പ്രകോപനം സഹിക്കാവുന്നതിലും അപ്പുറം; ഗവര്‍ണര്‍ മുഖ്യമന്ത്രിയെ അധിക്ഷേപിച്ചെന്ന് എകെ ബാലന്‍
തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ പ്രകോപനം സഹിക്കാവുന്നതിലും അപ്പുറമാണെന്ന് എകെ ബാലന്‍. ഗവര്‍ണര്‍ മുഖ്യമന്ത്രിയെ വ്യക്തിപരമായി അധിക്ഷേപിച്ചെന്ന് എ കെ ബാലന്‍ പറഞ്ഞു. ഗവര്‍ണര്‍ മോഹന്‍ ഭാഗവതിനെ കണ്ടത് എന്തിനാണെന്നും കൂടിക്കാഴ്ച നടത്തിയത് എന്തിനാണെന്ന് അറിയണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഗവര്‍ണര്‍ നിയമവിരുദ്ധ ഇടപെടലിന്റെ രേഖ പുറത്തുവിട്ടാല്‍ അത് ഗവര്‍ണര്‍ പദവിക്കാണ് ദോഷം ചെയ്യുകയെന്നും എ കെ ബാലന്‍ പറഞ്ഞു. അതേസമയം, ഗവര്‍ണര്‍ക്കെതിരെ വലിയ വിമര്‍ശനമാണ് ഇടത് പാര്‍ട്ടികളില്‍ നിന്ന് ഉയരുന്നത്. നിയമസഭ പാസാക്കിയ നിയമം അംഗീകരിക്കാതെ ഗവര്‍ണര്‍ ബുദ്ധിമുട്ടിക്കുന്നു. കൊറേ കാലമായി ഇത് സഹിക്കുന്നു. രാജഭരണം അല്ലാലോ? ഇല്ലാത്ത അധികാരം ഉണ്ടെന്നു ആണ് ഗവര്‍ണറുടെ മട്ട്. കത്തുകള്‍ പ്രസിദ്ധപ്പെടുത്തും എന്നാണ് ഇപ്പോഴത്തെ ഭീഷണി. മുഖ്യമന്ത്രി കൊടുത്ത കത്തല്ലേ, പ്രേമലേഖനം അല്ലാലോയെന്നും സി പി ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിക്കെതിരായ ആരോപണം ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നും ആവര്‍ത്തിച്ചിരുന്നു. മുഖ്യമന്ത്രിയെ ഓര്‍ത്ത് സഹതാപം തോന്നുന്നു. കണ്ണൂര്‍ സംഭവത്തില്‍ കേസെടുക്കാതിരുന്നത് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശ പ്രകാരം ആണെന്നാണ് ഗവര്‍ണര്‍ പറയുന്നത്. തന്നെ ആക്രമിച്ച ദൃശ്യങ്ങള്‍ നാളെ പുറത്തുവിടും. ഗവര്‍ണക്കെതിരെ ആക്രമണം നടക്കുമ്പോള്‍ പരാതി കിട്ടിയിട്ട് വേണോ സര്‍ക്കാരിന് അന്വേഷിക്കാനെന്നും ഗവര്‍ണര്‍ ചോദിച്ചിരുന്നു.
പതിവ് പൊളിച്ച് കോൺഗ്രസ്; പലരും തെറിക്കും..സ്ഥാനാർത്ഥി നിർണയത്തിന് 600 പേരുടെ ടീം
അതേസമയം, ഗവര്‍ണറെ പിന്തുണയ്ക്കുന്ന നിലപാടാണ് ബി ജെ പി സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്ന മുഖ്യമന്ത്രിയുടെയും സി പി എമ്മിന്റെയും മോഹം നടപ്പാകില്ലന്ന് ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു. ഗവര്‍ണറെ രാഷ്ട്രീയമായി നേരിടുമെന്നാണ് സിപിഎമ്മിന്റെ ഭീഷണി. അഴിമതിക്കെതിരെ ശബ്ദമുയര്‍ത്തുന്ന ഗവര്‍ണറെ സംരക്ഷിക്കാന്‍ കേരളത്തിലെ ജനങ്ങള്‍ രംഗത്തു വരുമെന്നും കെ. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഗവര്‍ണര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരു കേസ് പോലുമെടുക്കാത്ത സര്‍ക്കാരും പോലീസുമാണ് കേരളത്തിലുള്ളത്. ഗവര്‍ണര്‍ പരാതി കൊടുത്തോ എന്ന ബാലിശമായ ചോദ്യമാണ് സിപിഎം സംസ്ഥാന സെക്രട്ടറി ഉന്നയിക്കുന്നത്. സാമാന്യ മര്യാദയ്ക്ക് ഒരന്വേഷണമെങ്കിലും നടത്തി നടപടി സ്വീകരിക്കേണ്ടതല്ലേ. സംസ്ഥാനത്തെ പ്രഥമ പൗരനായ ഗവര്‍ണര്‍ക്ക് നീതി ലഭിക്കാത്ത നാട്ടില്‍ ഏതു സാധാരണക്കാരന് നീതി ലഭിക്കുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.
