കസ്റ്റംസിനും എൻഐഎയ്ക്കം ശേഷം ക്രൈം ബ്രാഞ്ച്: വ്യാജരേഖ ചമച്ച കേസിൽ സ്വപ്ന സുരേഷ് രണ്ടാം പ്രതി
തിരുവനന്തപുരം: സ്വർണ്ണക്കടത്ത് കേസിൽ എൻഐഎ പ്രതി ചേർത്തതിന് പിന്നാലെ സ്വപ്ന സുരേഷിനെ കുരുക്കാൻ ക്രൈം ബ്രാഞ്ചും. നേരത്തെ എയർ ഇന്ത്യ സാറ്റ്സിലെ ജീവനക്കാരിയായിരിക്കെ എയർ ഇന്ത്യ ഓഫീസറെ വ്യാജ പരാതി നൽകി കുടുക്കിയ കേസിലാണ് നടപടി. ആദ്യം പോലീസ് അന്വേഷിച്ചിരുന്ന കേസ് 2019ലാണ് ക്രൈം ബ്രാഞ്ച് ഏറ്റെടുത്ത് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് എയർ ഇന്ത്യ ജീവനക്കാരനായിരുന്ന ബിനോയ് തോമസിനെ കേസിലെ ഒന്നാം പ്രതിയാക്കി കേസെടുത്തത്.

സ്വപ്ന രണ്ടാം പ്രതി
സ്വർണ്ണക്കടത്ത് കേസിന് പിന്നാലെ സ്വപ്ന സുരേഷിനെതിരെ കുരുക്ക് മുറുകുന്നു. വ്യാജരേഖ ചമച്ച കേസിലാണ് സ്വപ്നയെ ക്രൈം ബ്രാഞ്ച് രണ്ടാം പ്രതിയാക്കിക്കൊണ്ട് തിരുവനന്തപുരം ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ റിപ്പോർട്ട് നൽകിയിട്ടുള്ളത്. 2016 മാർച്ചിൽ കന്റോൺമെന്റ് പോലീസാണ് വ്യാജരേഖ ചമച്ച കേസ് രജിസ്റ്റർ ചെയ്തത്. അന്ന് ബിനോയ് ജേക്കബ് മാത്രമായിരുന്നു കേസിലെ പ്രതി. എന്നാൽ കേസ് 2019ൽ ക്രൈം ബ്രാഞ്ചിലേക്ക് മാറിയതിന് പിന്നാലെയാണ് കേസിൽ സ്വപ്ന സുരേഷിനെക്കൂടി പ്രതിയാക്കുമെന്ന് ക്രൈം ബ്രാഞ്ച് കോടതിയെ അറിയിക്കുന്നത്.

സമയം അവസാനിച്ചു
സ്വപ്ന സുരേഷ് എയർ ഇന്ത്യ സാറ്റ്സിൽ ജോലി ചെയ്യുന്ന കാലത്ത് നടന്നിട്ടുള്ള തട്ടിപ്പ് സംബന്ധിച്ച് ആദ്യം പോലീസായിരുന്നു അന്വേഷണം നടത്തിയിരുന്നതെങ്കിലും പിന്നീട് ക്രൈം ബ്രാഞ്ചിലേക്ക് മാറ്റുകയായിരുന്നു. കേസുമായി ബന്ധപ്പെട്ട് രണ്ട് തവണയാണ് നേരത്തെ സ്വപ്നയെ ക്രൈം ബ്രാഞ്ച് ചോദ്യം ചെയ്തത്. തുടർന്നും അന്വേഷണത്തിന്റെ ഭാഗമായി ഹാജരാകാൻ ആവശ്യപ്പെട്ടിരുന്നുവെങ്കിലും ഒഴിവുകഴിവുകൾ പറഞ്ഞ് മുങ്ങിനടക്കുകയായിരുന്നു. ഇതിനിടെയാണ് സ്വർണ്ണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് അറസ്റ്റിലാവുന്നത്. കേസ് അന്വേഷണത്തിനായി ഹൈക്കോടതി അനുവദിച്ച സമയം ജൂലൈ അവസാനത്തോടെ തീരും. ആൾമാറാട്ടം, വ്യാജരേഖ ചമയ്ക്കൽ, വഞ്ചന എന്നീ കുറ്റങ്ങളാണ് സ്വപ്നയ്ക്ക് മേൽ ചുമത്തിയിട്ടുള്ളത്.

