതാന്വേഷണത്തിനുള്ള കോടതി ഉത്തരവും ആലപ്പുഴ കളക്ടറുടെ റിപ്പോര്‍ട്ടും വന്നു. തോമസ് ചാണ്ടിയെ പുറത്താക്കുന്നത് നിയമോപദേശത്തിന് ശേഷം എന്നതായിരുന്നു ഒടുവില്‍ സര്‍ക്കാര്‍ കൈക്കൊണ്ട നിലപാട്. തോമസ് ചാണ്ടിയെ കൂടുതല്‍ കുരുക്കിലാക്കിക്കൊണ്ടാണ് അഡ്വക്കേറ്റ് ജനറല്‍ സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. ഇനി തോമസ് ചാണ്ടിക്ക് മുന്നില്‍ രാജിയല്ലാതെ മറ്റൊരു മാര്‍ഗമില്ല.
1 കോടിയുടെ ബെൻസ് കാറിന് വെട്ടിച്ചത് 20 ലക്ഷം.. കൈയ്യോടെ പൊക്കിയപ്പോൾ അമല പോളിന്റെ മറുപടി ഇങ്ങനെ..!
വിവാദ പുരുഷനായി തോമസ് ചാണ്ടി
മാര്‍ത്താണ്ഡം കായല്‍ കയ്യേറ്റവും ലേക്ക് പാലസ് റിസോര്‍ട്ടിന് മുന്നിലെ നിലം നികത്തലുമാണ് തോമസ് ചാണ്ടിയെ വിവാദപുരുഷനാക്കിയത്. മന്ത്രിക്കെതിരെ നിയമലംഘനവുമായി ബന്ധപ്പെട്ട് നിരവധി തെളിവുകള്‍ മാധ്യമങ്ങള്‍ പുറത്ത് വിട്ടു. എ്ന്നാല്‍ തോമസ് ചാണ്ടിയെന്ന കോടീശ്വരനായ മന്ത്രിയെ സംരക്ഷിച്ച് നിര്‍ത്തുന്ന നിലപാടായിരുന്നു സര്‍ക്കാരിന്റേത്. ഒടുക്കം കാര്യങ്ങള്‍ കൈവിടുന്ന ഘട്ടമെത്തിയപ്പോഴാണ് സര്‍ക്കാരും സിപിഎമ്മും ചാണ്ടിയെ കൈയൊഴിഞ്ഞത്.
കുരുക്കിലാക്കി നിയമോപദേശം
തോമസ് ചാണ്ടി ഭൂമി കയ്യേറിയെന്ന കളക്ടറുടെ റിപ്പോര്‍ട്ട് അംഗീകരിച്ച് കൊണ്ടാണ് എജി സിപി സുധാകര്‍ പ്രസാദ് സര്‍ക്കാരിന് നിയമോപദേശം നല്‍കിയിരിക്കുന്നത്. കയ്യേറ്റം സംബന്ധിച്ച് ആലപ്പുഴ ജില്ലാകളക്ടര്‍ കണ്ടെത്തിയ വിവരങ്ങള്‍ തള്ളിക്കളയാവുന്നതല്ല. കളക്ടര്‍ സമര്‍പ്പിച്ച ഇടക്കാല റിപ്പോര്‍ട്ടിലും അന്തിമ റിപ്പോര്‍ട്ടിലും സര്‍ക്കാരിന് തുടര്‍നടപടികള്‍ സ്വീകരിക്കാവുന്നതാണ്. തീരുമാനമെടുക്കാന്‍ ഹൈക്കോടതി വിധി വരുന്നത് വരെ കാത്തിരിക്കണോ എ്ന്ന് സര്‍ക്കാരിന് തീരുമാനിക്കാവുന്നതാണ്.
