എഐ ക്യാമറ: ഗര്‍ഭിണികള്‍ സീറ്റ് ബെല്‍റ്റ് ധരിക്കണോ, കുട്ടികളുമായി ബൈക്കില്‍ മൂന്ന് പേര്‍ യാത്ര ചെയ്താല്‍..
തിരുവനന്തപുരം: റോഡ് നിയമങ്ങള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സംസ്ഥാനത്തുടനീളം നാളെ മുതല്‍ പ്രവര്‍ത്തിച്ച് തുടങ്ങും. ഒരു വര്‍ഷം മുമ്പ് തന്നെ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും സാങ്കേതിക തടസത്തെ തുടര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നില്ല. നാളെ മുതല്‍ നിയമം കര്‍ശനമാക്കുന്നതോടെ ഒരുപാട് ചോദ്യങ്ങളും സംശയങ്ങളും ജനങ്ങളുടെ മുന്നിലുണ്ട്.
അങ്ങനെ ഒരു സംശയങ്ങളില്‍ ഒന്നാണ് ഗര്‍ഭിണികള്‍ കാറില്‍ സഞ്ചരിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കേണ്ടതുണ്ട്. ഈ ചോദ്യത്തിന് ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ എസ് ശ്രീജിത്ത് പറയുന്നത് ഇങ്ങനെയാണ്. ഗര്‍ഭിണികള്‍ മുന്‍വശത്ത് ഇരിക്കേണ്ട എന്ന് തീരുമാനിക്കുന്നതാണ് ഒന്നാമത്തെ കാര്യം. അങ്ങനെ ഇരിക്കുകയാണെങ്കില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാണെന്നാണ് എസ് ശ്രീജിത്ത് പറയുന്നത്.

കുട്ടികള്‍ യാത്ര ചെയ്യുമ്പോള്‍, നമ്മള്‍ മലയാളികള്‍ ലോകത്ത് എല്ലായിടത്തും യാത്ര ചെയ്യുന്നവരാണ്. ഒരുപാട് പേര്‍ വിദേശത്ത് പ്രവാസികളായി ജോലി ചെയ്യുന്നുണ്ട്. അവിടയൊക്കെ നിയമം അനുസരിച്ച് കുട്ടികള്‍ക്ക് വേണ്ടി പ്രത്യേക സീറ്റുകള്‍ നിര്‍ബന്ധമാണ്. ഈ സംവിധാനം ഇല്ലാതെ പോകുന്ന കാറുകള്‍ക്ക് പിഴ ചുമത്തുന്ന സംവിധാനമാണ് ലോകത്ത് എല്ലാ രാജ്യങ്ങളിലും നിലനില്‍ക്കുന്നത്.
നമ്മള്‍ അത്രയ്‌ക്കൊന്നും പോവുന്നില്ല. കുട്ടികളെ കയ്യില്‍ വച്ച് ഇരിക്കുകയാണെങ്കില്‍ അത് കൃത്യമായി പുറകുവശത്തെ സീറ്റില്‍ ഇരിക്കുക. അങ്ങനെ പുറകില്‍ ഇരിക്കുകയാണെങ്കില്‍ സീറ്റ് ബെല്‍റ്റ് വേണമെന്നാണ് എന്റെ അഭിപ്രായം. നിയമലംഘനങ്ങള്‍ നോക്കുന്നത് മുന്‍ വശത്ത് ഇരിക്കുന്നവരുടെ മാത്രമാണ്. തല്‍ക്കാലം അങ്ങനെയാണ് തുടങ്ങുന്നത്.