അടുത്തം ഊഴം ക്രൈം ബ്രാഞ്ചിന്
സ്വർണ്ണക്കടത്ത് കേസിൽ എൻഐഎയുടെ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിന്റെ എൻഐഎയും കസ്റ്റംസും ചോദ്യം ചെയ്ത ശേഷം കസ്റ്റഡിയിൽ വാങ്ങാൻ ക്രൈം ബ്രാഞ്ച് ശ്രമം നടത്തുന്നണ്ട്. കേസിൽ ക്രൈം ബ്രാഞ്ച് ഒന്നാം പ്രതിയാക്കിയ ബിനോയ് ജേക്കബ് സമാനമായ കേസുകളിൽ നേരത്തെയും ഉൾപ്പെട്ടിട്ടുണ്ടെന്നാണ് ക്രൈം ബ്രാഞ്ചിന് ലഭിച്ചിട്ടുള്ള വിവരം. എയർ സാറ്റ്സിലെ മുൻ വൈസ് ചെയർമാനായിരുന്നു ബിനോയ്. സ്വപ്നയ്ക്കെതിരെയുള്ള കേസ് എയർ ഇന്ത്യ ഉദ്യോഗസ്ഥനെ കള്ളക്കേസിൽ കുടുക്കിയെന്നാണ്. ഉദ്യോഗസ്ഥനെതിരെ വ്യാജ ലൈംഗികരാപണം ഉയർത്തിക്കൊണ്ട് കള്ളക്കേസിൽ കുടുക്കുകയായിരുന്നു.

വ്യാജ പരാതി നൽകി കുടുക്കി
എയർ ഇന്ത്യ ഉദ്യോഗസ്ഥനായിരുന്ന ഷിബുവിനെതിരെ 17 ഓളം സ്ത്രീകളെ ഉപയോഗിച്ച് വ്യാജ സ്ത്രീപീഡന പരാതിയാണ് സ്വപ്ന നൽകിയത്. ഈ കേസിൽ സ്വപ്ന വ്യാജരേഖ ചമച്ചതായും കണ്ടെത്തിയിരുന്നു. പരാതി നൽകിയ സ്ത്രീകളുടെ ഒപ്പുകൾ സ്വപ്ന തന്നെയാണ് ഇട്ടത്. എയർ ഇന്ത്യ സാറ്റ്സിന്റെ പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബ്ബിന് വേണ്ടിയാണ് ഇക്കാര്യങ്ങൾ സ്വപ്ന ഇതെല്ലാം ചെയ്തതെന്നാണ് ക്രൈംബ്രാഞ്ച് സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. സ്ത്രീകൾക്ക് ഷിബുവിനെതിരെ പരാതി ഉണ്ടായിരുന്നില്ലെന്നും ബിനോയ് ജേക്കബിന് ഷിബുവിനോടുള്ള പരാതി തീർക്കുകയായിരുന്നുവെന്നുമാണ് സ്വപ്ന തന്നെ തുറന്ന് സമ്മതിച്ചിട്ടുണ്ട്. തനിക്കെതിരെ പോലീസിൽ ലൈംഗിക പീഡനക്കേസിൽ പരാതി ലഭിച്ചതോടെ പുനരന്വേഷണം ആവശ്യപ്പെട്ട് ഷിബു പരാതി നൽകിയതോടെയാണ് പരാതി കെട്ടിച്ചമച്ചതാണെന്ന് തെളിയുന്നത്.

വ്യാജ സർട്ടിഫിക്കറ്റ്
ഉയർന്ന തസ്തികകളിൽ ജോലി ലഭിക്കുന്നതിനായി ബിനോയ് ജേക്കബും വ്യാജ ബിരുദ സർട്ടിഫിക്കറ്റുകൾ ഉണ്ടാക്കിയതായി സംശയിക്കപ്പെടുന്നുണ്ട്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടിരിക്കാനുള്ള സാധ്യത കണക്കിലെടുത്ത് കേസ് അന്വേഷണം വ്യാപിപ്പിക്കാനാണ് ക്രൈം ബ്രാഞ്ചിന്റെ നീക്കം. സ്വപ്ന സുരേഷും ഇത്തരത്തിൽ വ്യാജ സർട്ടിഫിക്കറ്റ് ഉണ്ടാക്കിയിരുന്നു. സ്വപ്ന ആൾമാറാട്ടം നടത്തിയെന്നും ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഒന്നാം മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നുണ്ട്.

സ്വർണ്ണക്കടത്ത് കേസിലും പ്രതി
തിരുവനന്തപുരം വിമാനത്താവളം വഴി ഡിപ്ലോമാറ്റിക് ബാഗേജിൽ സ്വർണ്ണം കടത്താൻ ശ്രമിച്ച കേസിൽ ബെംഗളൂരുവിലേക്ക് കടന്ന സ്വപ്ന സുരേഷിനെ എൻഐഎ സംഘമാണ് പിടികൂടിയത്. സ്വർണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതിയാണ് സ്വപ്ന സുരേഷ്. എൻഐഎ കസ്റ്റഡിയിലുള്ള സ്വപ്ന സുരേഷിനെ എൻഐഎ ചോദ്യം ചെയ്തുവരികയാണ്. ഐടി വകുപ്പിന് കീഴിലുള്ള സ്വപ്നയുടെ നിയമനം ചട്ടങ്ങൾ പാലിക്കാതെയാണെന്ന് കണ്ടെത്തിയതിന് പിന്നാലെ ഐടി സെക്രട്ടറിയായിരുന്ന എം ശിവശങ്കറിനെ സർക്കാർ സസ്പെൻഡ് ചെയ്തിരുന്നു.












Click it and Unblock the Notifications