ഗുരുതര നിയമലംഘനം
ലേക്ക് പാലസ് റിസോര്‍ട്ട് നിര്‍മ്മാണത്തിന് വേണ്ടി തോമസ് ചാണ്ടി ഭൂമി കയ്യേറുകയും ഗുരുതര ചട്ടലംഘനങ്ങള്‍ നടത്തുകയും ചെയ്തതായാണ് ജില്ലാ കളക്ടര്‍ അന്തിമ റിപ്പോര്‍ട്ട് നല്‍കിയത്. റിസോര്‍ട്ട് നിര്‍മ്മാണത്തിനായി തോമസ് ചാണ്ടി ഭൂമി കയ്യേറിയിട്ടുണ്ട്. വയല്‍ നികത്തുന്നതിന് സര്‍ക്കാരില്‍ നിന്നും അനുമതി വാങ്ങിയിട്ടില്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. 2012 വരെ ലേക്ക് പാലസിലേക്ക് കരമാര്‍ഗം വഴിയില്ലായിരുന്നുവെന്നും 2013ല്‍ നെല്‍വയല്‍ നികത്തി റിസോര്‍ട്ടിലേക്ക് റോഡുണ്ടാക്കിയെന്നും കളക്ടറുടെ റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്നു.
ഇനി പന്ത് സർക്കാർ കോർട്ടിൽ
വലിയ കുളം-സീറോ ജെട്ടി റോഡിലെ പാര്‍ക്കിംഗ് ഏരിയയുടെ നിര്‍മ്മാണത്തിലാണ് കടുത്ത നിയമലംഘനങ്ങള്‍ നടന്നിരിക്കുന്നത്. സീറോ ജെട്ടി റോഡ് 4 മുതല്‍ 12 മീറ്റര്‍ വരെ വീതിയില്‍ തോമസ് ചാണ്ടിയുടെ കമ്പനി നികത്തിയെടുത്തു. ജലവകുപ്പിന്റെ ഭാഗത്ത് നിന്നും ഗുരുതര നിയമലംഘനം നടന്നു. നികത്തിയ നിലങ്ങള്‍ പൂര്‍വ്വ സ്ഥിതിയില്ലാക്കണം എന്നും കളക്ടറുടെ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു. ഈ റിപ്പോർട്ടിന്മേലാണ് സർക്കാർ അഡ്വക്കേറ്റ് ജനറലിന്റെ നിയമോപദേശം തേടിയത്. നിയമോപദേശത്തിന് ശേഷം മാത്രം വിഷയത്തിൽ തീരുമാനം എന്നതായിരുന്നു സർക്കാർ നിലപാട്.
ഇടത് മുന്നണി തീരുമാനം വരെ കാക്കുമോ
തോമസ് ചാണ്ടിയെ നീക്കുന്നത് സംബന്ധിച്ച് സിപിഎം നേതാക്കള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായം നിലനില്‍ക്കുന്നുണ്ട്. അതേസമയം സിപിഐ തോമസ് ചാണ്ടിക്കെതിരെ പരസ്യ നിലപാട് സ്വീകരിച്ചിട്ടുണ്ട്. മുഖ്യമന്ത്രിയോട് തോമസ് ചാണ്ടിയെ നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. മുഖ്യമന്ത്രി പിണറായി വിജയനാകട്ടെ ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടുമില്ല. നാളെ ചേരുന്ന എൽഡിഎഫ് യോഗത്തിലും തോമസ് ചാണ്ടി വിഷയം ചർച്ചയാവും. തോമസ് ചാണ്ടിയുടെ രാജിക്കാര്യം തീരുമാനിക്കാൻ നാളെ വരെ സർക്കാർ കാക്കുമോ എന്നാണ് അറിയേണ്ടത്.
തീരുമാനം ഉടൻ വേണമെന്ന് സിപിഎം
അതേസമയം തോമസ് ചാണ്ടി വിഷയത്തിൽ സർക്കാർ തീരുമാനം വൈകിപ്പിക്കരുതെന്ന് സിപിഎം സംസ്ഥാന സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. തോമസ് ചാണ്ടിയെ സംബന്ധിച്ച് പുറത്ത് വന്ന വിവരങ്ങൾ അതീവ ഗൌരവകരമാണെന്നും സംസ്ഥാന സമിതി വിലയിരുത്തുന്നു. രാജിക്കാര്യത്തിൽ ഉചിതമായ തീരുമാനമെടുക്കാൻ സർക്കാർ തോമസ് ചാണ്ടിയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ എൻസിപിയുടെ പിന്തുണയോടെ രാജി വെയ്ക്കേണ്ടതില്ല എന്നായിരിന്നു മന്ത്രിയുടെ തീരുമാനം. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിൽ പന്ത് ഇപ്പോൾ സർക്കാരിന്റെ കോർട്ടിലാണുള്ളത്.