അജ്മലിന്റെ കുടുംബവും ആക്ഷന്‍ കമ്മിറ്റിയും മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി
കാസര്‍കോട്: ഗള്‍ഫില്‍ നിന്നെത്തി ദുരൂഹ സാഹചര്യത്തില്‍ മരിച്ച ചെമ്മനാട് ആലിച്ചേരിയിലെ അലവി-ഖദീജ ദമ്പതികളുടെ മകന്‍ അജ്മലി(26)ന്റെ മാതാപിതാക്കളും ആക്ഷന്‍ കമ്മിറ്റി ഭാരവാഹികളും ശരിയായ അന്വേഷണം ആവശ്യപ്പെട്ട് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കി. ഒന്നരവര്‍ഷത്തോളമായി കാഞ്ഞങ്ങാട് ചിത്താരിയിലെ സലീമിന്റെ ഷാര്‍ജയിലെ കടയില്‍ ജോലി ചെയ്യുകയായിരുന്ന അജ്മലിനെ 17ന് രാത്രി കടയുടമയായ സലീം ഷാര്‍ജയില്‍ നിന്നും കയറ്റി വിടുകയായിരുന്നു.
അജ്മലിനെ അടിപിടിസംബന്ധമായ പ്രശ്‌നങ്ങള്‍ കാരണം നാട്ടിലേക്ക് കയറ്റി അയക്കുകയാണെന്നാണ് ഷാര്‍ജയില്‍ നിന്നും കടയുടമ പറഞ്ഞത്. ഈ വിവരം കടയുടമയുടെ ചെമനാട് സ്വദേശിയായ ബന്ധു ബഷീര്‍ അജ്മലിന്റെ ജ്യേഷ്ഠനോട് നേരിട്ട് 17ന് രാത്രി പറഞ്ഞിരുന്നു. 18ന് രാവിലെ വീട്ടിലെത്തിയ അജ്മല്‍ ഉടന്‍ തന്നെ ഏര്‍വാടിയിലേക്ക് തീര്‍ഥാടനത്തിനുന് പോവുകയാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നും ഇറങ്ങി. മൂന്ന് ദിവസത്തിന് ശേഷം 21ന് വൈകിട്ടാണ് അജ്മല്‍ ആസ്പത്രിയിലാണെന്ന വിവരം വീട്ടുകാര്‍ അറിയുന്നത്. തുടര്‍ന്ന് അജ്മലിന്റെ മരണവും സംഭവിച്ചു. വിഷാംശം അകത്ത് കടന്നത് എങ്ങിനെ, ഈ വിവരം അറിഞ്ഞിട്ടും എന്ത് കൊണ്ട് നാട്ടിലേക്ക് ധൃതിപിടിച്ച് കയറ്റിവിട്ടു, വിഷാംശം ശരീരത്തിലുണ്ടെ വിവരം എന്ത് കൊണ്ട് ബന്ധുക്കളില്‍ നിന്നും മറച്ചുവെച്ചു തുടങ്ങി നിരവധി ദുരൂഹതകള്‍ ഈ മരണത്തിന് പിന്നിലുണ്ടെന്നു സംശയിക്കുന്നു.
ദുരൂഹത അകറ്റുന്നതിന് ഉന്നത തല അന്വേഷണം ഉണ്ടാവണമെന്ന് ആവശ്യപ്പെട്ടാണ് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചത്. ആക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ സി.ടി അഹമ്മദലി, അജ്മലിന്റെ ഉമ്മ ഖദീജ, സഹോദരന്‍ നൗഷാദ്, ആക്ഷന്‍ കമ്മിറ്റി ഭാരവാഹികള്‍ തുടങ്ങിയവര്‍ നിവേദനം നല്‍കാന്‍ എത്തിയിരുന്നു.