രാഹുല്‍ ഗാന്ധി തരംഗമാകുന്നു!! പുതിയ സര്‍വ്വെ ഫലം പുറത്ത്... കോണ്‍ഗ്രസ് ലക്ഷ്യത്തിലേക്ക്
തന്നെ ആക്രമിച്ചവര്‍ക്കെതിരെ കേസെടുക്കേണ്ടതില്ലന്ന് മുഖ്യമന്ത്രി പിണറായി വിജയനാണ് നിര്‍ദ്ദേശം നല്‍കിയതെന്ന ഗുരുതര ആരോപണമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഉന്നയിച്ചത്. ഇക്കാര്യത്തില്‍ മറുപടി പറയാന്‍ പിണറായി തയ്യാറാകണം. കേരളത്തിലെ പോലീസ് ശരിയായി കേസ് അന്വേഷിച്ച് നടപടിയെടുത്താല്‍ അതിനെതിരെ പരസ്യമായി സിപിഎം രംഗത്തു വരികയാണ്. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സുരക്ഷാജീവനക്കാരനെ ക്രൂരമായി മര്‍ദ്ദിച്ച ഡിവൈഎഫ്‌ഐ ക്കാരെ സംരക്ഷിക്കാന്‍ കോഴിക്കോട് പോലീസ് കമീഷണര്‍ക്കെതിരെ സിപിഎം ജില്ലാ സെക്രട്ടറി പരസ്യമായി രംഗത്തു വന്നു. കുറ്റവാളികളെ അറസ്റ്റ് ചെയ്താല്‍ പോലീസിനെതിരെ ഇവര്‍ വാളെടുക്കും. പ്രതികള്‍ സിപിഎമ്മാണെങ്കില്‍ പോലീസിന് ഒരു നടപടിയും സ്വീകരിക്കാനാകില്ല.
'എന്റെ ബന്ധുക്കളെന്ന് പറഞ്ഞ് ചീറ്റകളെ കാണാന്‍ വന്നാലും ആരേയും കയറ്റേണ്ട': വളന്റിയര്‍മാരോട് മോദി
ഗവര്‍ണര്‍ ഉന്നയിച്ച ഒരു ചോദ്യത്തിനും മുഖമന്ത്രി വ്യക്തമായ ഉത്തരം നല്‍കിയിട്ടില്ലന്ന് കെ. സുരേന്ദ്രന്‍ പറഞ്ഞു. ഉത്തരം നല്‍കാതെ ഭീഷണിപ്പെടുത്തുകയാണ്. സര്‍ക്കാരിന്റെ അധിപനായ ഗവര്‍ണര്‍ ഫോണ്‍ ചെയ്താല്‍ എടുക്കാത്ത മുഖ്യമന്ത്രി കേരളത്തില്‍ മാത്രമാണുള്ളത്. അഴിമതിക്കും സര്‍വകലാശാലകളിലെ അനധികൃത നിയമനങ്ങള്‍ക്കും വഴിവിട്ട നിയമനങ്ങള്‍ക്കും എതിരെയാണ് ഗവര്‍ണര്‍ ശബ്ദമുയര്‍ത്തിയത്. നിയമവാഴ്ച സംരക്ഷിക്കുകയാണദ്ദേഹത്തിന്റെ ലക്ഷ്യം. അതിനെതിരായി രാജ്ഭവനെ പാര്‍ട്ടിയുടെ കയ്യൂക്ക് കാട്ടി ഭീഷണിപ്പെടുത്തി വരുതിയിലാക്കാമെന്നത് വ്യാമോഹമാണെന്നും ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ പറഞ്ഞു.