പിണറായിക്ക് ശേഷം മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയോ ചെന്നിത്തലയോ? പ്രതികരിച്ച് കോൺഗ്രസ് ദേശീയ നേതൃത്വം
തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലും അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും കോണ്‍ഗ്രസിന് കേരളത്തില്‍ വലിയ പ്രതീക്ഷയാണ് ഉളളത്. സംസ്ഥാന നേതൃത്വത്തിന് മാത്രമല്ല കോണ്‍ഗ്രസിന്റെ ദേശീയ നേതൃത്വത്തിനും കേരളത്തില്‍ വന്‍ കണക്ക് കൂട്ടലുകളുണ്ട്.
അടുത്തിടെ നിയമസഭാ തിരഞ്ഞെടുപ്പ് നടന്ന ബീഹാറില്‍ അധികാരത്തില്‍ എത്താമെന്നുളള കോണ്‍ഗ്രസിന്റെ സ്വപ്നങ്ങള്‍ക്ക് തിരിച്ചടിയേറ്റിരുന്നു. ഇനി പാര്‍ട്ടിക്ക് വലിയ പ്രതീക്ഷകളുളളത് കേരളത്തിലാണ്. ആരാകും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസിനെ നയിക്കുക എന്ന ചര്‍ച്ച അണികളില്‍ തുടങ്ങിക്കഴിഞ്ഞു. ഇതേക്കുറിച്ച് നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് കേരളത്തിന്റെ ചുമതലയുളള എഐസിസി വക്താവ് താരിഖ് അന്‍വര്‍.
കോണ്‍ഗ്രസില്‍ ആര് നയിക്കും
നിയമസഭാ തിരഞ്ഞെടുപ്പില്‍ കേരളത്തിലെ കോണ്‍ഗ്രസില്‍ ആര് നയിക്കും എന്ന ചോദ്യത്തിന് ഉത്തരങ്ങള്‍ നിരവധിയുണ്ട്. അത് ഉമ്മന്‍ ചാണ്ടിയോ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയോ ആകാം. കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനോ എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാലോ ആകാനുളള സാധ്യതയും തളളിക്കളയാനാകില്ല. എല്ലാവരും അവരവര്‍ക്കുളള താല്പര്യം നേരത്തെ തന്നെ പ്രകടിപ്പിച്ചിട്ടുളളതാണ്.
അവസരവും പ്രതിസന്ധിയും
സ്വര്‍ണ്ണക്കടത്ത് അടക്കമുളള വിഷയങ്ങളില്‍ സംസ്ഥാന സര്‍ക്കാരും ഇടത് പക്ഷവും കേരളത്തില്‍ വലിയ പ്രതിരോധത്തിലാണുളളത്. ഈ സാഹചര്യം പ്രതിപക്ഷത്തിന് അനുകൂലമാക്കിയെടുക്കാന്‍ തക്ക കരുത്തുളള നേതാവ് വേണം തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയെ നയിക്കാനെന്നാണ് കോണ്‍ഗ്രസിലെ പൊതുവികാരം. നിലവില്‍ ലീഗ് നേതാക്കളുടെ അറസ്റ്റ് അടക്കമുളള പ്രശ്നങ്ങള്‍ യുഡിഎഫിന് മുന്നിലുമുണ്ട്.
ചെന്നിത്തലയോ ഉമ്മൻ ചാണ്ടിയോ
ഇവയെ പ്രതിരോധിക്കാന്‍ കൂടി കോണ്‍ഗ്രസിന് സാധിക്കേണ്ടതുണ്ട്. പ്രതിപക്ഷ നേതാവ് എന്ന നിലയ്ക്ക് സ്വാഭാവികമായും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആകേണ്ടത് രമേശ് ചെന്നിത്തലയാണ്. എന്നാല്‍ ചെന്നിത്തലയ്ക്ക് അതുറപ്പിക്കാനാവാത്ത സാഹചര്യമാണ് കേരളത്തിലുളളത്. കേരളത്തിലെ രാഷ്ട്രീയ രംഗത്തേക്ക് തിരിച്ച് എത്തിയ ഉമ്മന്‍ ചാണ്ടി തന്നെയാണ് ചെന്നിത്തലയ്ക്ക് മുന്നിലുളള വെല്ലുവിളി.
