എകെ ആന്റണിയുടെ മകനെ കെട്ടിയിറക്കി കോൺഗ്രസ്, കോൺഗ്രസ് യുവ നേതൃത്വത്തിൽ അതൃപ്തി
ദില്ലി: തലപ്പത്തുളള നെഹ്രു കുടുംബം മുതല്‍ മക്കള്‍ രാഷ്ട്രീയത്തിന് ഏറ്റവും കൂടുതല്‍ ചീത്തപ്പേര് കേള്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. നെഹ്രു കുടുംബത്തില്‍ പിറന്നു എന്നത് കൊണ്ട് മാത്രം കോണ്‍ഗ്രസിന്റെ നേതൃത്വത്തിലേക്ക് എത്തിയ നേതാവാണ് രാഹുല്‍ ഗാന്ധി എന്നാണ് ബിജെപി പരിഹസിക്കുന്നത്. മക്കള്‍ രാഷ്ട്രീയത്തിന് കോണ്‍ഗ്രസില്‍ ഒരു അവസാനമേ ഇല്ലെന്ന് വേണം വിലയിരുത്താന്‍.
മക്കളെ രാഷ്ട്രീയത്തെ എതിര്‍ത്ത അതേ എകെ ആന്റണിയുടെ മകനാണ് ഏറ്റവും ഒടുവിലായി കോണ്‍ഗ്രസ് നേതൃത്വത്തിലേക്ക് എത്തിയിരിക്കുന്നത്. ഇത് കേരളത്തിലെ കോണ്‍ഗ്രസ് യുവ നേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് വഴി മരുന്നിട്ടിരിക്കുകയാണ്.
ഒരു മകൻ കൂടി
കോണ്‍ഗ്രസില്‍ മകള്‍ ഇന്ദിരയിലൂടെ നെഹ്രു തുടങ്ങി വെച്ച മക്കള്‍ രാഷ്ട്രീയമാണിപ്പോള്‍ എകെ ആന്റണിയുടെ മകന്‍ അനില്‍ ആന്റണിയില്‍ എത്തി നില്‍ക്കുന്നത്. ഗുജറാത്ത് തെരഞ്ഞെടുപ്പിലെ പ്രവര്‍ത്തന പരിചയവുമായി ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്‍പ് കോണ്‍ഗ്രസിനെ ഡിജിറ്റലിടങ്ങളില്‍ ശക്തിപ്പെടുത്തുക എന്ന ഉത്തരവാദിത്തവുമായാണ് അനിലിന്റെ വരവ്. കെപിസിസി ഡിജിറ്റല്‍ മീഡിയ കണ്‍വീനര്‍ എന്നതാണ് പദവി.
മക്കൾ രാഷ്ട്രീയം പുത്തരിയല്ല
മക്കള്‍ രാഷ്ട്രീയം കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കും പുത്തരിയല്ല. നിലവിലുളള പല യുവ നേതാക്കളും അച്ഛന്റെ കെയറോഫില്‍ എത്തിയവരാണ്. ടിഎം ജേക്കബിന്റെ മകന്‍ അനൂപ് ജേക്കബ്, ജോര്‍ജ് ഈഡന്റെ മകന്‍ ഹൈബി ഈഡന്‍, ജി കാര്‍ത്തികേയന്റെ മകനായ ശബരീനാഥ് എന്നിവരെല്ലാം കോണ്‍ഗ്രസിലെ അച്ഛന്‍ മക്കളാണ്. കാലങ്ങളായി പാര്‍ട്ടിക്ക് വേണ്ടി ചോരയും നീരും ഒഴുക്കുന്ന പ്രവര്‍ത്തകരെ പരിഗണിക്കാതെ മക്കളെ കെട്ടിയിറക്കുന്നതില്‍ പ്രവര്‍ത്തകര്‍ അമര്‍ഷത്തിലാണ്.
യുവനേതൃത്വത്തിന് അതൃപ്തി
ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ട് മുന്‍പേയുളള അനില്‍ ആന്റണിയുടെ ഈ വരവിന് പിന്നില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുക എന്നത് കൂടിയാണോ എന്ന ആശങ്കയാണ് യുവനേതൃത്വത്തില്‍ പൊട്ടിത്തെറിക്ക് വഴി തുറന്നിരിക്കുന്നത്. കൊട്ടിഘോഷിച്ച് കൊണ്ടുളളതാണ് ആന്റണിയുടെ മകന്റെ വരവ് എന്നതും കോണ്‍ഗ്രസിലെ യുവാക്കളില്‍ അതൃപ്തിയുണ്ടാക്കിയിട്ടുണ്ട്.
