പാർട്ടി ഓഫീസ് പീഡനം; തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണമെന്ന് മന്ത്രി എകെ ബാലൻ
തിരുവനന്തപുരം: പാലക്കാട് ചെർപ്പുളശ്ശേരി ഏരിയാ കമ്മിറ്റി ഓഫീസിൽ പെൺകുട്ടി പീഡനത്തിന് ഇരയായെന്ന പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചരണമാണെന്ന് മന്ത്രി എകെ ബാലൻ. ഇത്തരം ആരോപണങ്ങൾ ഉന്നയിക്കുന്നവർക്ക് തന്നെ ഭാവിയിൽ ഇത് തിരിച്ചടിയാകുമെന്നും അദ്ദേഹം പറഞ്ഞു. യുവതിയുടെ പരാതി തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുള്ള വ്യാജ പ്രചാരണമാണെന്ന് പാലക്കാട് എംപി എംബി രാജേഷും ആരോപിച്ചിരുന്നു.
മാർച്ച് 16ാം തീയതി മണ്ണൂർ നഗരിപ്പുറത്ത് നവജാതശിശുവിനെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയതുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിലാണ് പീഡന വിവരം പുറംലോകം അറിയുന്നത്. പോലീസ് അന്വേഷണത്തിൽ ഇരുപതുകാരിയായ യുവതിയെ കണ്ടെത്തി. തുടർന്ന് നടന്ന ചോദ്യം ചെയ്യലിലാണ് സിപിഎം ഓഫീസിൽ വെച്ച് പീഡിപ്പിക്കപ്പെട്ട വിവരം യുവതി വെളിപ്പെടുത്തിയത്.
പ്രണയം നടിച്ച് യുവാവ് തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് യുവതി ആരോപിക്കുന്നത്. മാഗസിൻ തയാറാക്കാനായി പാർട്ടി ഓഫീസിൽ എത്തിയപ്പോഴായിരുന്നു പീഡനം. ആരോപണ വിധേയനായ യുവാവിനെയും പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. അതേസമയം യുവാവ് സിപിഎം അനുഭാവിയോ ഭാരവാഹിയോ അല്ലെന്നും ആരോപണം കെട്ടിച്ചമച്ചതാണെന്നിം സിപിഎം നേതാക്കൾ ആരോപിച്ചു.
യുവതിയുടെയും യുവാവിന്റെയും വീട്ടുകാർ സിപിഎം അനുഭാവികളാണ്. രണ്ട് പേരുടെയും മൊഴി പൂർണമായും വിശ്വാസത്തിലെടുക്കാൻ പോലീസ് തയാറായിട്ടല്ല. യുവതിയുടെ രഹസ്യമൊഴിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
പ്രചാരണ ടീമിനെ തയ്യാറാക്കി ബിജെപി... കേരളത്തില്‍ കേന്ദ്ര മന്ത്രിമാര്‍ എത്തിയേക്കും!!