പുനത്തിൽ ട്രസ്റ്റ്-രാഷ്ട്രീയ വൽക്കരണം നടത്തിയിട്ടില്ലെന്ന്-മന്ത്രി ഏകെ ബാലൻ
വടകര: മലയാളത്തിന്റെ പ്രിയപ്പെട്ട കഥാകാരൻ പുനത്തിൽ കുഞ്ഞബ്ദുള്ളയുടെ സ്മാരകമായി വടകരയിൽ രൂപീകരിച്ച ട്രസ്റ്റ് രാഷ്ട്രീയവൽക്കരിച്ചു എന്ന് പറയുന്നതിൽ കഴമ്പില്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി ഏ.കെ.ബാലൻ വടകരയിൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു.ട്രസ്റ്റ് യോഗത്തിൽ പങ്കെടുക്കാനും,പുനത്തിലിന് ഉചിതമായ സ്മാരകം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കാനും എത്തിയതായിരുന്നു മന്ത്രി.17 അംഗ ട്രസ്റ്റിൽ 15 പേരെ മാത്രമേ ഇപ്പോൾ തിരഞ്ഞെടുത്തിട്ടുള്ളൂ.ബാക്കിയുള്ള രണ്ടു പേരെ പിന്നീട് തീരുമാനിക്കും.പല ആശയങ്ങളിലും ഉള്ളവർ ഇപ്പോൾ ട്രസ്റ്റിലുണ്ട്.
എന്നാൽ ആരെയെങ്കിലും വിട്ടു പോയിട്ടുണ്ടെങ്കിൽ സ്വീകരിക്കാൻ തയ്യാറാണെന്നും മന്ത്രി പറഞ്ഞു.നേരത്തെ ട്രസ്റ്റ് രാഷ്ട്രീയ വൽക്കരിക്കുകയാണെന്ന ആരോപണവുമായി കോൺഗ്രസ്സും,ബി.ജെ.പിയും പ്രതിഷേധവുമായി രംഗത്ത് വന്നിരുന്നു.ഏക പക്ഷീയമായി നടപടി സ്വീകരിക്കാതെ കുറവ് പരിഹരിച്ച് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയുടെ സ്ഥാപനമാക്കി മാറ്റാൻ ഉദ്ദേശിക്കുന്നില്ലെന്നും ആക്ഷേപം ഉന്നയിക്കുന്നവർക്ക് ഇതിനു സമയം കണ്ടെത്താൻ കഴിയില്ലെന്നും മന്ത്രി വ്യക്തമാക്കി.ട്രസ്റ്റിന്റെ ബൈലോയുടെ കരട് തയ്യാറായി വരികയാണ്.അവസാന മിനുക്കുപണി കഴിഞ്ഞാൽ ബൈലോ അംഗീകരിക്കും.സ്മാരക നിർമ്മാണത്തിനായി പാക്കയിൽ പടന്നയിൽ ഭാഗത്ത് രണ്ടേക്കർ സ്ഥലം വിലക്ക് വാങ്ങിയിട്ടുണ്ട്.സാംസ്‌കാരിക നിലയം സ്ഥാപിക്കാനും,സ്ഥലം വാങ്ങാനുമായി രണ്ടു കോടി രൂപയോളം സ്വരൂപിക്കണം.ഇതിന്റെ മുന്നോടിയായി എം.ടി.വാസുദേവൻ നായരുടെ സാന്നിധ്യത്തിൽ കോഴിക്കോട് വെച്ച് യോഗം യോഗം ചേർന്നതായും മന്ത്രി പറഞ്ഞു.

ഇക്കാര്യത്തിൽ സാംസ്കാരിക വകുപ്പ് ശ്രദ്ധേയമായ ഇടപെടലുകളാണ് നടത്തി കൊണ്ടിരിക്കുന്നത്.ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ 14 ജില്ലകളിലായി മൺമറഞ്ഞു പോയ പതിനാലു സാംസ്‌കാരിക നായകരുടെ പേരിൽ സാംസ്‌കാരിക നിലയങ്ങൾ സ്ഥാപിക്കും.ഇതിന്റെ അനുബന്ധമായാണ് വടകരയിലും പുനത്തിലിന് ഉചിതമായ സ്മാരകം പണിയുന്നത്.ഇതിനായി ഫണ്ട് കണ്ടെത്താൻ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.യോഗത്തിനു ശേഷം നിർദിഷ്ട സ്ഥലവും മന്ത്രി സന്ദർശ്ശിച്ചു.
നഗരസഭാ ചെയർമാൻ കെ.ശ്രീധരൻ,യു.എൽ.സി.സി.എസ് ചെയർമാൻ പാലേരി രമേശൻ,ടി.രാജൻ,വാർഡ് മെമ്പർ എം.ബിജു എന്നിവരും ഉണ്ടായിരുന്നു.












Click it and Unblock the Notifications