Ak antony @80; എണ്‍പതിന്‍റെ നിറവില്‍ എകെ ആന്‍റണി, ആശംസകള്‍ നേര്‍ന്ന് പ്രമുഖര്‍
തിരുവനന്തപുരം: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എകെ ആന്‍റണി എണ്‍പതിന്‍റെ നിറവില്‍. കൊവിഡ് മുക്തനായതിന് പിന്നാലെ ദില്ലിയില്‍ വീട്ടില്‍ വിശ്രമിക്കുന്ന എകെ ആന്‍റണി പിറന്നാള്‍ ആഘോഷങ്ങള്‍ വീട്ടില്‍ ഒതുക്കും. ഉമ്മന്‍ചാണ്ടി ഉള്‍പ്പടേയുള്ള പ്രമുഖര്‍ അദ്ദേഹത്തിന് ആശംസകള്‍ നേര്‍ന്ന് രംഗത്തെത്തിയിട്ടുണ്ട് ദീര്‍ഘകാലം രാജ്യത്തിന്‍റെ പ്രതിരോധ മന്ത്രി, കേരള മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച എകെ ആന്‍റണി രാജ്യത്തെ തന്നെ പ്രമുഖ കോണ്‍ഗ്രസ് നേതാക്കളില്‍ ഒരാളാണ്. മന്‍മോഹന്‍ സിങ് പ്രധാനമന്ത്രിയായിരിക്കെ ഒന്നും രണ്ടും യുപിഎ സര്‍ക്കാറുകളിലായി 2006 മുതല്‍ 2014 വരെയാണ് അദ്ദേഹം ഇന്ത്യയുടെ പ്രതിരോധ മന്ത്രിയായത്.
1977-1978, 1995-1996, 2001-2004 കാലയളവുകളിൽ കേരളത്തിന്റെ മുഖ്യമന്ത്രിയാ എകെ ആന്‍റണി 1996 മുതൽ 2001 വരെ കേരള നിയമസഭയിലെ പ്രതിപക്ഷനേതാവായിരുന്നു. 1977-ൽ ആദ്യമായി കേരളത്തിൻ്റെ മുഖ്യമന്ത്രിയാകുമ്പോൾ 37 വയസ്സായിരുന്ന ആന്റണി കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ മുഖ്യമന്ത്രിയായിരുന്നു. നിലവില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗമാണ്.
വിദ്യാർത്ഥി രാഷ്ട്രീയത്തിലൂടെ പൊതുരംഗത്ത് എത്തിയ വ്യക്തിയാണ് ആൻറണി. കെ.എസ്.യു, യൂത്ത് കോൺഗ്രസ് എന്നീ വിദ്യാർത്ഥി, യുവജന സംഘടനകളുടെ സംസ്ഥാന പ്രസിഡൻറായിരുന്ന ആൻറണി 1969-ൽ കെ.പി.സി.സി ജനറൽ സെക്രട്ടറിയായി. ആന്‍റണിയുടെ നേതൃത്വത്തില്‍ കെ എസ് യു നടത്തിയ ഒരണ സമരം ചരിത്ര പ്രസിദ്ധമാണ്. 1970-ൽ ചേർത്തല അസംബ്ലി മണ്ഡലത്തിൽ നിന്നാണ് ആദ്യമായി നിയമസഭയിലേയ്ക്ക് മത്സരിച്ച് വിജയിക്കുന്നത്. അതേവര്‍ഷം തന്നെ യുഡിഎഫ് കണ്‍വീനറുമായി.
1973 ല്‍ കെപിസിസി പ്രസിഡന്‍റായി. പിന്നീട് 1978-1982, 1987-1992 എന്നീ വർഷങ്ങളിലും കെ.പി.സി.സി പ്രസിഡൻറായി തിരഞ്ഞെടുക്കപ്പെട്ടു. 1977 ല്‍ രാജന്‍ കേസിനെ തുടര്‍ന്ന് കെ കരുണാകരന്‍ മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചതിനെ തുടര്‍ന്നാണ് ആന്‍റണി മുഖ്യമന്ത്രി പദത്തിലെത്തുന്നത്. 1978-ൽ മുഖ്യമന്ത്രി പദം രാജി വെച്ച അദ്ദേഹം ഏറെ വൈകാതെ തന്നെ കേരളത്തിലെ കോൺഗ്രസ് പാർട്ടിയിൽ (എ) ഗ്രൂപ്പ് രൂപീകരിച്ച് പാർട്ടി വിട്ടു ഇടതു മുന്നണിയിൽ ചേർന്നു. 1981 ല്‍ വീണ്ടും കോണ്‍ഗ്രസിലേക്ക് മടക്കം. 1985 ൽ ആദ്യമായി രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1991-1996 കാലഘട്ടത്തിൽ കേന്ദ്രത്തിൽ അധികാരത്തിലിരുന്ന പി.വി. നരസിംഹറാവു മന്ത്രിസഭയിൽ സിവിൽ സപ്ലൈസ് കാബിനറ്റ് വകുപ്പ് മന്ത്രിയായി സേവനമനുഷ്ഠിച്ചു. പഞ്ചസാര അഴിമതി ആരോപണത്തെ തുടർന്ന് 1995 ല്‍ കേന്ദ്ര മന്ത്രി സ്ഥാനം രാജി വെച്ചു.
സംസ്ഥാന രാഷ്ട്രീയത്തിലേക്ക് മടങ്ങിയ എകെ ആന്‍റണി 1995 ല്‍ രണ്ടാം വട്ടവും മുഖ്യമന്ത്രിയായി. 2001-ൽ ചേർത്തലയിൽ വീണ്ടും ജയിച്ച് മൂന്നാം വട്ടം കേരളത്തിൻ്റെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു. 2004 ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനുണ്ടായ പരാജയത്തെ തുടര്‍ന്ന് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. പിന്നീട് 2005-ൽ രാജ്യസഭ അംഗമായി തിരഞ്ഞെടുക്കപ്പെട്ട ആൻറണി 2006ലും 2009 ലും രാജ്യത്തിൻ്റെ പ്രതിരോധം വകുപ്പ് മന്ത്രിയായി സ്ഥാനമേറ്റു. 2014 വരെ പദവിയില്‍ തുടര്‍ന്നു.
1940 ഡിസംബർ 28 നു അറയ്ക്കപറമ്പിൽ കുര്യൻ പിള്ളയുടെയും ഏലിക്കുട്ടിയുടേയും മകനായി ആലപ്പുഴ ജില്ലയിലെ ചേർത്തലയിലാണ് എകെ ആന്റണി ജനിച്ചത്. ചേർത്തല പ്രാഥമിക വിദ്യാസം ഗവ. ഹൈസ്കൂൾ . പിന്നീട് എറണാകുളം മഹാരാജാസിൽ നിന്നും ബിരുദവും, എറണാകുളം ലോ കോളേജിൽ നിന്നും നിയമ ബിരുദവും നേടി.
ജോസഫ് വിഭാഗത്തിന് ചെയർമാൻ സ്ഥാനം; ഇടഞ്ഞ് ലീഗും കോൺഗ്രസും,തൊടുപുഴയിൽ ചരട് വലിച്ച് എൽഡിഎഫ്
Recommended Video