ഉപതിരഞ്ഞെടുപ് അടുത്തെത്തി... മാണിയെ കാണാൻ യുഡിഎഫ് നേതാക്കൾ... 'കൈകൊടുക്കാതെ' മാണി, നാളെ അറിയാം!
പാല: ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രമേ ബാക്കിയുള്ളൂ. പിണക്കം മറന്ന് ചിരിച്ച മുഖവുമായി യുഡിഎഫ് നേതാക്കൾ കേരള കോൺഗ്രസ് നേതാവ് കെഎം മാണിയുടെ ഭവനത്തിലെത്തി. ചൊവ്വാഴ്യാണ് കേരളാകോണ്‍ഗ്രസ് എമ്മിന്റെ ഉപസമിതി യോഗം ചേരാനിരിക്കുന്നത്. ഇതിന് മുന്നോടിയായാണ് യുഡിഎഫ് നേതാക്കളുടെ സന്ദർശനം. മുസ്‌ലിം ലീംഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ നേതൃത്വത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.പി.സി.സി പ്രസിഡന്റ് എംഎം ഹസ്സൻ എന്നിവരാണ് ചർച്ചയാക്കായി പാലായിലെ മാണിയുടെ വീട്ടിലെത്തിയത്.
എന്നാൽ യുഡിഎഫ് നേതാക്കൾക്ക് കൈ കൊടുത്തിട്ടില്ല. ചൊവ്വാഴ്ച യോഗം കഴിഞ്ഞ ശേഷം മാണി വീണ്ടും യുഡിഎഫ് പാളയത്തിലേക്ക് എത്തുമോ എന്ന കാര്യം കണ്ടറിയണം. പെജെ ജോസഫ് വിഭാഗം ഇപ്പോഴും യുഡിഎഫിലേക്ക് തിരിച്ചുപോകണം എന്ന അഭിപ്രായക്കാരാണ്. കഴിഞ്ഞ സ്റ്റിയറിംഗ് യോഗത്തിൽ പി.ജെ. ജോസഫ് വിഭാഗം ഇടതുവിരുദ്ധ നിലപാട് സ്വീകരിച്ചതായി റിപ്പോർട്ടുകൾ വന്നിരുന്നു. അതുകൊണ്ട് തന്നെ ചെങ്ങന്നൂരിൽ യുഡിഎഫിനൊപ്പമായിരിക്കും എന്ന് തന്നെയാണ് പുറത്ത് വരുന്ന സൂചനകൾ.
ഉത്തരം ചൊവ്വാഴ്ച
കഴിഞ്ഞ സ്റ്റിയറിങ് കമ്മറ്റി യോഗത്തിൽ എല്‍ഡിഎഫിലേക്ക് എത്തിയാല്‍ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ എത്ര സീറ്റ് ലഭിക്കുമെന്ന് ഉറപ്പുണ്ടോയെന്ന പിജെ ജോസഫ് വിഭാഗത്തിന്റെ ചോദ്യത്തിന് വ്യക്തമായ ഉത്തരം നല്‍കാന്‍ മാണിക്ക് കഴിഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് യുഡിഎഫ് നേതാക്കൾ മാണിയുടെ വീട്ടിലെത്തിയത്.
മാണിക്കെതിരെ വിഎസ്
അതേസമയം കെ.എം.മാണിക്ക് എൽഡിഎഫിനെ പരാജയപ്പെടുത്താനാണ് ഉദ്ദേശ്യമെങ്കിൽ അതിനെയും നേരിട്ടുകൊണ്ടു മുന്നോട്ടുപോകുമെന്നാണ് ഭരണപരിഷ്കാര കമ്മിഷൻ അധ്യക്ഷൻ വിഎസ്അച്യുതാനന്ദൻ കഴിഞ്ഞ ദിവസം പറഞ്ഞത്. ചെങ്ങന്നൂരിൽ പ്രചാരണത്തിനിടെയായിരുന്നു വിഎസിന്റെ പ്രതികരണം.
കേന്ദ്രസർക്കാരിന്റെ സ്വാധീനം
കേന്ദ്രസർക്കാരിന്റെ സ്വാധീനം ഉപയോഗിച്ചു സംസ്ഥാനത്തെ എൽഡിഎഫ് സർക്കാരിനെ പിരിച്ചുവിടാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും വിഎസ് പറഞ്ഞിരുന്നു. കേരളത്തിൽ അക്രമങ്ങളും കൊലപാതകങ്ങളും നടത്തി ഇവിടെ ക്രമസമാധാനനില തകർന്നെന്നു പ്രചരിപ്പിക്കുകയാണ് ആർഎസ്എസും ബിജെപിയും ചെയ്യുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ശക്തമായ മത്സരം
ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട നിലപാട് 23നു ചേർത്തലയിൽ പ്രഖ്യാപിക്കുമെന്ന് എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. മൂന്നു മുന്നണികളും തമ്മിൽ ശക്തമായ മത്സരമാണ്. സംവരണ നയത്തിലൊഴിച്ചു സംസ്ഥാന സർക്കാരിന്റെ പല നിലപാടുകളോടും യോജിപ്പാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു.
ഗുണം മുന്നാക്ക സമുദായത്തിന്
ഈ സർക്കാരിന്റെ രണ്ടു വർഷത്തെ പ്രവർത്തനം കൊണ്ട് ഏറ്റവും ഗുണം മുന്നാക്ക സമുദായത്തിനാണെന്നുള്ള എൻഎസ്എസിന്റെ അഭിപ്രായം അവരുടെ അനുഭവമനുസരിച്ചായിരിക്കാം. 75% വരുന്ന സംവരണ സമുദായങ്ങളെ തഴഞ്ഞ് 25% വരുന്ന സവർണ സമുദായത്തെ സഹായിക്കുന്ന നിലപാടിനോടു യോജിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.