എതിർത്ത് യൂത്ത് കോൺഗ്രസ്
മക്കള്‍ രാഷ്ട്രീയം നടപ്പിലാക്കുന്നതിനെതിരെ യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ രംഗത്ത് വന്നിട്ടുണ്ട്. കെപിസിസി നിര്‍വ്വാഹക സമിതി അംഗം കൂടിയായ യൂത്ത് കോണ്‍ഗ്രസ് നേതാവ് അരുണ്‍ രാജ്, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രാജേഷ് ചന്ദ്രദാസ് എന്നിവരടക്കം വിമര്‍ശനം ഉന്നയിച്ച് കഴിഞ്ഞു. എന്നാല്‍ അനിലിന്റെ പ്രവര്‍ത്തനം ഗുജറാത്ത് തെരഞ്ഞെുടുപ്പില്‍ ഗുണം ചെയ്തത് പോലെ കേരളത്തിലും ഗുണകരമാവും എന്നാണ് കെപിസിസി വിശദീകരണം.
ഗുജറാത്തിലടക്കം പരിചയം
കെപിസിസി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രനാണ് കഴിഞ്ഞ ദിവസം അനില്‍ ആന്റണിയെ ഡിജിറ്റല്‍ മീഡിയ സെല്‍ സംസ്ഥാന കണ്‍വീനറായി പ്രഖ്യാപിച്ചത്. ഗുജറാത്ത്, രാജസ്ഥാന്‍, കര്‍ണാടക എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് വേണ്ടി ഡിജിറ്റല്‍ ക്യാംപെയ്ന്‍ നടത്താനുളള ചുമതല അനിലിനും അഹമ്മദ് പട്ടേലിന്റെ മകന്‍ ഫൈസലിനും ആയിരുന്നു. ഈ പരിചയവും കൊണ്ടാണ് കേരളത്തിലേക്കുളള അനിലിന്റെ വരവ്. കോൺഗ്രസ് മീഡിയ സെൽ അധ്യക്ഷൻ ശശി തരൂരിന് ഒപ്പമാണ് അനിൽ പ്രവർത്തിക്കുക
മക്കളെ കെട്ടിയിറക്കുന്നു
തെരഞ്ഞെടുപ്പുകളില്‍ യുവ നേതാക്കള്‍ക്ക് അവസരം നല്‍കുന്നില്ലെന്നും കാലാകാലമായി താപ്പാനകള്‍ കടിച്ച് തൂങ്ങുന്നു എന്നുമുളള പരാതി കോണ്‍ഗ്രസിനകത്ത് നേരത്തെ തന്നെ ഉളളതാണ്. എല്ലാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി നിര്‍ണയ സമയത്തും യൂത്ത് കോണ്‍ഗ്രസ് പരാതിയുമായി രംഗത്ത് വരാറുമുണ്ട്. പാര്‍ട്ടിക്ക് വേണ്ടി പണിയെടുക്കുന്നവരെ പരിഗണണിക്കാതെ നേതാക്കള്‍ മക്കളെ കെട്ടിയിറക്കുന്നതിനെതിരെ കോണ്‍ഗ്രസ് യുവ നേതാക്കളില്‍ കടുത്ത അമര്‍ഷമുണ്ട്.
പൊട്ടിത്തെറിക്ക് വഴി തുറക്കും
ഹൈബി ഈഡനും ചാണ്ടി ഉമ്മനുമൊക്കെ അച്ഛന്‍ ബന്ധം ഉണ്ടെങ്കിലും പഠനകാലത്തത് രാഷ്ട്രീയത്തിലുണ്ടായിരുന്നവരായിരുന്നു എന്ന ഗുണമുണ്ട്. എന്നാല്‍ പാര്‍ട്ടി പ്രവര്‍ത്തനവുമായി ഒരു ബന്ധവും ഇല്ലാത്ത മക്കളെ നേതാക്കള്‍ കൊണ്ടുവരുന്നത് യുവനേതൃത്വത്തിന് ഉള്‍ക്കൊള്ളാനാവുന്നില്ല. മകനെ സ്ഥാനാര്‍ത്ഥിയാക്കാനുളള ഉദ്ദേശം ആന്റണിക്കുണ്ടെങ്കില്‍ അത് കോണ്‍ഗ്രസിനുളളില്‍ വലിയ പൊട്ടിത്തെറിക്ക് വഴി തുറന്നേക്കും.