വിമാനക്കമ്പനികൾക്ക് പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ല! ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചു
കൊച്ചി: കേരളത്തിൽ നിന്നും ഗൾഫിലേക്കുള്ള വിമാനടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞു. ഓണം അവധി കഴിഞ്ഞതോടെയാണ് വിമാനക്കമ്പനികൾ ടിക്കറ്റ് നിരക്ക് കുത്തനെ കുറച്ചത്. ഇത്തവണ ഓണാവധിക്ക് വിമാനക്കമ്പനികൾ പ്രതീക്ഷിച്ച വരുമാനം ലഭിച്ചില്ലെന്നും, അതിനാലാണ് വളരെ പെട്ടെന്ന് നിരക്ക് കുറച്ചതെന്നും റിപ്പോർട്ടുകളുണ്ട്.
സെപ്റ്റംബർ അവസാനം ഗൾഫിലേക്കുള്ള ടിക്കറ്റ് നിരക്ക് കുറഞ്ഞതോടെ യാത്രക്കാരുടെ എണ്ണവും വർദ്ധിച്ചു. സെപ്റ്റംബർ പകുതി വരെ 60,000 രൂപ വരെയാണ് പല വിമാനക്കമ്പനികളും ഗൾഫിലേക്കുള്ള ടിക്കറ്റിന് ഈടാക്കിയിരുന്നത്. എന്നാൽ ഇക്കുറി ഓണാവധി കഴിഞ്ഞ് യാത്രക്കാരുടെ തിരക്കുണ്ടായിരുന്നെങ്കിലും, സർവ്വീസുകൾ വർദ്ധിപ്പിച്ചത് കാരണം മുൻ വർഷങ്ങളിലെ സ്ഥിതിയുണ്ടായില്ല.
കാര്യമായ തിരക്കില്ലാത്തതിനാൽ ഈ സീസണിൽ മികച്ച വരുമാനം ലക്ഷ്യമിട്ട വിമാനക്കമ്പനികൾക്ക് തിരിച്ചടി നേരിടേണ്ടി വന്നു. ഉയർന്ന നിരക്കിൽ യാത്ര ചെയ്യാൻ മിക്കവരും മടികാണിച്ചതോടെയാണ് വിമാനക്കമ്പനികൾ സെപ്റ്റംബർ അവസാനത്തോടെ നിരക്ക് കുറച്ചത്. 5000 മുതൽ 9000 രൂപ വരെ ഈടാക്കുന്ന ടിക്കറ്റുകൾക്ക് 60,000 രൂപ വരെയാണ് ഓണം സീസണിൽ ഈടാക്കിയിരുന്നത്.