രാഹുൽ ഈശ്വറിന്റെ രോമത്തിൽ പോലും സർക്കാർ തൊടില്ല, തൊടാൻ അനുവദിക്കില്ലെന്ന് അജയ് തറയിൽ
കോഴിക്കോട്: ശബരിമലയില്‍ സ്ത്രീ പ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരെ ബിജെപി കൊടി പിടിച്ചാണ് സമരം ചെയ്യുന്നത് എങ്കില്‍ കൊടി പിടിക്കാതെയാണ് കോണ്‍ഗ്രസ് വിശ്വാസ സംരക്ഷണത്തിന് ഇറങ്ങിയിരിക്കുന്നത്. ബിജെപിയേതാണ് കോണ്‍ഗ്രസ് ഏതാണ് എന്ന് മനസ്സിലാക്കാന്‍ പോലും പ്രയാസമുണ്ട് ശബരിമല വിഷയത്തിലെ നിലപാടുകളില്‍.
ശബരിമല വിഷയത്തിലെ ചാനല്‍ചര്‍ച്ചകളിലും ബിജെപിക്കും കോണ്‍ഗ്രസിനും ഒരേ സ്വരമാണ്. ചോര തന്നെ രാഹുലിന് കൗതുകം എന്ന ചോദ്യമായിരുന്നു കഴിഞ്ഞ ദിവസം വേണു ബാലകൃഷ്ണന്‍ നയിച്ച മാതൃഭൂമിയിലെ സൂപ്പര്‍ പ്രൈം ടൈം ചര്‍ച്ചയില്‍ ഉന്നയിക്കപ്പെട്ടത്. സന്നിധാനത്ത് ചോര വീഴ്ത്തുന്ന കാര്യം പറഞ്ഞ രാഹുലിനെ ബിജെപി തള്ളിപ്പറഞ്ഞെങ്കിലും കോണ്‍ഗ്രസ് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ്.

കോൺഗ്രസ് അല്ല, കൊജെപി
കുറച്ച് ദിവസങ്ങള്‍ക്ക് മുന്‍പ് വേണു ശബരിമല വിഷയത്തില്‍ നയിച്ച മറ്റൊരു ചര്‍ച്ചയുടെ ഒരു സ്‌ക്രീന്‍ഷോട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. അതില്‍ കോണ്‍ഗ്രസ് നേതാവ് അജയ് തറയിലിന്റെ പേരിന് താഴെ എഴുതിയിരിക്കുന്നത് കൊജെപി എന്നാണ്. അബദ്ധവശാല്‍ സംഭവിച്ചത് ആണെങ്കിലും ബിജെപിയുടെ ബി ടീം പോലെ പ്രവര്‍ത്തിക്കുന്ന കോണ്‍ഗ്രസിന് ചേര്‍ന്ന പേര് അത് തന്നെയാണെന്ന് സൈബര്‍ ലോകം ട്രോളുന്നുണ്ട്.

രാഹുലിന് വേണ്ടി തറയിൽ
കഴിഞ്ഞ ദിവസത്തെ സൂപ്പര്‍ പ്രൈം ചര്‍ച്ചയിലും മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് കൂടിയായ അജയ് തറയില്‍ പങ്കെടുത്തിട്ടുണ്ട്. രാഹുല്‍ ഈശ്വറിനെ കൂടാതെ സിപിഎമ്മിനെ പ്രതിനിധീകരിച്ച് കെഎന്‍ ഗോപിനാഥും ചര്‍ച്ചയുടെ ഭാഗമായി. നേരത്തെ മുതല്‍ സ്ത്രീ പ്രവേശനത്തിന് എതിരെ ചാനല്‍ ചര്‍ച്ചകളില്‍ ശക്തമായി വാദിക്കുന്ന ആളാണ് അജയ് തറയില്‍. ഇത്തവണ അത് മാത്രമല്ല നടന്നത്, രാഹുല്‍ ഈശ്വറിന് വേണ്ടിയും തറയില്‍ ശബ്ദമുയര്‍ത്തി.

