അഹമ്മദ് ദേവർകോവിലിനെ മന്ത്രിസഭയിൽ നിന്നും പുറത്താക്കണം: അഡ്വ. ബിന്ദുകൃഷ്ണ
കൊല്ലം: കാസർകോട് ജില്ലയിലെ റിപ്പബ്ലിക് ദിനാഘോഷ ചടങ്ങില്‍ മന്ത്രി അഹമ്മദ് ദേവർകോവില്‍ ദേശീയ പതാക തലകീഴായി ഉയർത്തി രാജ്യത്തെ അപമാനിച്ച സംഭവം രണ്ട് പോലീസുകാരുടെ മാത്രം തലയിൽ വച്ച് തടിതപ്പാൻ ശ്രമിക്കുന്നത് ലജ്ജാകരമാണെന്ന് കോണ്‍ഗ്രസ് നേതാവ് ബിന്ദു കൃഷ്ണ. കുറ്റക്കാരായി കണ്ടെത്തിയിരിക്കുന്ന എ.ആർ ക്യാമ്പിലെ ഗ്രേഡ് എസ്.ഐ ശ്രീ നാരായണനും, സിവിൽ പോലീസ് ഓഫീസർ ശ്രീ ബിജുമോനുമാണോ പതാക ഉയർത്തിയതെന്നും അവർ ചോദിക്കുന്നു.
ദേശീയത അറിയാത്ത മന്ത്രിയെയും, മറ്റ് ഉന്നത ഉദ്യോഗസ്ഥരെയും സംരക്ഷിക്കുന്നതിന് വേണ്ടി പോലീസുകാരെ ബലിയാടാക്കി നടപടികൾ അവസാനിപ്പിക്കാനാണ് ഇപ്പോൾ അധികാരികൾ ശ്രമിക്കുന്നത്. അശ്രദ്ധയോടെ, ബഹുമാനക്കുറവോടെ, തെറ്റായ രീതിയിൽ ദേശീയ പതാക ഉയർത്തിയശേഷം മന്ത്രി അഹമ്മദ് ദേവർ കോവിലും മറ്റ് ഉന്നത ഉദ്യോഗസ്ഥരും പതാകയെ സല്യൂട്ടും ചെയ്തിരുന്നു. എന്നാൽ ചെയ്ത തെറ്റ് തിരിച്ചറിയാൻ അവർക്ക് കഴിയാതെ പോയതിന് ഇപ്പോൾ കുറ്റക്കാരാണ് എന്ന് കണ്ടെത്തിയ പോലീസുകാർ എങ്ങനെ ഉത്തരവാദികളാകും.
പിന്നീട് മാധ്യമപ്രവർത്തകർ ചൂണ്ടിക്കാണിച്ചപ്പോഴാണ് ദേശീയപതാക ഉയർത്തിയതിലെ വീഴ്ച പതാക ഉയർത്തിയവർക്കും, സല്യൂട്ട് നൽകിയവർക്കും ബോധ്യപ്പെടുന്നത്. തെറ്റ് ചെയ്തത് ആരൊക്കെയാണ് എന്നത് പകൽ വെളിച്ചത്തിൽ വ്യക്തമാണ്. അഹമ്മദ് ദേവർ കോവിലിന് ഒരു നിമിഷം പോലും മന്ത്രി പദവിയിൽ തുടരാൻ അർഹതയില്ല. ദേശീയതയോടെയും, ദേശീയപതാകയോടും ആദരവ് അവശേഷിക്കുന്നുണ്ടെങ്കിൽ പതാകയെ അവഹേളിച്ച അഹമ്മദ് ദേവർ കോവിലിനെ അടിയന്തിരമായി മന്ത്രിസഭയിൽ നിന്നും പുറത്താക്കാൻ മുഖ്യമന്ത്രി തയ്യാറാകണമെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.
ദേശീയ പതാക തലകീഴായി ഉയർത്തിയ മന്ത്രി അഹമ്മദ് ദേവർകോവിൽ രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. ദേശീയപതാകയോട് അനാദരവ് കാണിച്ച മന്ത്രിക്കും ഉദ്യോഗസ്ഥർക്കുമെതിരെ പൊലീസ് കേസെടുക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ ആവശ്യപ്പെട്ടു. കാസർഗോഡ് മുനിസിപ്പൽ സ്റ്റേഡിയത്തിൽ വെച്ച് നടന്ന റിപ്പബ്ലിക് ആഘോഷത്തിനിടെ പതാക തലകീഴായി ഉയർത്തിയിട്ടും മന്ത്രിയുടെയോ മറ്റ് ഉദ്യോഗസ്ഥരുടെയോ ശ്രദ്ധയിൽപ്പെട്ടില്ലെന്ന് പറയുന്നത് വിശ്വസിക്കാനാവുന്ന കാര്യമല്ല. പാതക തലകീഴായി ഉയർത്തിയ ശേഷം മന്ത്രി അഹമ്മദ് ദേവർകോവിൽ സല്യൂട്ടും ചെയ്തുവെന്നത് ഗൗരവതരമായ കാര്യമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വലിയ തെറ്റ് പറ്റിയിട്ടും മന്ത്രിക്കും മറ്റ് പോലീസ് ഉദ്യോഗസ്ഥർക്കുമുൾപ്പെടെ പിഴവ് മനസിലായില്ലെന്നത് അപഹാസ്യമാണ്. ജില്ലാ പൊലീസ് മേധാവി ഉൾപ്പെടെ പങ്കെടുത്ത ചടങ്ങിലാണ് ദേശീയ പതാകയോട് അനാദരവ് കാട്ടിയതെന്നതിനാൽ സംഭവം ഡിജിപി അന്വേഷിക്കണമെന്നും കെ സുരേന്ദ്രന്‍ ചൂണ്ടിക്കാട്ടി.
മണിക്കൂറുകള്‍ നീണ്ട് ദിലീപ്-രാമന്‍പിള്ള കൂടിയാലോചന: ശേഷം നിർണ്ണായക തീരുമാനം, പൊലീസ് വെട്ടിലായോ
Recommended Video