തുടര്‍ന്നുള്ള നിയമങ്ങള്‍ വിപുലീകരിക്കുന്നത് അനുസരിച്ച് കൂടുതല്‍ വിപുലീകരിക്കുന്നതായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ നിയമങ്ങള്‍ നിര്‍ബന്ധമാക്കുന്ന മുറയ്ക്ക് അതും വേണ്ടി വരും. പല വാഹനങ്ങളിലെയും എയര്‍ബാഗ് അടക്കമുള്ള സുരക്ഷ ക്രമീകരണങ്ങള്‍ പ്രവര്‍ത്തിക്കണമെങ്കില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമായും ഇടണമെന്നും അദ്ദേഹം പറയുന്നു. ഇതോടൊപ്പം കുട്ടികളുമായി പോലും ഇരുചക്രവാഹനത്തില്‍ മൂന്നുപേര്‍ക്ക് യാത്ര ചെയ്യാന്‍ നിയമമില്ലെന്നും അദ്ദേഹം പറയുന്നു.
അതേസമയം, സംസ്ഥാനത്ത് എ ഐ ക്യാമറകള്‍ പ്രവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍ വിമര്‍ശനവുമായി പ്രതിപക്ഷവും രംഗത്തെത്തിയിട്ടുണ്ട്. ഈ ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്നാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ട്രാഫിക് നിയമങ്ങളെക്കുറിച്ച് യാതൊരുവിധ ബോധവത്കരണവും നടത്താതെ സര്‍ക്കാര്‍ മുക്കിലും മൂലയിലും അനേകം ക്യാമറകള്‍ സ്ഥാപിച്ച് ജനങ്ങളെ കുത്തിപ്പിഴിയാന്‍ നടപ്പാക്കുന്ന ട്രാഫിക് പരിഷ്‌കാരം മാറ്റിവയ്ക്കണമെന്ന് കെ സുധാകരന്‍ പറഞ്ഞു.
കളമെഴുത്തുപോലെ റോഡുകളില്‍ വരച്ചുവച്ചിരിക്കുന്ന കോലങ്ങള്‍, പല രീതിയിലുള്ള സ്പീഡ് പരിധി, തോന്നുംപോലുള്ള പിഴ തുടങ്ങിയ കാര്യങ്ങളെക്കുറിച്ച് ജനങ്ങള്‍ക്കിടയില്‍ വ്യാപകമായ ആശയക്കുഴപ്പവും ആശങ്കയും നിലനില്ക്കുന്നു. അവ പരിഹരിച്ച് മുന്നോട്ടുപോകുന്നതിനു പകരം എങ്ങനെയും വാഹനഉടമകളെ കുഴിയില്‍ച്ചാടിച്ച് പണം പിരിക്കുക എന്ന ഗൂഢലക്ഷ്യമാണ് സര്‍ക്കാരിനുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയനെ സ്തുതിക്കാന്‍ കോടികള്‍ മാധ്യമങ്ങളിലൂടെ ചെലവഴിക്കുന്നതിലൊരു പങ്ക് ട്രാഫിക് ബോധവത്കരണത്തിനു അടിയന്തരമായി മാറ്റിവയ്ക്കുകയാണ് സര്‍ക്കാര്‍ ആദ്യം ചെയ്യേണ്ടതെന്നു സുധാകരന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് പ്രവര്‍ത്തനനിരതമാകുന്ന 726 അത്യാധുനിക എഐ ക്യാമറകള്‍ ഉപയോഗിച്ച് ആയിരം കോടി രൂപ സമാഹരിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതത്രേ.
ഈ രീതിയിലാണ് പദ്ധതി നടപ്പാക്കുന്നതെങ്കില്‍ വണ്ടിയെടുത്തു പുറത്തുപോകുന്നവരൊക്കെ എല്ലാ ദിവസവും പിഴ അടയ്‌ക്കേണ്ടി വരും. ജനരോഷത്തിനു മുന്നില്‍ സര്‍ക്കാരിനു തന്നെ പദ്ധതിയില്‍നിന്ന് പിന്മാറേണ്ടി വരും. നികുതിഭാരം കൊണ്ട് നടുവൊടിഞ്ഞു നില്ക്കുന്ന സാധാരണക്കാരന് ഈ പീഡനം സഹിക്കാവുന്നതിലപ്പുറമാണെന്ന് കെ സുധാകരന്‍ വ്യക്തമാക്കി.












Click it and Unblock the Notifications