അറസ്റ്റ് അസംബന്ധം
ശബരിമല പ്രതിഷേധത്തില്‍ അക്രമം നടത്തിയവര്‍ സംഘപരിവാറുകാരാണ് എന്നാണ് ഉമ്മന്‍ചാണ്ടിയും ആന്റണിയും അടക്കമുളള കോണ്‍ഗ്രസ് നേതാക്കള്‍ അഭിപ്രായപ്പെട്ടിട്ടുളളത്. അതൊന്നും അജയ് തറയില്‍ അറിഞ്ഞ മട്ടില്ല. സന്നിധാനത്ത് അടക്കം അക്രമം നടത്തിയവരെ അറസ്റ്റ് ചെയ്തതിനെ കുറിച്ച് ചോദിച്ചപ്പോള്‍ അത് ശുദ്ധ അസംബന്ധമാണ് എന്നാണ് അജയ് തറയില്‍ നല്‍കിയ മറുപടി.

പന്നിയെ പോലെ കൊണ്ട് പോയി
പിന്നെ രാഹുല്‍ ഈശ്വറിന് വേണ്ടിയായി വാദങ്ങള്‍. സന്നിധാനത്ത് നിന്നും രാഹുലിനെ പോലീസ് പിടികൂടി, ട്രാക്ടറില്‍ കിടത്തി ടാര്‍പോളിന്‍ കൊണ്ട് പൊതിഞ്ഞ് പന്നിയെ കൊണ്ട് പോകുന്നത് പോലെയാണ് കൊണ്ടുപോയത് എന്നാണ് അജയ് തറയില്‍ രോഷം കൊണ്ടത്. യുവതികള്‍ കയറിയാല്‍ രക്തം വീഴ്ത്തി അശുദ്ധമാക്കി ക്ഷേത്രം അടച്ചിടാന്‍ പദ്ധതിയുണ്ടായിരുന്നു എന്ന രാഹുലിന്റെ വാക്കുകള്‍ക്കും അജയ് തറയിലിന്റെ പിന്തുണയുണ്ട്.

നാണമില്ലേ അശുദ്ധിയെക്കുറിച്ച് പറയാൻ
പ്രത്യക്ഷമായി സമരരംഗത്തുളള ബിജെപി പോലും ആവശ്യപ്പെട്ടത് രാഹുല്‍ ഈശ്വറിനെതിരെ സര്‍ക്കാര്‍ കേസെടുക്കണം എന്നാണ് എന്നതോർക്കണം. രക്തം വീണാല്‍ ക്ഷേത്രം അശുദ്ധമാകും എന്ന് പറയാന്‍ പിണറായിക്കും കടകംപള്ളിക്കും നാണമില്ലേ എന്ന് അജയ് തറയില്‍ ചോദിച്ചു. അവര്‍ക്ക് എന്ത് അര്‍ഹതയാണുള്ളത് അത് പറയാന്‍. കടകംപള്ളി പറഞ്ഞു രാഹുല്‍ ഈശ്വറിന് മേല്‍ രാജ്യദ്രോഹക്കുറ്റം ചുമത്തണമെന്ന്. അദ്ദേഹമൊരു മന്ത്രിയല്ലേ, രാജ്യദ്രോഹക്കുറ്റം ചുമത്താനുളള വകുപ്പ് ഏതൊക്കെയെന്ന് അറിയാതെ വീമ്പിളക്കിയിട്ട് എന്താണ് കാര്യം.

