ഷെയിന് ഉറക്കകുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയമുള്ളതായി മന്ത്രി; മോഹന്‍ലാലിന് കത്ത് നല്‍കും
Recommended Video
തിരുവനന്തപുരം: നിര്‍മാതാക്കളുമായുള്ള പ്രശ്നത്തില്‍ ഷെയിന്‍ സാംസ്കാരിക വകുപ്പ് മന്ത്രിയെ കണ്ടതില്‍ താരസംഘടനായ അമ്മയ്ക്കും ഫെഫ്കയ്ക്കും വലിയ നീരസമാണ് ഉള്ളത്. വിഷയത്തില്‍ സര്‍ക്കാറിനെ കൂടി ഉള്‍പ്പെടുത്തി തെറ്റിദ്ധാരണയുണ്ടാക്കാന്‍ ഷെയിന്‍ ശ്രമിച്ചെന്നും സംഘടനകള്‍ ആരോപിക്കുന്നത്.
എന്നാല്‍ ഷെയിന്‍ നിഗത്തിന്‍റെ സിനിമാ വിലക്കുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ സിനിമാ സംഘടനകള്‍ക്ക് പരിഹരിക്കാവുന്ന പ്രശ്നമാണെന്നും വിഷയത്തില്‍ നിലവില്‍ സര്‍ക്കാര്‍ ഇടപെടല്‍ ആവശ്യമില്ലെന്നുമാണ് മന്ത്രി എകെ ബാലന്‍ ഇന്ന് തിരുവനന്തപുരത്ത് വ്യക്തമാക്കിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..

ഉറക്കകുറവും വ്യായാമക്കുറവും
ഷെയിന്‍ നിഗമിന്‍റെ വിലക്ക് സര്‍ക്കാര്‍ ഇടപെടേണ്ട ഗൗരവമായ പ്രശ്നമല്ല. ഇതിനെ ഈഗോ പ്രശ്നമായി ആരും കാണരുതെന്നും മന്ത്രി പറഞ്ഞു. ഷെയ്നിന്‍ ഉറക്കകുറവും വ്യായാമക്കുറവും ഉണ്ടെന്ന് സംശയിക്കുന്നു. ഉറക്കക്കുറവും വ്യായാമക്കുറവും കലാകാരന്മാരുടെ തലച്ചോറിനെ ബാധിക്കുമെന്നും എകെ ബാലന്‍ പറഞ്ഞു.

മോഹന്‍ലാലിന് കത്ത്
ഷെയിന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ അമ്മ പ്രസിഡന്‍റ് മോഹന്‍ലാലിന് സര്‍ക്കാര്‍ കത്ത് നല്‍കും. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണനുമായി സംസാരിക്കുമെന്നും എകെ ബാലന്‍ വ്യക്തമാക്കി. ഇന്നലെ എകെ ബാലനെ സന്ദര്‍ശിച്ച ഷെയിന്‍ നിഗം വിഷയത്തിലെ തന്‍റെ നിലപാട് വ്യക്തമാക്കിയിരുന്നു.

മന്ത്രിയോട് പറഞ്ഞത്
തന്നെ സിനിമയില്‍ നിന്ന് പുറത്താക്കാനുള്ള ശ്രമങ്ങള്‍ ആരൊക്കെയോ നടത്തുന്നുവെന്നും ഇപ്പോഴുള്ള പ്രശ്നങ്ങള്‍ ബന്ധപ്പെട്ടവര്‍ തന്നെ ചര്‍ച്ച ചെയ്ത് പരിഹരിക്കുകയാണ് വേണ്ടതെന്നും ഷെയിന്‍ മന്ത്രിയോട് പറഞ്ഞു.

പീഡിപ്പിക്കുകയായിരുന്നു
ഒത്തുതീർപ്പ് ചർച്ചകൾക്ക് ശേഷം രണ്ടാമത് അഭിനയിക്കാൻ എത്തിയ തന്നെ വിശ്രമം പോലും നൽകാതെ പീഡിപ്പിക്കുകയായിരുന്നുവെന്നും ഷെയിന്‍ മന്ത്രിയോട് വ്യക്തമാക്കി. വല്ലാത്ത മാനസിക വിഷമത്തിലാണ് താന്‍ മുടി മുറിച്ചത്. സിനിമ ഉപേക്ഷിച്ചത് തന്നോടാലോചിക്കാതെയാണ്. മുടങ്ങിയ സിനിമകള്‍ പൂര്‍ത്തിയാക്കാന്‍ തയ്യാറാണെന്നും നടന്‍ പറഞ്ഞു.

വിവാദ പരാമർശങ്ങള്‍
സംഘടനകൾ ചർച്ച ചെയ്ത് പരിഹരിക്കേണ്ട വിഷയമാണിതെന്നായിരുന്നു ഇന്നലത്തെ കൂടിക്കാഴ്ച്ചയ്ക്ക് ശേഷവും മന്ത്രി വ്യക്തമാക്കിയത്. ഷെയ്നിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യങ്ങളുണ്ടായിട്ടുണ്ട്. പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ചില വിവാദ പരാമർശങ്ങള്‍ നടത്തിയെന്നും മന്ത്രി പറഞ്ഞു.

സര്‍ക്കാര്‍ ഇടപെടല്‍
ഷെയിനിനെ ഭീകരവാദിയായി സമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കുകയായിരുന്നു ചിലര്‍. സിനിമ വ്യവസായം സംരക്ഷിക്കുന്നതിനുള്ള ഇടപെടല്‍ സര്‍ക്കാര്‍ നടത്തും. ഈ വിഷയത്തില്‍ സര്‍ക്കാര്‍ ഇടപെടല്‍ ഒരു സംഘടനകളും ഇന്നേവരെ ആവശ്യപ്പെട്ടിട്ടില്ല. ആവശ്യപ്പെട്ടാല്‍ കഴിയാവുന്നത് ചെയ്യുമെന്നും മന്ത്രി അറിയിച്ചിരുന്നു.

മോഹന്‍ലാല്‍ തിരിച്ചെത്തിയ ശേഷം
പ്രസിഡന്‍റ് മോഹന്‍ലാല്‍ വിദേശത്ത് നിന്നും തിരിച്ചെത്തിയ ശേഷം യോഗം ചേര്‍ന്ന് ഷെയിന്‍ നിഗം പ്രശ്നത്തില്‍ ചര്‍ച്ച ചെയ്യാനുള്ള ഒരുക്കത്തിലായിരുന്നു അമ്മ. എന്നാല്‍ ഇതിനിടെയാണ് ഷെയിന്‍ നിഗം മന്ത്രി എകെ ബാലനെ സന്ദര്‍ശിച്ച് തന്‍റെ ഭാഗം വിശദീകരിച്ചത്. ഇതില്‍ അമ്മ ഭാരവാഹികള്‍ക്ക് കടുത്ത വിയോജിപ്പാണ് ഉള്ളത്.












Click it and Unblock the Notifications