ജനപ്രിയൻ ഉമ്മൻ ചാണ്ടി
രാഷ്ട്രീയ വ്യത്യാസമന്യേ ജനപ്രിയനായ നേതാവായാണ് ഉമ്മന്‍ ചാണ്ടി അറിയപ്പെടുന്നത്. അതുകൊണ്ട് തന്നെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസ് അണികള്‍ ചെന്നിത്തലയേക്കാള്‍ താല്പര്യപ്പെടുന്നത് ഉമ്മന്‍ ചാണ്ടിയെ ആണ്. അതിനിടെ മുല്ലപ്പള്ളി രാമചന്ദ്രനേയും കെസി വേണുഗോപാലിനേയും പോലുളള നേതാക്കളുടെ പേരുകളും ഉയര്‍ന്ന് വരികയുണ്ടായി.
അതോ മുല്ലപ്പളളിയോ
മുല്ലപ്പള്ളി രാമചന്ദ്രന് നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ചേക്കുമെന്നാണ് സൂചനകള്‍. ലോക്സഭാ തിരഞ്ഞെടുപ്പില്‍ വടകരയില്‍ നിന്നും മത്സരിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും മുല്ലപ്പളളി തയ്യാറായിരുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ മുല്ലപ്പളളി വടകരയില്‍ നിന്ന് മത്സരിച്ചേക്കും എന്ന് റിപ്പോര്‍ട്ടുകളുണ്ട്. മുല്ലപ്പളളി മത്സരിക്കാന്‍ സാധ്യതയുളള മറ്റൊരു സീറ്റ് വയനാട് ജില്ലയിലെ കല്‍പ്പറ്റയാണ്.
വേണുഗോപാലിനും ഉന്നം
തിരഞ്ഞെടുപ്പ് വരുമ്പോഴേക്ക് ഈ നിരയിലേക്ക് കെസി വേണുഗോപാല്‍ കൂടി വരാനുളള സാധ്യതകളുമുണ്ട്. കേരളം വിട്ട് തനിക്കൊരു രാഷ്ട്രീയമില്ലെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ചകളോട് കെസി വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചിരുന്നു. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി വേണോ എന്നത് ഹൈക്കമാന്‍ഡ് നയം അനുസരിച്ച് തീരുമാനിക്കും എന്നും കെസി വേണുഗോപാല്‍ പ്രതികരിക്കുകയുണ്ടായി.
പ്രതികരിച്ച് നേതൃത്വം
കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ആരെന്നുളള ചര്‍ച്ചകളോട് കേരളത്തിന്റെ ചുമതലയുളള എഐസിസി വക്താവ് താരിഖ് അന്‍വര്‍ പ്രതികരിച്ചിട്ടുണ്ട്. സംസ്ഥാനത്ത് കേരളത്തിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാന്‍ഡ് തീരുമാനിക്കുമെന്ന് താരിഖ് അന്‍വര്‍ വ്യക്തമാക്കി. ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും ജനകീയരും പരിചയ സമ്പന്നരും ആണെന്ന് താരിഖ് അന്‍വര്‍ പറഞ്ഞു.
Recommended Video
അവരുടെ ജോലി ചെയ്യട്ടെ
ഉമ്മന്‍ ചാണ്ടിയും രമേശ് ചെന്നിത്തലയും പാര്‍ട്ടിക്കായി അവരുടെ ജോലി ചെയ്യട്ടെ. മുഖ്യമന്ത്രി ആരായിരിക്കും എന്നുളളത് തിരഞ്ഞെടുപ്പ് ഫലം അനുസരിച്ച് തീരുമാനമെടുക്കാമെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി. തദ്ദേശ തിരഞ്ഞെടുപ്പില്‍ യുഡിഎഫ്-വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധത്തെ താരിഖ് അന്‍വര്‍ തളളി. അത്തരമൊരു നീക്കുപോക്കിനെ കുറിച്ച് അറിയില്ലെന്നും താരിഖ് അന്‍വര്‍ വ്യക്തമാക്കി.