രോമത്തിൽ പോലും തൊടില്ല
രാഹുല്‍ ഈശ്വറിന്റെ ഒരു രോമത്തില്‍ പോലും തൊടാന്‍ ഈ സര്‍ക്കാരിന് പറ്റില്ലെന്നും അജയ് തറയില്‍ പറഞ്ഞ് കളഞ്ഞു. അതിന് ഈ രാജ്യത്തെ ഭക്തസമൂഹം സമ്മതിക്കില്ല എന്നും അജയ് തറയില്‍ ചര്‍ച്ചയില്‍ പ്രഖ്യാപനം നടത്തി. രാഹുല്‍ ഈശ്വറിന്റെ രോമത്തില്‍ തൊടാനാവില്ല എന്ന് കോണ്‍ഗ്രസ് നേതാവായ അജയ് തറയില്‍ പറഞ്ഞതിനോട് സിപിഎം നേതാവ് കെഎന്‍ ഗോപിനാഥിന്റെ മറുപടി, ഈനാംപേച്ചിക്ക് മരപ്പട്ടി കൂട്ട് എന്നായിരുന്നു.

കള്ളക്കേസിൽ കുടുക്കി
അതേസമയം ശബരിമല സന്നിധാനത്ത് രക്തം വീഴ്ത്തി അശുദ്ധമാക്കാന്‍ തങ്ങള്‍ക്ക് പദ്ധതിയുണ്ടായിരുന്നു എന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ നിഷേധിച്ചു. ചില ഭക്തര്‍ക്ക് അങ്ങനെ ഒരു ആലോചന ഉണ്ടായിരുന്നുവെന്നും താന്‍ അവരെ തടഞ്ഞു എന്നുമാണ് രാഹുല്‍ ഇപ്പോള്‍ പറയുന്നത്. ആയിരത്തില്‍ അധികം പേരെ അറസ്റ്റ് ചെയ്തത് കള്ളക്കേസില്‍ കുടുക്കി ആയിരിക്കുമെന്നും രാഹുല്‍ പറഞ്ഞു.

അതിനിടെ വർഗീയതയും
അഭിമന്യുവിനെ കൊന്നപ്പോള്‍ 800 പേരെ മാത്രമേ അറസ്റ്റ് ചെയ്തുളളൂ. ശബരിമലയില്‍ പ്രാര്‍ത്ഥിക്കാന്‍ വന്ന ആയിരങ്ങളെ അറസ്റ്റ് ചെയ്യുമ്പോള്‍, ഇവിടെ എന്ത് സംഭവിക്കുന്നു എന്ന് സാധാരണക്കാര്‍ പേടിച്ചാല്‍ അവരെ കുറ്റം പറയാനൊക്കില്ലെന്നും രാഹുല്‍ ഈശ്വര്‍ പറഞ്ഞു. തന്നെയും പോലീസ് കള്ളക്കേസില്‍ കുടുക്കിയതാണെന്ന് രാഹുല്‍ ഈശ്വര്‍ ചര്‍ച്ചയില്‍ ആവര്‍ത്തിച്ച് പറഞ്ഞ് കൊണ്ടിരുന്നു.

വലിച്ച് കീറി കടകംപളളി
രക്തം വീഴ്ത്തുന്നത് അടക്കം തങ്ങള്‍ക്ക് പ്ലാന്‍ ബിയും സിയുമൊക്കെ ഉണ്ടായിരുന്നു എന്ന് പറഞ്ഞ രാഹുല്‍ ഈശ്വറിനെ ദേവസ്വം മന്ത്രി കടകംപളളി സുരേന്ദ്രന്‍ കഴിഞ്ഞ ദിവസം വലിച്ച് കീറിയിരുന്നു. രാഹുല്‍ ഈശ്വര്‍ കലാപത്തിനാണ് നേതൃത്വം നല്‍കിയത് എന്നും അത് രാജ്യദ്രോഹവും ഭക്തരോടുളള ദ്രോഹവും ആണെന്നും കടകംപള്ളി അഭിപ്രായപ്പെട്ടിരുന്നു. ശക്തമായ നടപടി സര്‍ക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുമെന്നും മന്ത്രി മുന്നറിയിപ്പ് നല്‍കുകയുണ്ടായി.
വീഡിയോ
മാതൃഭൂമി സൂപ്പർ പ്രൈം ടൈം ചർച്ച കാണാം












Click it and Unblock the Notifications